ലോകബാങ്ക് പ്രസിഡന്‍റ് : ജിം യോങ് കിമ്മിന് രണ്ടാമൂഴം

വാഷിങ്ടണ്‍: ലോകബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജിം യോങ് കിമ്മിന് രണ്ടാമൂഴം. നാമനിര്‍ദേശത്തിനുള്ള സമയം കഴിഞ്ഞപ്പോള്‍ മറ്റാരും മത്സരരംഗത്തില്ല. ഒക്ടോബര്‍ ഏഴുമുതല്‍ ഒമ്പതുവരെ ചേരുന്ന വാര്‍ഷികയോഗത്തില്‍ പുതിയ പ്രസിഡന്‍റിനെ ഒൗപചാരികമായി തെരഞ്ഞെടുക്കുമെന്ന് ലോകബാങ്ക് എക്സിക്യൂട്ടിവ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊറിയന്‍-അമേരിക്കന്‍ മെഡിക്കല്‍ ഡോക്ടറായ കിം (56) അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയാണ് രണ്ടാമൂഴത്തിന് രംഗത്തിറങ്ങിയത്. അതേസമയം, എല്ലാവര്‍ക്കും അവസരം നല്‍കാത്തതും സുതാര്യമല്ലാത്തതുമാണ് ലോകബാങ്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് എന്ന് അകത്തുനിന്നും പുറത്തുനിന്നും വിമര്‍ശമുയരുന്നുണ്ട്.
രണ്ടാം ലോകയുദ്ധത്തിന്‍െറ പശ്ചാത്തലത്തില്‍ ലോക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് ആരംഭിച്ച ലോകബാങ്കിന്‍െറ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വാഷിങ്ടണ്‍ നിര്‍ദേശിക്കുന്ന അമേരിക്കക്കാരനാണ് സ്ഥിരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ജിം യോങ് കിം ആണ് ആദ്യമായി മത്സരം നേരിട്ട പ്രസിഡന്‍റ്. 2012ല്‍ ആദ്യമൂഴത്തില്‍ അദ്ദേഹം മത്സരിച്ചപ്പോള്‍ നൈജീരിയയുടെ ധനമന്ത്രി എന്‍ഗോസി ഒകോഞ്ഞോ ഇവീലയും മത്സരരംഗത്തുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.