ന്യൂമെക്സിക്കോ: യു.എസ് സംസ്ഥാനമായ ന്യൂ മെക്സിക്കോയിൽ നാലു മുസ്‍ലിംകളെ കൊല്ലപ്പെട്ട സംഭവത്തിൽ അഫ്ഗാനി കുടിയേറ്റക്കാരൻ അറസ്റ്റിൽ. 51കാരനായ മുഹമ്മദ് സയ്യിദ് ആണ് അറസ്റ്റിലായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകപരമ്പരയിലേക്ക് നയിച്ചതെന്നും ആൽബുഖർഖ് പൊലീസ് അറിയിച്ചു. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കൊലപാതകം നടത്തിയതിന്റെ രേഖകളും പിടിച്ചെടുത്തു. കൊലപാതകത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചിരുന്നു.
മുഹമ്മദ് അഹ്മദി(62), അഫ്താബ് ഹുസൈൻ(41), മുഹമ്മദ് അഫ്സൽ ഹുസൈൻ(27), നഈം ഹുസൈൻ(25) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ പാക് പൗരൻമാരും ഒരാൾ അഫ്ഗാനിയുമാണ്. ഒരാൾ നവംബറിലാണ് കൊല്ലപ്പെട്ടത്. മറ്റു മൂന്നുപേർ കഴിഞ്ഞ രണ്ടാഴ്ചകളിലുമായി കൊല്ലപ്പെട്ടു. ഇതിൽ മൂന്നുപേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ആൽബുഖർഖ് പള്ളിയിലെ അന്തേവാസികളായിരുന്നു മൂവരും.
കൊലപാതകൾക്കു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. യു.എസിൽ ഗാർഹിക പീഡനമടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്തയാളാണ് മുഹമ്മദ് സയ്യിദ് എന്നും പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ നരഹത്യക്ക് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അഫ്ഗാൻ സ്വദേശിയായ മുഹമ്മദ് അഹ്മദി 2021 നവംബർ ഏഴിനാണ് കൊല്ലപ്പെട്ടത്. പലചരക്കു കടക്കു പുറത്ത് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്. സഹോദരനൊപ്പമാണ് അഹ്മദി കട നടത്തിയിരുന്നത്.
വെടിവെപ്പ് പരമ്പര ന്യൂമെക്സിക്കോയിലെ മുസ്‍ലിം സമൂഹത്തെ ഭയപ്പാടിലാഴ്ത്തിയിരുന്നു. ഭയത്തെ തുടർന്ന് ന്യൂ മെക്സിക്കോയിലെ യൂനിവേഴ്സിറ്റി വിദ്യാർഥികളായ പാക് സ്വദേശികൾ നഗരം വിട്ടുപോവുകയുണ്ടായി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ വീടിനു പുറത്തിറങ്ങാതായി. മുഖ്യപ്രതിയെന്നു കരുതുന്നയാളുടെ അറസ്റ്റോടെ മുസ്‍ലിം കുടുംബങ്ങൾക്ക് അൽപം ആശ്വാസം കൈവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.