വരാന്തയിലൊരു
പഴേ കസേരയിൽ
അകലെ നോക്കിക്കൊ-
ണ്ടിരിക്കയാണയാൾ.
ഇതിലേ രാവിലെ
പണിക്കു പോകുമ്പോൾ
ദിനവും കാണും ഞാൻ,
അതേ ഇരിപ്പാണ്;
തിരിച്ച് വൈകീട്ട്
വരുമ്പൊഴും കാണാം
അതേയിടത്തിലായ്!
അരികത്തില്ലാരും.
അകത്തുള്ളാളുകൾ
അയാൾക്കു വേണ്ടുന്ന-
തെടുത്തുവെച്ചിട്ടു-
ണ്ടടുത്ത്, ഭദ്രമായ്
പുറത്തുള്ളാളുകൾ
ദിനവുമെങ്ങോട്ടോ
കിതച്ചുപായുന്നൂ
ധൃതിയിലാവഴി.
ഒരു പുരാണത്തിൻ
നിഗൂഢമന്ത്രം പോൽ
പിറുപിറുക്കുന്നു-
ണ്ടരയാൽ മുന്നിലായ്.
വെളുത്ത ഡ്രോൺ വന്നു
വെടിയുതിർക്കുന്നൂ,
ക്ഷണത്തിൽ മാനത്തു
പുക പടരുന്നു
പിടപിടച്ചൊരു
ശകാരപ്പക്ഷി,യാ
മരത്തിൽനിന്നെങ്ങോ
ചിറകടിക്കുന്നു.
കരിഞ്ഞ മാംസത്തി-
ന്നുറവിടം ശ്വസി-
ച്ചൊരു നായ് ഭ്രാന്തമായ്
പകയ്ക്കുന്നങ്ങിങ്ങായ്!
അതൊന്നുപോലുമേ
യറിയാതങ്ങനെ
അരക്ഷണംപോലും
അനങ്ങാതങ്ങനെ
ഇരിക്കയാണയാൾ
അകലെ നോക്കിക്കൊ-
ണ്ടതേയിരിപ്പുകൾ;
അതേയിരിപ്പിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.