ഒബാമയുടെ പോക്കറ്റിലെന്ത്?

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ക്ഷീണിതനും നിരാശനുമായിരിക്കുമ്പോള്‍ എന്തുചെയ്യുമെന്നറിയാമോ? തന്‍െറ പോക്കറ്റില്‍ കൈയിട്ടിരിക്കും. പാന്‍റ്സിന്‍െറ പോക്കറ്റില്‍ കൈയിട്ടാല്‍ നിരാശ മാറുന്നതെങ്ങനെ? അതിനുള്ള വിദ്യകള്‍ പോക്കറ്റിലുണ്ടെന്ന് ഒബാമ. പറയുക മാത്രമല്ല, അത് ലോകത്തിന് കാണിച്ചുകൊടുക്കുകകൂടി ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ രുദ്രാക്ഷമാല, കുഞ്ഞു ബുദ്ധപ്രതിമ, കുരിശ്, ലോഹത്തില്‍ തീര്‍ത്ത കുഞ്ഞു ചിപ്പ്, ഹനുമാന്‍െറ ചെറുവിഗ്രഹം എന്നിവയാണ് ഒബാമ എപ്പോഴും പോക്കറ്റില്‍ സൂക്ഷിക്കുന്നത്. വെള്ളിയാഴ്ച യൂട്യൂബിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം പോക്കറ്റില്‍ കരുതിയ സ്മാരകചിഹ്നങ്ങള്‍ പുറത്തെടുത്തത്.

പലരും  തനിക്കു സമ്മാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും അവയില്‍ ഏറ്റവും ഇഷ്ടപ്പെട്ടതും പ്രചോദനമേകുന്നവയും മാത്രമേ സൂക്ഷിക്കാറുള്ളൂവെന്ന് ഒബാമ പറഞ്ഞു. ഒൗദ്യോഗിക ജീവിതം തുടങ്ങിയതു മുതല്‍ ലഭിച്ച വസ്തുക്കളാണ് ഇവ. എപ്പോഴെങ്കിലും നിരാശ തോന്നിയാല്‍ പോക്കറ്റില്‍ കൈയിട്ട് ഈ വസ്തുക്കള്‍ പുറത്തെടുക്കും. അവ നോക്കുമ്പോള്‍ ആശ്വാസം ലഭിക്കുമെന്നും ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാവുമെന്നും അദ്ദേഹം തുടരുന്നു.

മിസ് ഗ്ളാമറസി എന്നപേരില്‍ പ്രശസ്തയായ യൂട്യൂബ് ഇന്‍റര്‍വ്യൂവര്‍ ഇന്‍ഗ്രിഡ് നില്‍സന്‍െറ ചോദ്യത്തിനാണ് ഒബാമയുടെ വെളിപ്പെടുത്തല്‍. അഭിമുഖത്തിന് വരുമ്പോള്‍ ഏറെ പ്രചോദനമേകിയ വസ്തുക്കള്‍ കൊണ്ടുവരാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു.  ആളുകളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുക എന്ന ലക്ഷ്യത്തോടെ വൈറ്റ് ഹൗസിന്‍െറ പദ്ധതിയുടെ ഭാഗമായാണ് യൂട്യൂബ് അഭിമുഖങ്ങള്‍ സംഘടിപ്പിച്ചത്. വൈറ്റ് ഹൗസ് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോ നാലരലക്ഷത്തോളം പേര്‍ കണ്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.