ഈ, എ.പി ദിവാകരനു എന്തുപറ്റി?

അദ്ദേഹത്തെ, എ.പി ദിവാകരനെ ആദ്യം കാണുന്നതൊരു സാഹിത്യ സാംസ്‌കാരിക സദസ്സിന്റെ തുറന്നുവെച്ച വാതിൽക്കൽ നിൽക്കുന്ന ഒരപരിചിതനായിട്ടാണ്. ചെറിയ, ചുവന്ന സഞ്ചിയിലയാൾ സ്വന്തം നെഞ്ചോടു ചേർത്തു പൊതിഞ്ഞടുക്കി പിടിച്ചിരിക്കുന്നത് പുസ്തകങ്ങളാവണം മഴ നനയ്ക്കാതെ തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ കരുതുന്ന ഭാവമാണ് നോട്ടത്തിൽ. മിനുക്കിയ മുടി വിധേയത്വത്തിന്റെ ലക്ഷണമാവില്ല.. കണ്ണടയാകെട്ട നമ്മളിൽ പലരുടെ പോലെയുമല്ല. എനിക്കെന്തോ ആ മനുഷ്യനെ ഒരു ഗൗതമനായി കരുതാൻ തോന്നി. അരികിൽ നിന്നിരുന്ന രാമചന്ദ്രനോട് അതിനാലാണ് തിരക്കിയത്. ആ നിൽക്കുന്ന വിദ്വാനാരാണ്? “എ.പി, എ.പി ദിവാകരൻ...

അദ്ദേഹത്തെ,

എ.പി ദിവാകരനെ

ആദ്യം കാണുന്നതൊരു

സാഹിത്യ സാംസ്‌കാരിക സദസ്സിന്റെ

തുറന്നുവെച്ച വാതിൽക്കൽ

നിൽക്കുന്ന ഒരപരിചിതനായിട്ടാണ്.

ചെറിയ, ചുവന്ന സഞ്ചിയിലയാൾ 

സ്വന്തം നെഞ്ചോടു ചേർത്തു 

പൊതിഞ്ഞടുക്കി പിടിച്ചിരിക്കുന്നത്

പുസ്തകങ്ങളാവണം

മഴ നനയ്ക്കാതെ തള്ളക്കോഴി

കുഞ്ഞുങ്ങളെ

ചിറകിനടിയിൽ കരുതുന്ന ഭാവമാണ്

നോട്ടത്തിൽ.

മിനുക്കിയ മുടി വിധേയത്വത്തിന്റെ

ലക്ഷണമാവില്ല..

കണ്ണടയാകെട്ട

നമ്മളിൽ പലരുടെ പോലെയുമല്ല.

എനിക്കെന്തോ ആ മനുഷ്യനെ

ഒരു ഗൗതമനായി കരുതാൻ തോന്നി.

അരികിൽ നിന്നിരുന്ന

രാമചന്ദ്രനോട് അതിനാലാണ് തിരക്കിയത്.

ആ നിൽക്കുന്ന വിദ്വാനാരാണ്?

“എ.പി,

എ.പി ദിവാകരൻ ശ്രീകൃഷ്ണപുരം.”

പറഞ്ഞതു കേട്ടു തിരിഞ്ഞപ്പോൾ

അയാൾ നിന്നിടം ശൂന്യം.

അൽപമകലെയാ ചുമലിൽ

പല വിരലുകൾ മുഖമമർത്തുന്നതും 

സഞ്ചി കാലിയാവുന്നതും

എനിക്ക് കാണാൻ കഴിയുന്നുണ്ട്.

വേദിയിൽ നിറഞ്ഞു പെയ്യുന്നവരെ

കേൾക്കുന്ന ഭാവേന

കിട്ടിയ പുസ്തകം മറിച്ചു നോക്കുന്നു

ദിവാകരൻ, 

ഒഴിഞ്ഞ സഞ്ചി മടക്കി പാന്റിന്റെ

കീശയിൽ വെക്കുന്നു. 

തിരിച്ചു പോകുമ്പോൾ ദൂരെ നിന്നും

ചിരിയുടെ കവർപേജൊരെണ്ണം

അദ്ദേഹമെനിക്കു കാണിച്ചു തന്നു.

ഒാർമയോടെ പരിചയപ്പെടാൻ.

ആ ചിത്രം ഞാൻ സൂക്ഷിച്ചു.

പിന്നീടേതോ

ദൂരെയാത്രയിൽ 

എന്റെ വണ്ടിയിൽ, അടുത്ത സീറ്റിലിരുന്നു എ.പി (പിന്നീടുള്ള ലോഗ്യം “ദിവാകരൻ ശ്രീകൃഷ്ണപുരം”

എന്ന ദൂരത്തെ ഇല്ലാതാക്കി)

അന്നിറങ്ങിപ്പോകുമ്പോൾ

തന്നുപോയ രചനകൾ തുറന്നിട്ടത്, 

ഇരുവർക്കും വന്നുപോകാനുള്ള പൊതുവഴി.

പിണറായി വിജയനെ ഇടയ്ക്കിടെ

വിമർശിക്കുന്ന ദിവാകരനെപ്പഴും

മുഖ്യമന്ത്രിയുടെ

എഫ്ബി പോസ്റ്റുകൾ പങ്കുവെക്കുന്നു.

രാഷ്ട്രീയത്തിൽ കർമഫലമുണ്ടോ

എന്ന ചോദ്യത്തിനു

എമ്പുരാൻ  കാണുക എന്നുത്തരം.

ആശമാർക്കൊപ്പം മഴ കൊള്ളുന്ന

ദിവാകരൻ,

മുനമ്പത്തെ മുനയുള്ള മതവാദിയെ

ആശങ്കയോടെ അകറ്റുന്നു.

പ്രതിപക്ഷത്തെക്കുറിച്ചുള്ളതിനു

ഭാരത് ജോഡോ യാത്രയുടെ ഫോട്ടോ

അയച്ചുതരുന്നു.

കടലു കണ്ടിട്ടുണ്ടോ നിങ്ങൾ

തിര വരുന്നു മടികൂടാതെ.

മായ്ക്കുന്നു പറ്റാത്ത വാക്കുകൾ.

എ.പി,

എഴുതുന്നു, പറയുന്നു, കേൾക്കുന്നു.

തിരുത്താൻ മഷി നിറച്ച പേന

അയാൾതന്നെയാണ്.

ഉള്ളിലുണ്ട് നെറിയുള്ള കാരണങ്ങൾ.

ജീവിക്കാനുള്ള ആഗ്രഹത്തിനു

അദ്ദേഹം നൽകിയ പേരാണെഴുത്ത്‌.

ശ്വസിക്കുന്ന വായു, വർത്തമാനം.

എന്തു ഭാവിച്ചെന്നു 

വിത്തിനെ പതിരാക്കുന്ന

ഒരു വിമർശകൻ.

അവൻ,

നിർലജ്ജം നിരന്തരം എഴുതുന്നു

“ഈ

എ.പി ദിവാകരന് എന്തുപറ്റി”

“എ.പിക്കു പറ്റുന്നത് 

എനിക്ക് പറ്റുന്നില്ല,

താങ്കൾക്കും, മറ്റു പലർക്കും.’’

എന്നു ഞാൻ

കവിതയിലൂടെ മറുപടി പറയുന്നു.


Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.