വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം ഹാക്കര്‍മാര്‍ അട്ടിമറിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഉത്തരവിട്ടു. താന്‍ അധികാരമൊഴിയുന്നതിന് മുമ്പ്, ജനുവരി 20നകം റിപ്പോര്‍ട്ട് നല്‍കാനാണ് ഒബാമ അന്വേഷണ ഏജന്‍സികളോട് നിര്‍ദേശിച്ചിരിക്കുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കുനേരെ റഷ്യ സൈബര്‍ ആക്രമണം നടത്തുന്നതായി ഒക്ടോബറില്‍ യു.എസ് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ആക്രമണത്തിന്‍െറ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അന്ന് ഒബാമ റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയിന്നു. എന്നാല്‍, ആരോപണം റഷ്യ തള്ളിയിരുന്നു.
നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് അധികാരം കൈമാറുന്നതിനുമുമ്പുതന്നെ വിഷയം പരിഹരിക്കാനാണ് ഒബാമ ഉദ്ദേശിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ലിസ മൊണാക്കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഹാക്കര്‍മാര്‍ അട്ടിമറിക്കുന്നുവെന്ന ആരോപണം, 2008 തെരഞ്ഞെടുപ്പിനുശേഷവും ഉയര്‍ന്നിരുന്നു. ഈ ആരോപണവും അന്വേഷണ വിധേയമാക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളുടെ ശക്തമായ സമ്മര്‍ദമാണ് അന്വേഷണത്തിന് ഉത്തരവിടാന്‍ ഒബാമയെ നിര്‍ബന്ധിതനാക്കിയതെന്നാണ് സൂചന.
തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ളിന്‍റന്‍െറ ഇമെയിലുകള്‍ ചോര്‍ത്തിയെടുക്കണമെന്ന് റഷ്യന്‍ ഹാക്കര്‍മാരോട് ട്രംപ് ആഹ്വാനം ചെയ്തത് വന്‍ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.