ബദാഇയുടെ ശിക്ഷ റദ്ദാക്കി; ബ്രദര്‍ഹുഡ് നേതാക്കളുടെ പുനര്‍വിചാരണക്ക് ഉത്തരവ്

കൈറോ: ഈജിപ്തില്‍  മുഹമ്മദ് ബദാഇ ഉള്‍പ്പെടെ 14 മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളുടെ ശിക്ഷ കോടതി റദ്ദാക്കി. കൃത്യമായ വിചാരണ കൂടാതെയാണ് നേതാക്കള്‍ക്ക് ശിക്ഷ വിധിച്ചതെന്ന അപ്പീല്‍ ശരിവെച്ച സുപ്രീംകോടതി പുനര്‍വിചാരണക്ക് ഉത്തരവിടുകയും ചെയ്തു.  2013ല്‍ മുഹമ്മദ് മുര്‍സിയെ സൈനിക അട്ടിമറിയിലൂടെ അധികാരത്തില്‍നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിനിടെ കലാപം അഴിച്ചുവിട്ടുവെന്ന കുറ്റം ചുമത്തിയായിരുന്നു ബ്രദര്‍ഹുഡ് നേതാക്കളെ കൂട്ടത്തോടെ അല്‍സീസി ഭരണകൂടം തൂക്കിലേറ്റുന്നതിനും ജീവപര്യന്തം തടവിനും ശിക്ഷിച്ചത്. 72കാരനായ ബദാഇക്ക് ജീവപര്യന്തമാണ് സൈനിക കോടതി വിധിച്ചിരുന്നത്.
ഈജിപ്തിലെ ജനകീയ വിപ്ളവത്തിനുശേഷം, ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തില്‍ വന്ന മുര്‍സിയെ 2013ലാണ് സൈന്യം പുറത്താക്കിയത്. തുടര്‍ന്ന്, അധികാരമേറ്റ അല്‍സീസി ബ്രദര്‍ഹുഡ് നേതാക്കളെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് നിരവധി കേസുകള്‍ ചുമത്തിയിരുന്നു. 2011ലെ ജയില്‍ചാട്ട കേസില്‍ ബദാഇക്കും മുര്‍സിക്കും അല്‍സീസിയുടെ കോടതി വിധശിക്ഷ വിധിച്ചിരുന്നു. ചാരവൃത്തി കേസില്‍ ഇരുവര്‍ക്കും ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. ഈ രണ്ട് കേസും ഇപ്പോള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പരിഗണനയിലാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.