ജോ ബൈഡന്‍റെ സ്ഥാനാർഥിത്വം അംഗീകരിച്ച് ബെർനി സാൻഡേഴ്‌സ്
വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനെ അംഗീക രിച്ച് മുൻ എതിരാളി സെനറ്റർ ബെർനി സാൻഡേഴ്‌സ്. ഡോണൾഡ് ട്രംപിനെ തോൽപിക്കാൻ അമേരിക്കൻ ജനത ഒന്നിക്കണമെന്ന് സാൻഡേഴ ്‌സ് ആവശ്യപ്പെട്ടു.
രാജ്യത്തിന്‍റെ ആധുനിക ചരിത്രത്തിൽ ഏറ്റവും അപകടകാരിയായ പ്രസിഡന്‍റാണ് ട്രംപ്. തെരഞ്ഞെ ടുപ്പ് പ്രചാരണത്തിൽ ഒത്തുചേരാൻ മുഴുവൻ പൗരന്മാരോടും ഡെമോക്രാറ്റുകളോടും സ്വതന്ത്രരോടും റിപ്പബ്ലിക്കന്മാരോട ും ആവശ്യപ്പെടുന്നു. ഞാൻ നിങ്ങളുടെ (ജോ ബൈഡന്‍റെ) സ്ഥാനാർഥിത്വത്തെ അംഗീകരിക്കുന്നു. -78കാരനായ സാൻഡേഴ്‌സ് വ്യക്തമാക്കി.
ബെർനി സാൻഡേഴ്‌സിന് നന്ദി അറിയിച്ച ജോ ബൈഡൻ, നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കി. ഈ രാജ്യത്തിന്‍റെ താൽപര്യങ്ങളും മറ്റെല്ലാറ്റിനുപരിയായി ഡോണാൾഡ് ട്രംപിനെ തോൽപിക്കേണ്ടതിന്‍റെ ആവശ്യകതയും നിങ്ങൾ ചൂണ്ടിക്കാട്ടി. നിങ്ങൾ പറയുന്നതു പോലെ - 'ഞാനല്ല, നമ്മളാണെ'ന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തുന്ന മത്സരത്തിൽ നിന്ന് ബെർനി സാൻഡേഴ്‌സ് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. പ്രൈമറികളിൽ പിന്നിലായിപ്പോയതിനെ തുടർന്നാണ് പിന്മാറാൻ സാൻഡേഴ്‌സ് തീരുമാനിച്ചത്.
സമൂഹ മാധ്യമങ്ങളിൽ നിരന്തരം പ്രചാരണങ്ങളിൽ ഏർപ്പെട്ടിരുന്ന സാൻഡേഴ്‌സ് പുരോഗമന ആശയങ്ങൾ കൊണ്ട് യുവജനങ്ങൾക്കിടയിൽ പ്രിയങ്കരനായിരുന്നു. ആദ്യ ഘട്ടത്തിൽ പ്രൈമറികളിൽ മുൻതൂക്കം നേടിയെങ്കിലും സമീപകാലത്ത് ആ മികവ് നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.
സമഗ്ര ആരോഗ്യരക്ഷാ പദ്ധതി, ഏകീകൃത സൗജന്യ കോളജ് വിദ്യാഭ്യാസം, ധനികർക്ക് അധിക നികുതി തുടങ്ങിയ ആശയങ്ങൾ മുന്നോട്ടുവെച്ചാണ് സാൻഡേഴ്‌സ് ഇത്തവണ ശ്രദ്ധനേടിയത്. പുരോഗമനപരമായ പല കാര്യങ്ങളും മുഖ്യധാരാ രാഷ്ട്രീയ സംവാദങ്ങളിലേക്ക് കൊണ്ടു വരുന്നതിൽ അദ്ദേഹം വിജയിച്ചു.
ഇതോടെ മുൻ വൈസ് പ്രസിഡൻറ് ജോ ബൈഡനെയായിരിക്കും രണ്ടാമൂഴം ലക്ഷ്യമിടുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിന് തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.