ഉറക്കം തീരാത്ത മിഴികളെ എന്ന്

01കായലിന്റെ കരയിൽവിളക്കുമാടത്തിന്റെ തിണ്ണയിൽപായലിന്റെ മണമുള്ള സന്ധ്യ.സന്ധ്യയുടെ നിഴലിൽഇരണ്ടകളുടെ അമ്പിൽആകാശം ചോരുന്ന വർണം.നിറത്തിന്റെ പാലത്തിൽജലത്തിന്റെ യാത്രകൾവലകൊണ്ട് കോരുന്ന മുക്കുവൻ.തീരത്ത് നീളത്തിൽചീലാന്തി മേശയിൽതീൻകൂട്ടം കൂടുന്ന കാക്കകൾ.വഴിയുടെ മറവിൽഒതളത്തിന്റെ പിന്നിൽനെടുവീർപ്പ് പതയും ചതുപ്പ്.ചതുപ്പിന്റെ വിളുമ്പിൽകുടചൂടും തണലിൽഉപ്പട്ടി കാക്കുന്ന കോട്ട.കോട്ടയുടെ ഉള്ളിൽവേരുകളുടെ മഞ്ചലിൽ ഇവരാരും കാണാതെ രണ്ടുപേർ.അവരുടെ അരക്കെട്ടിൽ നെയ്തൽ പരപ്പിൽവിരൽകൊണ്ട് പാളുന്ന പൊന്മ.നടക്കുന്നവരുടെ പാതനിൽക്കുന്നവരുടെ തണൽപോയവരുടെ വിയർപ്പിന്റെ ദൂരം.ദൂരത്ത്...

01

കായലിന്റെ കരയിൽ

വിളക്കുമാടത്തിന്റെ തിണ്ണയിൽ

പായലിന്റെ മണമുള്ള സന്ധ്യ.


സന്ധ്യയുടെ നിഴലിൽ

ഇരണ്ടകളുടെ അമ്പിൽ

ആകാശം ചോരുന്ന വർണം.


നിറത്തിന്റെ പാലത്തിൽ

ജലത്തിന്റെ യാത്രകൾ

വലകൊണ്ട് കോരുന്ന മുക്കുവൻ.


തീരത്ത് നീളത്തിൽ

ചീലാന്തി മേശയിൽ

തീൻകൂട്ടം കൂടുന്ന കാക്കകൾ.


വഴിയുടെ മറവിൽ

ഒതളത്തിന്റെ പിന്നിൽ

നെടുവീർപ്പ് പതയും ചതുപ്പ്.


ചതുപ്പിന്റെ വിളുമ്പിൽ

കുടചൂടും തണലിൽ

ഉപ്പട്ടി കാക്കുന്ന കോട്ട.


കോട്ടയുടെ ഉള്ളിൽ

വേരുകളുടെ മഞ്ചലിൽ

ഇവരാരും കാണാതെ രണ്ടുപേർ.


അവരുടെ അരക്കെട്ടിൽ

നെയ്തൽ പരപ്പിൽ

വിരൽകൊണ്ട് പാളുന്ന പൊന്മ.


നടക്കുന്നവരുടെ പാത

നിൽക്കുന്നവരുടെ തണൽ

പോയവരുടെ വിയർപ്പിന്റെ ദൂരം.


ദൂരത്ത് മറവിൽ

ഫ്ലാറ്റിന്റെ പിന്നിൽ

വരാനായി നിൽക്കുന്ന രാത്രി.


രാത്രിക്കു താഴെ

ഇൻഡക് ഷൻ അടുപ്പിൽ

തിളവന്ന സെക്യൂരിറ്റി മടുപ്പ്.


ഇരുട്ടിനെ ചാരി

വീടിനെ നോക്കി

വേഗത്തിൽ പോകുന്ന ഷിമ്മി.


ഷിമ്മിക്കൂടിനുള്ളിൽ

പാൽക്കവറിലൊട്ടി

മുഖം വീർപ്പിച്ചിരിക്കും ലെയ്സ്.


ലെയ്സിനെ കാത്ത്

വാതിലിന്റെ പടിയിൽ

വേരോടി നിൽക്കുന്ന ചാമ്പ.


അവസാന ട്രിപ്പിൽ

തിരക്കുള്ള ബസിൽ

പരസ്പരം ഒട്ടിയ മനുഷ്യർ.


അവരുടെ ഉള്ളിൽ

കടുകെണ്ണ മണത്തിൽ

അതിർത്തിയിൽ പൂക്കുന്ന നാട്.


ഇവരൊന്നും കാണാതെ

ഇവരെയൊന്നും കാണാതെ

ചതുപ്പിൽ പൊനയുന്ന രണ്ടുപേർ.


നീർപന്നൽ പൊന്തയിൽ

പമ്മുന്നയിരുട്ടിൽ

കരിങ്കൊച്ച നോക്കുന്നതവരെ.


02

സന്ധ്യ പോകുമ്പോൾ

മനുഷ്യരും പോകുന്നു

ഇരുട്ട് വരുമ്പോൾ

കായൽ ചുരുളുന്നു.


വാകവരാൽ പാർപ്പ് പരതുമ്പോൾ

നീലനിലാവ് ചൂണ്ടയെറിയുന്നു

അതിൽ കൊരുത്തോരു കടലിളകുന്നു

കാറ്റപ്പോൾ ക്ലാർനെറ്റ് ഊതുന്നു.


ഒരുവളൊരുവളിൽ കഴുക്കോലൂന്നുമ്പോൾ

ഒരുവളൊരുവളിൽ പായ വിരിക്കുന്നു.

മഴമരത്തിന്റെ ചില്ലയിൽ കൊറ്റികൾ

ചേക്കകൊണ്ട് വിളക്കു തെളിക്കുന്നു.


ആരുമാരും കാണാതെ രാത്രിയിൽ

ഉടൽ പരസ്പരം തുഴഞ്ഞു തുഴഞ്ഞവർ

മെല്ലെ മെല്ലെ തീരം വിടുന്നു

നേരമപ്പോൾ ഒളിച്ചു പോകുന്നു.

Tags:    
News Summary - sajin pj poem urakkam theeratha mizhikale enn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.