മൂലയിലിരിക്കുന്നു പാട്ടുപെട്ടി
ഏറെ നാളായ് തൊട്ടു നോക്കിയിട്ട്
* * *
ചിരിയുണ്ട്
കളിയുണ്ട്
മാളില്‍നിന്നും മാളിലേക്ക്
കത്തിക്കയറുന്നുണ്ട്
ഓരോ തുള്ളിയും രസിച്ച്
ചായകുടിയുണ്ട്
സാഹോദര്യത്തില്‍
സോമരസപാനവുമുണ്ട്
സ്നേഹോപചാരങ്ങള്‍
ഘോഷശബ്ദങ്ങള്‍
പിറന്നാള്‍ ആശംസകള്‍
പൊലിയുന്നുണ്ട്
നീ അല്ലെങ്കില്‍ മറ്റൊരാള്‍
എന്നെയോ, ആരെയോ തിരക്കി
ഞാന്‍, അെല്ലങ്കില്‍ അയാള്‍
‘താങ്ക് യു’ ചൊല്ലി
‘ഹഗ്ഗു’ ചെയ്തു
വേറിട്ടു കേള്‍പ്പിക്കരുതൊരൊച്ചയും
ആര്‍ത്തുല്ലസിക്കരുത്
സന്തതി മരിച്ചാലും കരയരുത്
വന്നു കൂടുന്നവരോട് മൊഴിയുക
ഒരംഗീകൃതശൈലി
കണ്‍പ്രകാശിപ്പിച്ചു നന്ദിപറയുക
മനുഷ്യനോ മനുഷ്യത്തിയോ അല്ല നീ
നീയൊരു മനോഹരവ്യവസ്ഥയുടെ കാവലാള്‍
വെറും ആള്‍ക്കൂട്ടശബ്ദം
മതി നിനക്കും
* * *
മൂലയിലിരിക്കുന്നു പാട്ടുപെട്ടി
കുടുങ്ങിയ ബഹിരാകാശചാരി
ഭൂമിയില്‍
മടങ്ങിയെത്തേണ്ടും വീടിന്‍
തരിവെട്ടംപോലെ
ചെറുതായ് മിന്നി
എഴുന്നേൽക്കണം
നടക്കണം
അടുത്തു ചെന്നതെടുത്ത്
വിടര്‍ത്തണം
സുഖമുള്ളൊരു
സ്വരൈക്യം പിടിച്ച്
പാടി നോക്കണം
നിന്നെ ഞാന്‍ വന്നു തൊടും
നാലഞ്ച് ഇതളുകള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.