മുഖം മുറിഞ്ഞു
വാക്കുകളും
തുട മുറിഞ്ഞു
ജന്മങ്ങളും
കരൾ മുറിഞ്ഞു
കാവ്യങ്ങളും
കര മുറിഞ്ഞു
കടലിനാഴവും.
ഇണ മുറിഞ്ഞൊറ്റ
ഒറ്റയാം
ഉടൽകളും.
പകല് കീറി
മുറിഞ്ഞു
രാത്തുണ്ടുകൾ.
അതിരുകൊണ്ടു
മുറിഞ്ഞ
സാമ്രാജ്യങ്ങൾ.
അവളിൽവീണു
മുറിഞ്ഞെന്റെ
നിദ്രകൾ.
മറവി തീർക്കും
കരകൾക്കിടയ്ക്കിതാ
വരളും ചുണ്ടുമായ്
മുറിവിനോർമകൾ.
ഏതു കരയിലേക്കെന്നറിയാതെ
പാതി
നിന്നുപോയതാണ്.
മുറിഞ്ഞുപോയതെന്നും
മുരടിച്ചുപോയതെന്നും
പഴികൾ
പലതു കേട്ടതാണ്.
ഏതോ ഒരു കര
കാത്തുനിൽപ്പുണ്ടെന്ന്
വെറുതെ മോഹിച്ച്
വിഷാദിച്ച്,
സ്വയം
ഉടലൊടുക്കാനാവാതെ
നദിയുടെ
ഒരു കുത്തൊഴുക്കിൽ
അടിയിളകി
അവസാനിക്കുന്നൊരു
വിധിയിലേക്ക്
നോക്കെറിഞ്ഞു നിൽപ്പാണ്.
പാതിയെത്തി
നിൽക്കുന്നവനെ
പാലമെന്നു
വിളിക്കുന്നതെങ്ങനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.