ബിംബവും പ്രതിബിംബവും

കണ്ണാടിയിൽക്കൂടിയാണ്

നമ്മൾ നമ്മളെ കണ്ടത്

ജീവനുള്ളവയാകട്ടെ

അല്ലാത്തവയാകട്ടെ

ആർക്കും സ്വയം

കാണാൻ കഴിയില്ല

കണ്ണാടിയിൽക്കാണുന്നത്

നമ്മുടെ പ്രതിബിംബമല്ല.

നമ്മൾ കണ്ണാടി നോക്കണമെന്നു-

തീരുമാനിച്ച നിമിഷത്തിന്റേതാണ്.

പുഴയോരത്തെ വീടുകൾ

രാത്രിയിൽ

പുഴയിൽ പ്രതിബിംബിക്കുന്നു.

ആ പ്രതിബിംബത്തിനകത്ത്

മീനുകൾ സഞ്ചരിക്കുന്നുണ്ടാവും.

അവയൊരിക്കലും

വീടുകളുടെ പ്രതിബിംബത്തിലാണെ-

ന്നറിയുന്നില്ല.

നിഴലുകൾ പ്രതിബിംബമാകുന്നേയില്ല.

എന്തോ ഉണ്ട്

എന്നു തോന്നിപ്പിക്കുക മാത്രമേ

ചെയ്യുന്നുള്ളൂ.

നിഴൽ, നിഴൽ മാത്രമാണ്.

പ്രതിബിംബത്തെ

ഒരിക്കലും

വിശ്വസിക്കാൻ പറ്റില്ല.

ഭൂമിക്ക് പ്രതിബിംബം ഉണ്ടോ?

കറങ്ങിക്കൊണ്ടിരിക്കുന്നതിന്

പ്രതിബിംബമുണ്ടാകുമോ?

ഉണ്ടെങ്കിൽതന്നെ

എവിടെ പതിയും

അതിന്റെ പ്രതിബിംബം.

ആ പ്രതിബിംബത്തിന്

ഭൂമിയുടെ വേഗം ഉണ്ടാകുമോ?

ബിംബത്തിന്റെ നേർരൂപം

മാത്രമേ പ്രതിബിംബത്തിലുള്ളൂ

പുറകിലെ

വശങ്ങളിലെ

രൂപമെപ്പോഴും മറഞ്ഞിരിക്കുന്നു.

ബിംബത്തിന്റെ

ഒരു സ്വഭാവവും പ്രതിബിംബം

കാണിക്കുന്നില്ല.

പ്രതിബിംബം

നമ്മുടെ കണ്ണുകളെ പറ്റിക്കുകയാണ്.

ഒഴുകുന്ന പുഴയിൽ

വീണു കിടക്കുന്ന ചന്ദ്രൻ

ഒഴുകുന്നില്ലല്ലോ.

വെളിച്ചം ഒഴുകി

എവിടെയും പോകുന്നില്ലല്ലോ.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.