പാറ്റ പരാക്രമം എന്തിന്?

മനസ്സിൽ മഴവില്ല് വിരിയിക്കുന്ന രൂപകമൊന്നുമല്ല പാറ്റ/കൂറ. അൽപം അറപ്പു തോന്നിക്കുന്ന, കണ്ടാൽ അടിച്ചുകൊല്ലണമെന്ന് സാധാരണ വീട്ടുകാർ ചിന്തിക്കുന്ന ഒരു ജീവി. വസ്ത്രങ്ങളും പേപ്പറുകളും കരണ്ടുതിന്നും. പക്ഷേ, വർത്തമാന ഇന്ത്യയിൽ ‘പാറ്റ’ പുതിയ രാഷ്ട്രീയ രൂപകമായി മാറുകയാണ്.

‘കോക്രോച്ച് ജനത പാർട്ടി’ (സി.ജെ.പി) എന്ന ഓൺലൈൻ മീം-സറ്റയർ രാഷ്ട്രീയ കൂട്ടായ്മ പെെട്ടന്നുതന്നെയാണ് രാഷ്ട്രീയരംഗം പിടിച്ചടക്കിയത്. വളരെ കുറച്ചു ദിനങ്ങൾകൊണ്ട് അവർ സമൂഹമാധ്യമങ്ങളിലും ചെറുപ്പക്കാർക്കിടയിലും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ പ്രവണതയായി മാറി. ഇൻസ്റ്റഗ്രാമിൽ അവരെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ദിവസങ്ങൾകൊണ്ട് 22.4 മില്യൺ പിന്നിട്ടു. നാലഞ്ച് ദിവസങ്ങൾക്കകംതന്നെ അവർ ഭരണകക്ഷി ബി.ജെ.പിയേയും മറികടന്നു. ഫലത്തിൽ ഭരണകക്ഷിക്ക് വലിയ തലവേദനയായി സി.ജെ.പി മാറി

തൊഴിലില്ലാത്ത ചെറുപ്പക്കാരെ ‘കോക്രോച്ച്’ എന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശങ്ങളാണ് സി.ജെ.പിയുടെ തുടക്കം. വിചാരണ വേളയിൽ ചീഫ് ജസ്റ്റിസ് യുവജനങ്ങളെ ‘‘തൊഴിലെടുക്കാത്തവർ, അലസർ, ഇന്റർനെറ്റ് ലോകത്ത് ജീവിക്കുന്ന പാറ്റകൾ, സമൂഹത്തിലെ ഇത്തിക്കണ്ണികൾ’’ എന്ന് വിശേഷിപ്പിച്ചിരുന്നു. മാധ്യമങ്ങള്‍ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചുവെങ്കിലും, സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

തങ്ങളെല്ലാവരും ‘പാറ്റകള്‍’ ആണെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുവരാന്‍ സൈബർ സ്പേസിൽ അഭിജീത് ദിപ്കെ എന്നയാൾ ആഹ്വാനം ചെയ്തു. അേദ്ദഹമാണ് സി.ജെ.പിയുടെ മുഖ്യ സംഘാടകൻ. 2020-23 കാലത്ത് ആം ആദ്മി പാർട്ടിയുടെ സമൂഹമാധ്യമ സംഘത്തിൽ വളന്റിയറായിരുന്നു അഭിജീത്. ബോസ്റ്റൺ സർവകലാശാലയിൽനിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ മുപ്പതുകാരന്റെ താമസവും അമേരിക്കയിലാണ്.

‘കോക്രോച്ച് ജനത പാര്‍ട്ടി’ എന്ന പേരില്‍ തമാശയായി ആരംഭിച്ച ഡിജിറ്റല്‍ കൂട്ടായ്മ, കൊടുങ്കാറ്റിന്റെ വേഗത്തിലാണ് ഒരു ഡിജിറ്റൽ പ്രസ്ഥാനമായി വളർന്നത്. ജെൻ സീയുടെ പിന്തുണയാണ് സി.ജെ.പിയുടെ ഏറ്റവും വലിയ അടിത്തറ. 1997നും 2012നും ഇടയിൽ ജനിച്ചവരെയാണ് ജനറേഷൻ സീ അഥവാ ജെൻ-സീ ആയി നിർവചിച്ചിരിക്കുന്നത്. അതായത് ആഗോളീകരണ സാമൂഹിക സാഹചര്യത്തിൽ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നവർ.

