ജക്കാർത്ത: ജക്കാർത്തയിൽ നടന്ന 20-മത് ആസിയാൻ ഉച്ചക്കോടിയെ അഭിസംബോധന ചെയ്യവെ ടിമോറിലെ ദിലിയിൽ ഇന്ത്യൻ എംബസി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം 'ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയം പ്രവർത്തനക്ഷമമാണെന്ന്' വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
തിമോർ-ലെസ്റ്റെ അല്ലെങ്കിൽ കിഴക്കൻ തിമോറിന്റെ തലസ്ഥാന നഗരമാണ് ദിലി. പോർച്ചുഗലിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളെ ഓർമ്മിപ്പിക്കുന്നതിനാൽ നഗരത്തിന് പ്രാധാന്യമുണ്ട്. തിമോർ ലെസ്റ്റുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യകാല രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2002 മെയ് മാസത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ അന്നത്തെ വിദേശകാര്യ സഹമന്ത്രിയുടെ ഉന്നതതല പ്രതിനിധിസംഘം ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
ദിലിയിൽ എംബസി തുറക്കാനുള്ള തീരുമാനം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ് പോളിസി'യുടെ 'ഭാവി രൂപരേഖകൾ' സംബന്ധിച്ച് ആസിയാൻ നേതാക്കളുമായി അഭിപ്രായങ്ങൾ കൈമാറാൻ താൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആസിയാൻ-ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായുള്ള ഇന്തോനേഷ്യൻ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ജക്കാർത്തയിലുള്ള പ്രധാനമന്ത്രി വ്യാഴാഴ്ച വൈകീട്ട് തിരികെ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.