കടൽപ്പള്ളി, പ്രവാചകന്റെ പക്ഷികൾ
1. കടൽപ്പള്ളികരകയറിവന്ന കടൽ മീനുകൾകടൽപ്പള്ളിക്കരികിലൂടെയുള്ളവഴികളിലൂടെ ഐസുപെട്ടിയിൽ കിടന്ന്തണുത്ത് വിറച്ച് മല കയറുവാൻ പോയി.പൂ പൂയ്...മീൻകാരന്റെ കൂവലുകൾഅടുക്കളവാതിൽ തുറന്ന്ചിനചട്ടിയുടെ രണ്ട് ചെവിയിൽ പിടിച്ചതുംഭാര്യയുടെ മറുകൂവൽ മീൻകാരനെ മുട്ടി.പൂ പൂയ്...മത്തി കിലോ 100അയല കിലോ 140കൊഞ്ചൻ കിലോ 180കിളിമീൻ കിലോ 160.ഒരുകിലോ മത്തിയുടെ കനം.നാവിൽ കുടമ്പുളിയുടെ കണ്ണ്.കപ്പയും കാന്താരിയുംമഞ്ഞളൊട്ടിവെച്ചതും.കൈവെട്ടി കാൽവെട്ടി വാൽവെട്ടിതലവെട്ടി...
1. കടൽപ്പള്ളി
കരകയറിവന്ന കടൽ മീനുകൾ
കടൽപ്പള്ളിക്കരികിലൂടെയുള്ള
വഴികളിലൂടെ ഐസുപെട്ടിയിൽ കിടന്ന്
തണുത്ത് വിറച്ച് മല കയറുവാൻ പോയി.
പൂ പൂയ്...
മീൻകാരന്റെ കൂവലുകൾ
അടുക്കളവാതിൽ തുറന്ന്
ചിനചട്ടിയുടെ രണ്ട് ചെവിയിൽ പിടിച്ചതും
ഭാര്യയുടെ മറുകൂവൽ മീൻകാരനെ മുട്ടി.
പൂ പൂയ്...
മത്തി കിലോ 100
അയല കിലോ 140
കൊഞ്ചൻ കിലോ 180
കിളിമീൻ കിലോ 160.
ഒരുകിലോ മത്തിയുടെ കനം.
നാവിൽ കുടമ്പുളിയുടെ കണ്ണ്.
കപ്പയും കാന്താരിയും
മഞ്ഞളൊട്ടിവെച്ചതും.
കൈവെട്ടി കാൽവെട്ടി വാൽവെട്ടി
തലവെട്ടി തഴുകി തലോടി കുടഞ്ഞ്
നന്നായിട്ട് മത്തിയെ കുളിപ്പിച്ചെണിപ്പിച്ച്
ഭാര്യ കുഞ്ഞുകുഞ്ഞു കുപ്പികൾ തുറന്നു.
ഉള്ളിവാട്ടി തക്കാളിവാട്ടി
ഉപ്പിട്ട് മുളകിട്ട് മല്ലിയിട്ടു
കടുകിട്ട് വെള്ളുള്ളി കീറി
കറിവേപ്പിലയിലയിലൊരു ശർർർ.
ഉപ്പും പിടിച്ചു എരിവും പിടിച്ചു.
മീനണിഞ്ഞ കുപ്പായ നിറങ്ങളെ
ഉറുമ്പും ഈച്ചയും പൂച്ചയും
എടുത്തോണ്ട് പോകുമ്പോൾ.
മത്തിച്ചാറ് കുറച്ചതികം ഒഴിച്ച്
ഗംഭീരമെന്ന് പറഞ്ഞപ്പോഴാണ്
കടലും വിറ്റു കരയും വിറ്റു
കടയിൽ വിറ്റത് ഞാൻ വാങ്ങിയപ്പോൾ
കരകയറിവന്ന മീനും
കടലിറങ്ങിപ്പോയ കരയും
കടൽപ്പള്ളിയിൽ കയറി
കുമ്പസാരിക്കുന്നുണ്ടായിരുന്നു.
കുമ്പസാരം കേട്ടതും
കടൽപ്പള്ളിയിലെ കുരിശിൽ കിടന്ന യേശു
കടലിലേക്ക് തിരിച്ചിറങ്ങിപ്പോയി.
2. പ്രവാചകന്റെ പക്ഷികൾ
പ്രവാചകന്റെ വീട്ടിലെ പക്ഷികൾ
മരുഭൂമിയിലേക്ക് വെള്ളം ചുമക്കുമ്പോൾ
അടുക്കള താളങ്ങളിലിരിക്കുന്ന ഖദീജ
പെറന്നാളിനന്നൊരു അരിയിട്ടു.
പൊള്ളുന്ന മണൽ വീടുകളിലേക്ക്
പച്ചതേടി പോവുന്ന ഒട്ടകത്തിന്റെ
മുതുകത്ത് മരുഭൂമിയിലെ ഒരു പൂമ്പാറ്റ
കുടുംബമില്ലാതെ യാത്ര ചെയ്യുമ്പോൾ
ഉറച്ചുപോയ ആകാശത്തുനിന്നും
നിഴലും നിലാവും രാത്രിയിൽ മാത്രം
മനുഷ്യരെ കാണുവാൻ വന്നപ്പോൾ
ഖുർആനിലെ നക്ഷത്രങ്ങൾ ബാങ്ക് വിളിച്ചു.
കുഞ്ഞുങ്ങളുടെ അച്ചടക്കവും
മൊയ്തുവിന്റെ പരിപ്പുവടയും
കച്ചവട രാജ്യമായി മാറിയപ്പോൾ
ഞാനുമന്നൊരു വടവാങ്ങി തിന്നു.
എനിക്കും മാപ്പിള കൂട്ടുകാരുണ്ടായിരുന്നു
അലി അക്ബർ ഫാസില സോഫിയ
ഫൗസിയ മുനീറ ഷെരീഫ് റജില
റഷീദ് മുഹമ്മദ് ആരീഫ്ഖാൻ.
അവർക്കും ഓരോന്ന് വാങ്ങിക്കൊടുത്തു.
മാപ്പിളഭാഷയുടെ ഓളങ്ങൾ
എന്റെ നാവിനോട് ചേർന്നപ്പോൾ
ഞാനും മാപ്പിളഭാഷ സംസാരിച്ചു.
പ്രവാചകന്റെ പക്ഷികൾ തിരികെ വന്നു,
ഖദീജയുടെ അരി വെന്തു.
മ്ഹും... ഹാ.
നടപ്പാതയരികത്തെ പൂക്കളുടെ
മണമായിരുന്നു ഖദീജവെച്ച ചോറിന്.
മാപ്പിള ചുരം കേറിട്ട് കൊണ്ടോന്ന നെല്ല്
താളത്തിൽ കുത്തി താരാട്ടി പാറ്റി
വറ്റിച്ചെടുത്ത ഗന്ധകശാലയുടെ മണം
മരുഭൂമിയാകെ പരന്ന് പരന്ന് പടർന്നു.
പ്രവാചകന്റെ പക്ഷികൾ
മഴക്കാറ്റുകളായ് വിതച്ച വിത്തെല്ലാം
നാളെ രാവിലെ മുളയ്ക്കും.
കുറച്ച് ജലം എനിക്കും ഒഴിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.