കൈറോ: ഈജിപ്തില്‍ ജനാധിപത്യത്തിലൂടെ ആദ്യമായി പ്രസിഡന്‍റ് പദത്തിലത്തെിയ മുഹമ്മദ് മുര്‍സിക്കെതിരെ സൈനിക ഭരണകൂടത്തിന് കീഴിലെ കോടതി ചുമത്തിയ വധശിക്ഷ പരമോന്നത നീതിപീഠം റദ്ദാക്കി. 2011ല്‍ രാജ്യത്ത് ജനകീയ പ്രക്ഷോഭത്തിനിടെ വാദി അല്‍ നത്റൂന്‍ ജയിലില്‍നിന്ന് നിരവധി പേര്‍ തടവുചാടിയ സംഭവത്തിലാണ് മുര്‍സിക്ക് വധശിക്ഷ വിധിച്ചിരുന്നത്. ഈ കേസില്‍ പുനര്‍വിചാരണ നടത്താനും കോടതി നിര്‍ദേശിച്ചു.
മുര്‍സിക്ക് പുറമെ, മുസ്ലിം ബ്രദര്‍ഹുഡ് പരമോന്നത നേതാവ് മുഹമ്മദ് ബദീഅ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെ വധശിക്ഷയും കോടതി റദ്ദാക്കി. സംഘടനയുടെ ഉപാധ്യക്ഷനായിരുന്ന റഷാദ് ബയൂമി, മുര്‍സിയുടെ പാര്‍ലമെന്‍റില്‍ സ്പീക്കറായിരുന്ന സആദ് അല്‍ ഖത്താനി തുടങ്ങിയവരുടെയും വധശിക്ഷ റദ്ദാക്കി. മറ്റ് 21 ബ്രദര്‍ഹുഡ് നേതാക്കളുടെ ജീവപര്യന്തം തടവും റദ്ദാക്കി പുനര്‍വിചാരണക്ക് കോടതി ഉത്തരവിട്ടു.
പതിറ്റാണ്ടുകളോളം ഈജിപ്തില്‍ ഏകാധിപത്യ ഭരണം നടത്തിയ ഹുസ്നി മുബാറക്കിനെ താഴെയിറക്കിയ ജനകീയ പ്രക്ഷോഭത്തിനിടെ ആക്രമണം അഴിച്ചുവിട്ടുവെന്ന കുറ്റം ചുമത്തിയാണ് ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് കോടതി കൂട്ടത്തോടെ വധശിക്ഷ വിധിച്ചത്. പ്രസിഡന്‍റ് അബുല്‍ ഫത്താഹ് അല്‍സീസിയുടെ രാഷ്ട്രീയ പ്രതികാര നടപടിയാണിതെന്ന് ആംനസ്റ്റി ഉള്‍പ്പെടെ മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
മുര്‍സിക്ക് ഒരു കേസില്‍ മാത്രമാണ് വധശിക്ഷ വിധിച്ചത്. മറ്റ് മൂന്ന് കേസുകളില്‍ നീണ്ട ജയില്‍വാസവും വിധിച്ചിട്ടുണ്ട്. 2012ല്‍ പ്രസിഡന്‍റായിരിക്കെ, പ്രതിഷേധക്കാരെ കൊലപ്പെടുത്തിയ കേസില്‍ 20 വര്‍ഷവും ഖത്തറിനുവേണ്ടി ചാരപ്പണി നടത്തിയ കുറ്റത്തിന് 40 വര്‍ഷവും ഹമാസിന് വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ജീവപര്യന്തവും മുര്‍സിക്ക് വിധിച്ചിരുന്നു. മറ്റ് മൂന്ന് കേസുകളുടെ വിചാരണയും ഇപ്പോള്‍ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.