പതിവായി വരാറുള്ള പാവക്കുട്ടി ഇന്നും വന്നിരുന്നു. മാവിൻതോപ്പിലൂടെ ദൂരേക്ക് നോക്കിയിരുന്നപ്പോൾ കാറ്റിൻ സംഘടനകൾ നിരനിരയായി മലകയറുന്നത് കണ്ടു. ഇപ്പോൾതന്നെ ഇതേയിരിപ്പിന് കനംവെച്ചിട്ടുണ്ട്. പാവക്കുട്ടി വന്ന് പോയതായി ഈയിരിപ്പിൽതന്നെ അറിഞ്ഞിരുന്നു. നനഞ്ഞ മരച്ചില്ലകൾ വീട്ടുമുറ്റത്തേക്ക് എന്തിനിങ്ങനെ നോക്കിയിരിക്കുന്നു? ഒരു വ്യക്തതയുമുണ്ടാക്കാതെ ഒന്നോ രണ്ടോ മഞ്ഞുതുള്ളികൾ വീഴുന്നതു...
പതിവായി വരാറുള്ള
പാവക്കുട്ടി
ഇന്നും വന്നിരുന്നു.
മാവിൻതോപ്പിലൂടെ
ദൂരേക്ക് നോക്കിയിരുന്നപ്പോൾ
കാറ്റിൻ സംഘടനകൾ
നിരനിരയായി
മലകയറുന്നത് കണ്ടു.
ഇപ്പോൾതന്നെ
ഇതേയിരിപ്പിന്
കനംവെച്ചിട്ടുണ്ട്.
പാവക്കുട്ടി
വന്ന് പോയതായി
ഈയിരിപ്പിൽതന്നെ
അറിഞ്ഞിരുന്നു.
നനഞ്ഞ മരച്ചില്ലകൾ
വീട്ടുമുറ്റത്തേക്ക്
എന്തിനിങ്ങനെ നോക്കിയിരിക്കുന്നു?
ഒരു വ്യക്തതയുമുണ്ടാക്കാതെ
ഒന്നോ രണ്ടോ മഞ്ഞുതുള്ളികൾ
വീഴുന്നതു കേൾക്കാം.
വട്ടംചുറ്റിപ്പറക്കുന്ന
സാധാരണ കാണാറുള്ള
ഇളവെയിലുകൾ
വല്ലാതെ സങ്കടങ്ങളുണ്ടാക്കുന്നു.
നിശ്ചലംതന്നെ
ഇന്ന്.
പാവക്കുട്ടി എവിടെയെങ്കിലും എത്തിക്കാണും.
ഒഴുക്കിൽ
അത് മലർന്നുകിടന്നാൽ
മതിയായിരുന്നു.
അല്ലെങ്കിൽ
വിചാരിക്കാൻ പാടില്ലാത്തതിനെപ്പറ്റി
ചിന്തിച്ചു ചിന്തിച്ച്
കിടപ്പാകും.
നെടുനീളൻ കോട്ടുവാ
ഉത്തരംമുട്ടിക്കും.
വൈകുന്നേരമാകുന്നുണ്ട്!
മുറ്റത്തും ചുറ്റുചെടികൾക്കിടയിലും
എന്നപ്പോലെ വന്ന്
കുത്തിയിരുന്ന വെളിച്ചം
മെല്ലെമെല്ലെ
എങ്ങോട്ടോ എഴുന്നേറ്റ് പോയിത്തുടങ്ങിയിട്ടുണ്ട്.
കോലായവരെ
കയറിവരുന്ന തണുപ്പിന്
പാവക്കുട്ടിയെ മുത്തമിട്ട്
കെട്ടിപ്പിടിക്കണമായിരിക്കും.
കുളിരേ
കുളിരേ
പാവക്കുട്ടിയിനിയും വരും
കാത്തുനിൽക്കണ്ടാ...
പൊയ്ക്കാപൊയ്ക്കൊ
എന്നുതന്നെ
എനിക്ക് പറയേണ്ടിവരും.
‘എന്തിരിപ്പായിത് മോനെ’ എന്ന്
എവിടെയോ ഇരുന്ന്
അമ്മ എന്നോട്
പറയാൻ കൊതിക്കുന്നുണ്ടാവും.
ഈയിരിപ്പിൽ
സമയം പരക്കംപായുന്നത് കാണാൻ
നല്ല രസമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.