വാഷിങ്ടൺ: യു.എസിലെ തെക്കുകിഴക്കൻ സംസ്ഥാനമായ നോർത്ത് കരോലൈനയിൽ ഫ്ലോറൻസ് ചുഴലിക്കാറ്റിൽ വ്യാപക നാശം. കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും കരോലൈനയിൽ ഇതിനകം 15 പേർ മരിച്ചു.
കനത്ത മഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിൽമിങ്ടൺ പട്ടണം പൂർണമായും ഒറ്റപ്പെട്ടുകിടക്കുകയാണ്. നഗരത്തിന് അകത്തേക്കും പുറത്തേക്കുമുള്ള മുഴുവൻ വഴികളും അടഞ്ഞതായി അധികൃതർ അറിയിച്ചു.
നഗരത്തിൽ അകപ്പെട്ട 400 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രദേശത്ത് ചുഴലിക്കാറ്റ് ശക്തമായത്. ഒരു ലക്ഷത്തിലേറെ പേർ കഴിയുന്ന വിൽമിങ്ടൺ പട്ടണത്തിൽ വൈദ്യുതിബന്ധം പൂർണമായും തകർന്നിരിക്കയാണ്. അടുത്ത രണ്ടു ദിവസംകൂടി മേഖലയിൽ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. ഇൗ സാഹചര്യത്തിൽ മേഖലയിലേക്ക് യാത്രചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച മുതൽ ചിലയിടങ്ങളിൽ 100 സെ.മീറ്റർ വരെ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുഴകൾ കരകവിഞ്ഞത് പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ കാരണമായി. സംസ്ഥാനത്തെ ഉയർന്ന പ്രദേശങ്ങളിൽ കഴിയുന്നവർ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ഗവർണർ ഹറിയിച്ചു.
ദുരിതം നേരിട്ട പ്രദേശങ്ങളിൽ കൂടുതൽ വിപുലമായ രക്ഷാപ്രവർത്തനം നടത്തുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.