അനുഭവമാണ് ഏറ്റവും വലിയ ഗുരുവെന്നത് ഒരു ആപ്തവാചകം മാത്രമല്ല, സത്യപ്രസ്താവനകൂടിയാണ്. വിവേകമുള്ളവർ അനുഭവങ്ങളിൽനിന്ന് പഠിക്കും, അതനുസരിച്ച് കാര്യങ്ങൾ ആസൂത്രണംചെയ്യും. എന്നാൽ, മലയാളി ഇക്കാര്യത്തിൽ പലപ്പോഴും അപവാദമാണ്. അനുഭവങ്ങളിൽനിന്ന് പഠിക്കില്ല എന്നുമാത്രമല്ല, ആ അനുഭവങ്ങളെ ഗൗനിക്കപോലുമില്ല. എന്നിട്ടോ? വീണ്ടും വീണ്ടും നഷ്ടവും നാശവും വരുത്തിവെക്കും. അത്തരമൊരു ദുരന്തമായ, തൃശൂരിലെ വെടിക്കെട്ട് അപകടത്തിന്റെ വിശദാംശങ്ങൾ ‘തുടക്കം’ എഴുതുമ്പോഴും പൂർണമായി വ്യക്തമല്ല.
ഏപ്രിൽ 21ന് തൃശൂർപൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന അഞ്ച് നിർമാണപ്പുരകളിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്. തിരുവമ്പാടി ദേവസ്വം ബോർഡിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന തൃശൂരിലെ മുണ്ടത്തിക്കോടുള്ള പടക്കപ്പുരകളിലാണ് പൊട്ടിത്തെറിയുണ്ടായത്. ഏപ്രിൽ 24ന് നടക്കേണ്ട തൃശൂർപൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുവേണ്ടി പടക്കക്കോപ്പുകൾ ഒരുക്കുമ്പോഴാണ് അപകടം. തമിഴ്നാട്ടിലെ വിരുതുനഗർ കട്ടനാർപട്ടിയിൽ 25 പേരുടെ ദാരുണ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തം നടന്നിട്ട് അധികം ദിവസമായിട്ടില്ല എന്നതും ഓർക്കണം. രണ്ടാഴ്ച മുമ്പേ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തിനടുത്ത കുരിക്കത്തൂരിൽ പടക്കനിർമാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി രണ്ടുപേർ മരിച്ചിരുന്നു.
യഥാർഥത്തിൽ കേരളത്തിൽ പടക്കനിർമാണ കേന്ദ്രങ്ങളിലെ അപകടങ്ങൾ തുടർക്കഥയായി നീളുകയാണ്. രണ്ട് പതിറ്റാണ്ടിനിടെ 800 വെടിക്കെട്ട് അപകടങ്ങൾ നടന്നതായാണ് കണക്ക്. അതിൽ 400 പേർക്ക് മരണം സംഭവിക്കുകയോ അംഗഭംഗം വരുകയോ ചെയ്തു. 2016 ഏപ്രിലിൽ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചത് 106 പേരാണ്. 1952 ജനുവരി 14ന് പകല്‍ മൂന്നിന് ശബരിമലയില്‍ ഉണ്ടായ കരിമരുന്ന് സ്ഫോടനത്തിൽ 68 പേർ മരിച്ചു. ചെറിയ 54 അപകടങ്ങളിലായി 180ലധികം പേർക്കും ജീവൻ നഷ്ടമായിട്ടുണ്ട്.
തൃശൂരിലും അപകടം ആദ്യത്തേതല്ല. 1978 തൃശൂര്‍പൂരത്തോടനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടത്തിൽ എട്ടുപേരാണ് മരിച്ചത്. 2006 തൃശൂര്‍ പൂരത്തിന് തയാറാക്കിയ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തിൽ ഏഴു പേരും മരിച്ചിരുന്നു.
ഈ വെടിക്കെട്ട്/പടക്ക നിർമാണ അപകടങ്ങൾക്കെല്ലാം പൊതുവായ ചില കാര്യങ്ങളുണ്ട്. 1. മതിയായ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്താത്തത്. 2. നിർമാണശാലകളിൽ രാസവസ്തുക്കളും മറ്റ് അസംസ്കൃതവസ്തുക്കളും സൂക്ഷിക്കുന്നതിലും പടക്കങ്ങൾ നിർമിക്കുന്നതിലുമുള്ള ലാഘവത്വം 3. അശ്രദ്ധ. 4. അധികാരികൾ നിയമം നടപ്പാക്കുന്നതിൽ വരുത്തുന്ന വീഴ്ച. 5. ചൂടുകാലത്തെ അന്തരീക്ഷ പ്രശ്നം. 6. വെടിക്കെട്ട് സാമഗ്രികളുടെ ഗുണനിലവാരക്കുറവ്. 7. ആള്‍ക്കൂട്ടവും വെടിക്കെട്ട് പുരയും തമ്മിലുള്ള അകലം പാലിക്കാത്തത്. 8. പടക്ക നിർമാണമുറികൾക്ക് ജോലിക്കാരെയും സ്ഫോടനശേഷിയുള്ള സാധനസാമഗ്രികളെയും ഉൾക്കൊള്ളാൻ കഴിയുന്നത്ര വിസ്താരമില്ലാത്തത്. 9 പ്രവർത്തനപരിചയ അഭാവം. 10. നിശ്ചിത സമയം പാലിക്കാൻവേണ്ടിയുള്ള തിരക്കിട്ട പ്രവർത്തനം. 11 രക്ഷാപ്രവർത്തനങ്ങളുടെ അപര്യാപ്തത.
ഒരു വശത്ത് കരിമരുന്ന് പ്രയോഗങ്ങൾക്കും ആനകളെ അണിനിരത്തുന്നതിനുമെതിരെ പല കോണുകളിൽനിന്നും വിമർശനം ഉയർന്നുവരുന്നുണ്ട് എന്നതുകൂടി കണക്കിലെടുക്കണം. പക്ഷേ, ഇവിടെ ആദ്യം വേണ്ടത് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുക എന്നതാണ്. അതിന് അനുഭവങ്ങളിൽനിന്ന് പഠിക്കണം. വീഴ്ചകൾ തിരുത്തണം. പടക്കങ്ങൾ ആസ്വദിക്കാനുള്ളതാണെങ്കിൽ, അത് തുടരണമെന്നുണ്ടെങ്കിൽ ഇനിയും പടക്കശാലകളിലെ ദുരന്തം ഒട്ടുമേ ആവർത്തിക്കാത്ത അവസ്ഥ സംജാതമാക്കണം. അതിൽ സുപ്രധാന പങ്ക് ഉത്സവ/പൂര പ്രേമികൾക്കാണ്. ആളുകളുടെ മൃതദേഹങ്ങളിൽ ചവിട്ടിനിന്ന് എന്താണ് ആഘോഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.