20 ഉയർച്ചപതുക്കെ പടുത്തു കെട്ടിയുണ്ടാക്കേണ്ടവയാണ് ഗ്രാമങ്ങൾ, നഗരങ്ങളും കല്ലു കല്ലായി കല്ലു കല്ലായി തകർന്നു തരിപ്പണമാകേണ്ടവയുമാണ് ഗ്രാമങ്ങൾ, നഗരങ്ങളും ഭൂമി ഒന്നു കുലുങ്ങിയപ്പോൾ കെട്ടിപ്പടുത്തവ തകർന്നു വീണതിനടിയിൽ ഞെരിഞ്ഞുപോയ ഒരു ഗ്രാമം ഒരിക്കൽ കാബൂളിൽ വെച്ചു കണ്ടു ഇപ്പോൾ അതു വീണ്ടും പടുത്തുയർന്നിട്ടുണ്ടാവണം രാവിലെ പൂ വിരിയുംപോലെ ഒരു ഗ്രാമം ഉയരുന്നു ഹിന്ദുസ്ഥാനിൽ. പൂ കൊഴിയുമ്പോലെ അപ്രത്യക്ഷമാവുകയുംചെയ്യുന്നു. പടുത്തുയർത്തുന്നു വിരിഞ്ഞുയരുന്നു തകർന്നടിയുന്നു കൊഴിഞ്ഞുവീഴുന്നു.21 മിന്നായംതിളങ്ങുന്ന ചോപ്പു നിറമുള്ള ഒരു തത്തയുണ്ട്...
20 ഉയർച്ച
പതുക്കെ
പടുത്തു കെട്ടിയുണ്ടാക്കേണ്ടവയാണ്
ഗ്രാമങ്ങൾ,
നഗരങ്ങളും
കല്ലു
കല്ലായി
കല്ലു കല്ലായി
തകർന്നു തരിപ്പണമാകേണ്ടവയുമാണ്
ഗ്രാമങ്ങൾ, നഗരങ്ങളും
ഭൂമി ഒന്നു കുലുങ്ങിയപ്പോൾ
കെട്ടിപ്പടുത്തവ തകർന്നു വീണതിനടിയിൽ
ഞെരിഞ്ഞുപോയ ഒരു ഗ്രാമം
ഒരിക്കൽ കാബൂളിൽ വെച്ചു കണ്ടു
ഇപ്പോൾ അതു വീണ്ടും
പടുത്തുയർന്നിട്ടുണ്ടാവണം
രാവിലെ പൂ വിരിയുംപോലെ
ഒരു ഗ്രാമം ഉയരുന്നു
ഹിന്ദുസ്ഥാനിൽ.
പൂ കൊഴിയുമ്പോലെ
അപ്രത്യക്ഷമാവുകയുംചെയ്യുന്നു.
പടുത്തുയർത്തുന്നു
വിരിഞ്ഞുയരുന്നു
തകർന്നടിയുന്നു
കൊഴിഞ്ഞുവീഴുന്നു.
21 മിന്നായം
തിളങ്ങുന്ന ചോപ്പു നിറമുള്ള
ഒരു തത്തയുണ്ട് ഹിന്ദുസ്ഥാനിൽ
മിന്നായംപോലെയേ
ഞാനതിനെ കണ്ടിട്ടുള്ളൂ.
ഓർമയിൽ
മുഴുവനായും അതെന്നു വരുമോ
അന്നേ
ഞാനാ കിളിയെപ്പറ്റി
വിശദമായെഴുതൂ
അതുവരെ
എന്റെ പേരക്കുട്ടി അക്ബറിന്
സങ്കൽപിക്കാൻ മാത്രമായി
അതിന്റെ കൊക്കിന്റെയും
അടിവയറിന്റെയും
ചിറകിൻ തുമ്പത്തെയും നിറഭേദങ്ങൾ
രഹസ്യമായി സൂക്ഷിച്ചുെവക്കട്ടെ.
22 സങ്കൽപ കവിതകൾ
പൊള്ളുന്ന ചൂട്
ചുടുകാറ്റ്
പൊടി
ആളുകളുടെ അകൽച്ച
ഭയം
അറിയാത്ത ഭാഷകൾ
ജലധാരകളില്ലാത്ത
നഗരങ്ങൾ
ക്വാജാ കലാൻ
കുറച്ചുനാൾ കൊണ്ടുതന്നെ
ഹിന്ദുസ്ഥാൻ വെറുത്തു.
അയാൾ കാബൂളിലേക്കു മടങ്ങിയശേഷമാണ്
താമസിച്ചിരുന്ന മുറിയുടെ ചുമരിൽ
എഴുതിവെച്ച ഈ കവിത
ബാബർ വായിക്കുന്നത്:
ഫർഗാന പൂത്തുനിൽക്കുന്നൂ
ശരത്തിൽ പഴമാകുവാൻ
പാദുഷാ, മണമിങ്ങെത്തീ
മടങ്ങിപ്പോകയാണു ഞാൻ
ക്വാജാ കലാനാകട്ടെ
മടക്കയാത്രയിൽ
ഓരോ നിർണായക സ്ഥലമെത്തുമ്പോഴും
ഓരോ കവിത രചിച്ചു.
പാനിപ്പത്തിൽ വെച്ച് ഇങ്ങനെ എഴുതി:
പുലർച്ചക്കിവിടം താണ്ടീ
പാനിപ്പത്തിന്നടർക്കളം
വിജയച്ചോരയും നാറും
മടങ്ങിച്ചെന്നു കാണുകിൽ
സിന്ധുനദി കടക്കുമ്പോൾ ഇങ്ങനെ എഴുതി:
ഒരു തോണിയിൽ പാന്ഥരൊത്തിതാ
തിരികെസ്സിന്ധു കടക്കയാണു ഞാൻ
മുഖമൊന്നു തിരിച്ചു നോക്കുവാൻ
തുനിയില്ലത്ര വെറുത്തുപോകയാൽ
കാബൂളിലെത്തിയ ഉടൻ എഴുതി:
പല കുതിരകൾ ചാടും പോലവേ നാലുപാടും
ചിതറിയ മല കേറിച്ചെന്നു കാബൂളിലെത്തി
മധുചഷകമെനിക്കായ് നീട്ടിടുന്നൂ പ്രിയന്മാർ
പഴയ സഖരവർക്കായിന്നു ഞാൻ പാട്ടുപാടും
അൻഡിജാനിൽ വെച്ച്
ക്വാജാ കലാൻ ഇങ്ങനെ എഴുതി
–ഏയ് വേണ്ട, അത്രമതി
അൻഡിജാനിലേക്കയാൾ പോകില്ല
കാബൂളിൽ ചില ചുമതലകൾ
ഏൽപിച്ചിരിക്കയാണല്ലോ
ദില്ലി വിടുംമുമ്പ്
തന്റെ മുറിയുടെ ചുമരിൽ
ആ മുതിർന്ന സൈനികോദ്യോഗസ്ഥൻ
എഴുതിവെച്ച നാലുവരിക്കവിത
പിന്നെയും വായിച്ചു നിൽക്കേ
അൻഡിജാനിൽ ചെന്ന്
അയാൾ എഴുതുമായിരുന്നത്
ബാബർ മായ്ച്ചുകളഞ്ഞു.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.