ഡിജിറ്റൽ ലോകത്ത് വളർന്നവർ. അവർ തങ്ങളുടെ വികാരവിചാരങ്ങൾ ഇന്റർനെറ്റ് ജീവിതത്തിലൂടെ നിർവചിക്കുന്നു. സോഷ്യൽ മീഡിയയുടെയും ഇന്റർനെറ്റിന്റെയും സമാന്തര ലോകത്ത് ഒരു വെർച്വൽ ജീവിതംകൂടി നയിക്കുന്നവരാണ് ജെൻ-സീകൾ. അവരുടെ പിന്തുണയിൽ വിവിധ സംസ്ഥാനങ്ങളിൽ നവമാധ്യമങ്ങളിൽ യൂനിറ്റുകൾ വരെ രൂപപ്പെട്ടുകഴിഞ്ഞുവെന്നാണ് സി.ജെ.പി അവകാശപ്പെടുന്നത്. പാര്‍ലമെന്റ് അംഗങ്ങളായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കോക്രോച്ച് ജനത പാര്‍ട്ടിക്ക് പിന്തുണയുമായി രംഗത്തെത്തി.

സി.ജെ.പി ഒരു വെബ്സൈറ്റിനും രൂപം നൽകി. ‘‘ഞങ്ങളുടെ ദർശനങ്ങളും ആശയങ്ങളും ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യയശാസ്ത്രപരമായി ഞങ്ങൾ ഒരു മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ, ജാതിവിരുദ്ധ സംഘടനയാണ്. ഗാന്ധി, അംബേദ്കർ, നെഹ്‌റു എന്നിവരിൽനിന്നാണ് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നത്’’ –അഭിജീത് നയം വ്യക്തമാക്കുന്നു. സാമൂഹിക നീതിയെക്കുറിച്ചും ദലിത് മുന്നേറ്റങ്ങളെക്കുറിച്ചും പാര്‍ട്ടിക്ക് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന്, ‘ഞാന്‍ ഒരു ദലിതനാണ്, അത് നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമാകുമെന്ന് കരുതുന്നു’ എന്നായിരുന്നു അഭിജീതിന്റെ മറുപടി.

സി.ജെ.പി മുന്നോട്ടുവെക്കുന്ന അഞ്ച് പ്രധാന വാഗ്ദാനങ്ങൾ (മാനിഫെസ്റ്റോ) ഇവയാണ്: 1. തങ്ങൾ അധികാരത്തിൽ എത്തിയാൽ വിരമിച്ചതിനുശേഷം ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭ സീറ്റ് സമ്മാനമായി നൽകില്ല, 2. ഏതെങ്കിലും ഒരു സംസ്ഥാനത്ത് നിയമാനുസൃതമായ വോട്ട് ഇല്ലാതാക്കിയാൽ ചീഫ് ഇലക്ഷൻ കമീഷണറെ യു.എ.പി.എ (UAPA) ചുമത്തി അറസ്റ്റ് ചെയ്യും, 3. പാർലമെന്റിൽ സീറ്റുകൾ കൂട്ടാതെതന്നെ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തും. കാബിനറ്റ് സ്ഥാനങ്ങളിലും 50 ശതമാനം സ്ത്രീകൾക്കായി മാറ്റിവെക്കും, 4. അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കും. ഇത് സ്വതന്ത്ര മാധ്യമങ്ങൾക്ക് വഴിയൊരുക്കും, 5. ഒരു രാഷ്ട്രീയ പാർട്ടിയിൽനിന്ന് മറ്റൊന്നിലേക്ക് കൂറുമാറുന്ന എം.എൽ.എമാരെയും എം.പിമാരെയും അടുത്ത 20 വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്നും പൊതുപദവികൾ വഹിക്കുന്നതിൽനിന്നും വിലക്കും. ഇപ്പോൾ ഈ ‘മാനിഫെസ്േറ്റായിൽ’നിന്ന് സി.ജെ.പി വളർന്നിരിക്കുന്നു. ഗൗരവത്തോടെ പല രാഷ്ട്രീയ പ്രശ്നങ്ങളും ഉന്നയിക്കുന്നുണ്ട്.

