ഗസ്സ: ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ 390 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യമന്ത്രാലയം. 734 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതുവരെ 20,057 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 53,320 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച മുതൽ ഭാഗികമായി കമ്യൂണിക്കേഷൻ ഇന്റർനെറ്റ് സേവനങ്ങൾ ഗസ്സയിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. രണ്ട് ദിവസമായി ഗസ്സ മുനമ്പിൽ സേവനങ്ങൾക്ക് തടസ്സം നേരിടുകയായിരുന്നു. ഗസ്സ മുനമ്പിനെ ലക്ഷ്യമിട്ട് വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ ഇസ്രായേൽ ആക്രമണം നടത്തുന്നുണ്ട്. ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിൽ ഗസ്സയുടെ പല മേഖലകളിലും പോരാട്ടം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഗസ്സയിലെ കുട്ടികൾ വരുന്ന ആഴ്ചകളിൽ അതീവ ഗൗരകരമായ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ് നൽകിയിരുന്നു. അഞ്ച് വയസിന് താഴെയുള്ള ഗസ്സയിലെ 10,000ത്തോളം വരുന്ന കുട്ടികൾ ജീവന് പോലും ഭീഷണിയായേക്കാവുന്ന പോഷകാഹാര കുറവ് നേരിടുമെന്നാണ് യുനിസെഫ് അറിയിച്ചിരിക്കുന്നത്. ഗസ്സയിലേക്ക് ഉടൻ ഭക്ഷ്യവിതരണം നടത്തണമെന്നും യു.എൻ ഏജൻസി ആവശ്യപ്പെട്ടു.
ഗസ്സയിലെ 1,55,000ഓളം വരുന്ന ഗർഭിണികളായ സ്ത്രീകളുടേയും മുലയൂട്ടുന്ന അമ്മമാരുടേയും ആരോഗ്യത്തിലും യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഗസ്സ മുനമ്പിലെ 135,000 കുട്ടികളുടെ ആരോഗ്യസ്ഥിതിയിലും ആശങ്ക നിലനിൽക്കുന്നുവെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ.
മാനുഷികമായ വെടിനിർത്തൽ ഉടൻ ഗസ്സയിൽ നടപ്പിലാക്കണം. ദീർഘമായ വെടിനിർത്തലാണ് വേണ്ടത്. ഈ സമയത്ത് ഗസ്സ മുനമ്പിലെ തകർന്നുപോയ അടിയന്തരസേവനങ്ങൾ പുനഃസ്ഥാപിക്കണം. ആശുപത്രികൾ അടക്കമുള്ള സംവിധാനങ്ങൾ എത്രയും പെട്ടെന്ന് ഗസ്സയിൽ പുനഃസ്ഥാപിക്കണമെന്നും യുനിസെഫ് ആവശ്യപ്പെട്ടു.
ഗസ്സയിൽ വെടിനിർത്താനാവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയം സഹായം നൽകാൻ മാത്രം അനുവദിച്ച് യു.എൻ രക്ഷാസമിതിയിൽ പാസായിരുന്നു. അമേരിക്കയും റഷ്യയും വിട്ടുനിന്നപ്പോൾ മറ്റ് അംഗരാജ്യങ്ങൾ അനുകൂലമായി വോട്ടുചെയ്തു. ഇസ്രായേൽ സൈനിക കാർമികത്വത്തിൽ വംശഹത്യയും മഹാനാശവും തുടരുന്ന ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച അവതരിപ്പിക്കാനിരുന്ന പ്രമേയം അമേരിക്കൻ എതിർപ്പിനെതുടർന്ന് അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു.
ശത്രുത പൂർണമായി അവസാനിപ്പിക്കണമെന്നും ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത് യു.എൻ കാർമികത്വത്തിലാകണമെന്നുൾപ്പെടെ ആവശ്യപ്പെട്ടായിരുന്നു യു.എ.ഇ പ്രമേയം കൊണ്ടുവന്നത്. എന്നാൽ, ഈ രണ്ട് ആവശ്യങ്ങളും ഒരു നിലക്കും അംഗീകരിക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ വീണ്ടും വീറ്റോ ചെയ്യപ്പെടുമെന്നായി.
ഹമാസിനെ തുടച്ചുനീക്കുംവരെ ആക്രമണം തുടരാൻ ഇസ്രായേലിനെ സഹായിക്കുമെന്നാണ് യു.എസ് നിലപാട്. ഗസ്സയിലേക്കുള്ള സഹായം നിലവിൽ ഇസ്രായേൽ നിയന്ത്രിക്കുന്നത് മാറ്റി യു.എന്നിന് കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നും വൈറ്റ്ഹൗസ് പറയുന്നു. ദിവസങ്ങൾ നീണ്ട സമ്മർദത്തിനൊടുവിൽ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടാണ് രക്ഷാസമിതിയിൽ പ്രമേയം പാസായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.