ലണ്ടൻ: ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 43 ലക്ഷത്തിലേറെ പേർ രോഗികളാകുകയും യൂറോപ്പിലും യു.എസിലുമുൾപ്പെടെ നിയന്ത്രണാതീതമായി തുടരുകയും ചെയ്യുന്ന കൊറോണ വൈറസ് ഉടനെങ്ങും നിർമാർജനം ചെയ്യാനാകില്ലെന്ന് ലോകാരോഗ്യ സംഘടന.
85,000 പേർ മരിക്കുകയും 13 ലക്ഷം പേർ രോഗബാധിതരാവുകയും ചെയ്ത യു.എസാണ് വൈറസ് ബാധിതരുടെ പട്ടികയിൽ ബഹുദൂരം മുന്നിൽ. അതിവേഗ കുതിപ്പുമായി റഷ്യ പിറകെയുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിൽ സ്പെയിൻ രണ്ടാം സ്ഥാനത്താണ്. മരിച്ചവരുടെ കണക്കുകളിൽ 33,000 ലേറെ മരണവുമായി ബ്രിട്ടൻ രണ്ടാമതും 31,000 ലേറെയുള്ള ഇറ്റലി മൂന്നാമതുമുണ്ട്.
മറ്റു യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നിവയാണ് അവക്കു പിറകിൽ. യൂറോപിൽ മൊത്തം മരണസംഖ്യ 160,000 കടന്നിട്ടുണ്ട്. ഇടക്കാലത്ത് മരണസംഖ്യ കുറഞ്ഞ സ്പെയിനിൽ വ്യാഴാഴ്ച 2,00 ലേറെ പേർ മരിച്ചത് വീണ്ടും ആശങ്ക ഉയർത്തി. വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനയിൽ നിയന്ത്രണ വിധേയമാണെങ്കിലും പുതിയ കേസുകൾ വീണ്ടും വർധിക്കുന്നത് അധികൃതരെ കുഴക്കുന്നുണ്ട്. പ്രഭവ കേന്ദ്രമായ വൂഹാനിലെ മുഴുവൻ ജനങ്ങളെയും പരിശോധന നടത്തുന്ന ബൃഹദ് ദൗത്യത്തിന് തുടക്കമായിട്ടുണ്ട്.
അതേസമയം, വാക്സിൻ കണ്ടെത്തിയാൽ പോലും ബൃഹത്തായ നടപടികളിലൂടെ മാത്രമേ ആഗോള തലത്തിൽ കോവിഡ് നിയന്ത്രണവിധേയമാക്കാനാവൂ എന്ന് ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഡോ. മൈക് റിയാെൻറ മുന്നറിയിപ്പ്. ‘‘സമൂഹത്തിൽ വ്യാപകമായി നിലനിൽക്കുന്ന പകർച്ചവ്യാധിയായി കൊറോണ വൈറസ് നിലനിൽക്കും. ഒരിക്കലും സമ്പൂർണമായി ഇതിനെ തുടച്ചുനീക്കാനാകില്ല.
എച്ച്.ഐ.വി നിലനിന്നിട്ടും അതിനെതിരെ നിലയുറപ്പിക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. രോഗം എന്ന് ഇല്ലാതാകുമെന്ന് പ്രവചിക്കാൻ ശേഷിയുള്ള ഒരാൾ പോലുമുണ്ടാകില്ലെന്നും ഡോ. റിയാൻ പറഞ്ഞു. 100 ഓളം മരുന്നുകൾ കോവിഡിനെതിരെ ലബോറട്ടറികളിൽ ഒരുങ്ങുന്നുണ്ട്. ചിലത് മനുഷ്യരിൽ പരീക്ഷണ ഘട്ടത്തിലാണ്. കൊറോണ വൈറസുകൾക്കെതിരായ പ്രതിരോധ മരുന്ന് വികസിപ്പിക്കൽ അത്യന്തം പ്രയാസകരമാണെന്ന് വിദഗ്ധർ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധ മരുന്നുണ്ടായിട്ടും അഞ്ചാം പനി പോലെ വേറെയും പകർച്ചവ്യാധികൾ ലോകത്ത് നിലനിൽക്കുന്നുണ്ട്. കോവിഡും അതുപോലെ തുടരുമെന്നും ഡോ. റിയാൻ അറിയിച്ചു.
മാസങ്ങൾ നീണ്ട ലോക്ഡൗൺ ലോകസമ്പദ്വ്യവസ്ഥയെ തളർത്തിയതോടെ നിയന്ത്രണങ്ങളിൽ ഇളവു നൽകാൻ രാജ്യങ്ങൾ കാണിക്കുന്ന തിടുക്കം ശ്രദ്ധയോടെ വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇളവ് നിലവിൽ വരുന്നതോടെ ലോകം മുഴുക്കെ വൈറസിെൻറ രണ്ടാംവരവ് ഭയക്കണമെന്നും ജാഗ്രത്തായ നടപടികൾ വേണമെന്നും സംഘടന നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.