നീറ്റ് പരീക്ഷാ ചോർച്ചയെ തുടർന്ന് പതിനേഴോളം വിദ്യാർഥികൾ ആത്മഹത്യചെയ്ത പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് സി.ജെ.പി ഇപ്പോൾ ഉന്നയിക്കുന്ന പ്രധാന രാഷ്ട്രീയ ആവശ്യം. ഈ മുന്നേറ്റം കേന്ദ്ര ഭരണകൂടത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. സി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെടുകയും, ‘എക്സ്’ (X) അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിക്കുകയും ചെയ്തു. പിന്നീട് ഇൻസ്റ്റഗ്രാം പേജ് വീണ്ടെടുക്കുകയും, ‘എക്സി’ൽ പുതിയ അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്തു. പലതരത്തിലുള്ള ആക്രമണങ്ങളും സംഘടന നേരിടുന്നുണ്ട്. ജാതി, വംശീയ അധിക്ഷേപങ്ങളും കുറവില്ല. സി.ജെ.പിയെ പിന്തുടരുന്നവരിൽ പകുതിയും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര മന്ത്രി സുകാന്ത മജുംദാർ ആരോപിച്ചിരുന്നു. എന്നാൽ, തങ്ങളുടെ 94 ശതമാനത്തിലധികം ഫോളോവേഴ്സും ഇന്ത്യക്കാരാണെന്ന് അഭിജീത് ദീപ്കെ തെളിവ് സഹിതം വ്യക്തമാക്കി.

സോഷ്യൽ മീഡിയ ആക്ടിവിസത്തിലൂടെ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ‘പൈറേറ്റ് പാർട്ടികളുടെ’ രംഗപ്രവേശം നമ്മുടെ രാജ്യത്തും സംജാതമാകുന്നതിന്റെ സൂചനകളാണ് പ്രകടമാകുന്നത്. പക്ഷേ, ഈ മുന്നേറ്റം ഒരു തമാശയായി അവസാനിക്കുമോ അതോ രാഷ്ട്രീയത്തിലെ നിർണായക ഇടപെടലായി മാറുമോ എന്നതാണ് ചോദ്യം. രാജ്യത്ത് പല ഘട്ടങ്ങളിൽ മധ്യവർഗ വിചാരങ്ങളുെട താൽപര്യഫലമായി ഇത്തരം മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അണ്ണാ ഹസാരെയുടെ മുന്നേറ്റം, ആം ആദ്മി എന്നിവ പലതരത്തിൽ സി.ജെ.പിയുടേതിന് സമാനമാണ്. പേക്ഷ, ഇത്തരം പ്രസ്ഥാനങ്ങൾ വേഗത്തിൽ തന്നെ ഇല്ലാതാകുകയും വലതുപക്ഷത്തേക്ക് എത്തുകയും പ്രതിലോമകരമായി പിളരുകയും ചെയ്യുകയാണ് സംഭവിച്ചിട്ടുള്ളത്. സമകാലിക സംഭവവികാസങ്ങളോടുള്ള ഗൗരവവും ആഴമേറിയതുമായ പ്രതികരണത്തിനും ജനങ്ങളെ ശാസ്ത്രീയമായി അണിനിരത്തുന്നതിനും പലപ്പോഴും ഇത്തരം മുന്നേറ്റങ്ങൾക്ക് കഴിയാതെ വരുന്നു.

ശരിയായ രാഷ്ട്രീയബോധം, കാഴ്ചപ്പാടുകൾ, പ്രത്യയശാസ്ത്ര അടിത്തറ, കരുത്തുറ്റ സംഘടന സംവിധാനങ്ങൾ എന്നിവ ഇത്തരം സംഘടനകൾക്കില്ല. സാമ്രാജ്യത്വ അധിനിവേശം, ന്യൂനപക്ഷപ്രശ്നം, ദേശീയത, ഹിന്ദുത്വ, സംവരണം എന്നിവയോട് കൃത്യവും ശരിയായതുമായ നിലപാടുകൾ മുന്നോട്ടുവെക്കാൻ കഴിയുമോ എന്നതാണ് മറ്റൊരു പ്രശ്നം. സാധ്യതയില്ല. ഭരണകൂട അടിച്ചമർത്തലുകളെ അതിജീവിക്കാനും കഴിയില്ല.

പക്ഷേ, സി.ജെ.പിയിലൂടെ തെളിയുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്, ജനസംഖ്യയിൽ 65 ശതമാനം വരുന്ന 35 വയസ്സിന് താഴെയുള്ള യുവതലമുറക്ക് നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അവർക്ക് വ്യവസ്ഥിതിയോട് കടുത്ത എതിർപ്പുണ്ട്. അധികാരവർഗത്തോട് പുച്ഛമുണ്ട്. അവർ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരാണ്. നിലവിലെ സർക്കാറുകളുടെ പ്രവർത്തനം അവരെ തൃപ്തിപ്പെടുത്തുന്നില്ല. തൊഴിലില്ലായ്മയോടും സാമ്പത്തിക അസ്ഥിരതയോടും കാലഹരണപ്പെട്ട വിദ്യാഭ്യാസ രീതികളോടും അവർക്ക് അമർഷമുണ്ട്.

തങ്ങളുടെ സ്വപ്നങ്ങളെയും ആശങ്കകളെയും കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമായി ചുരുക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. അവർക്ക് രാജ്യം വികസിക്കണമെന്നും സ്വാതന്ത്ര്യം മികച്ചതാകണമെന്നും അഭിപ്രായമുണ്ട്. അതായത് മുമ്പെന്നത്തെയും പോലെ രാജ്യത്ത് വലിയൊരു ജനമുന്നേറ്റത്തിന് സാധ്യതകളുണ്ട് എന്നർഥം. ജെൻ-സീ അടക്കമുള്ള തലമുറയെ ശരിയായി നയിക്കാൻ കഴിയുന്നവർക്ക് രാഷ്ട്രീയാധികാരം അപ്രാപ്യമല്ല എന്നും ചുരുക്കം. അതിനുവേണ്ടത് വിശാലവും സമഗ്രവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുള്ള പുതുനേതൃത്വമാണ്. അത് രാജ്യം ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയിലെ പ്രബല രാഷ്ട്രീയ പാർട്ടികൾ ഈ പ്രതിഭാസത്തിൽനിന്ന് പഠിക്കേണ്ട പാഠങ്ങൾ പലതുണ്ട്. പണ്ടത്തേതുപോലെ ജാഥകളും പണക്കൊഴുപ്പുള്ള റാലികളും കൊണ്ടുമാത്രം പുതിയ തലമുറയെ തൃപ്തിപ്പെടുത്താനാകില്ല. യുവതലമുറ സംസാരിക്കുന്ന സുതാര്യതയുടെയും വികേന്ദ്രീകരണത്തിന്റെയും ഭാഷ മനസ്സിലാക്കാൻ രാഷ്ട്രീയനേതൃത്വങ്ങൾ തയാറാകണം. വിയോജിപ്പുകളെയും വിമർശനങ്ങളെയും ദേശവിരുദ്ധതയായി ചിത്രീകരിക്കുന്ന സമകാലിക രാഷ്ട്രീയ പശ്ചാത്തലം മാറണം. അതിന് രാഷ്ട്രീയ പാർട്ടികൾ സന്നദ്ധമല്ലാത്തതിനാൽ സി.ജെ.പി പോലുള്ള പുതിയ മുന്നേറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.

ഇേപ്പാൾ പാറ്റകളോട് പരാക്രമം വേണ്ട. അവരെ തല്ലിക്കൊല്ലാൻ നോക്കേണ്ട. അവർ പെറ്റുപെരുകട്ടെ. പാറ്റപ്പറ്റത്തെ ചവിട്ടിയരക്കാൻ നോക്കുന്നവർക്കൊപ്പം നമുക്ക് ചേരേണ്ട. തൽക്കാലം നമുക്ക് പാറ്റകളെ കേൾക്കാം. ഈ നിമിഷം അവരാണ് ശരി.

Tags:    
News Summary - The Rise of ‘Cockroach Janata Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.