എന്നെപ്പൊതിയുന്ന നീ

01 ഉച്ചമയക്കത്തിൽ, തൊടിയിൽ ആളുകൾ നടക്കുംപോലെ ഇലകൾ സംസാരിക്കുന്നു! എന്തൊരു ശല്യം! ചുണ്ടിൽ വിരൽ വെച്ച് മിണ്ടരുത് എന്ന് പറയാൻ തോന്നുന്നു! 02 പൂക്കാഞ്ഞിട്ടിപ്പോൾ മൂന്നു വർഷം! മുറതെറ്റാതെ വർഷം വർഷം കടും ചൊനമാങ്ങ നീട്ടിത്തന്നിരുന്നവൾ! ചുറ്റുമുള്ളവരെല്ലാം കൊച്ചു പച്ചമുത്തുമാല കോർത്തപോലെ പൂക്കുല നീർത്തി ആർത്തുചിരിക്കുമ്പോൾ പ്രാരബ്ധമൊഴിഞ്ഞ മധ്യവയസ്ക സാവകാശം എണ്ണതേച്ചു മുടി കോതിയിരിക്കുംപോലെ നിറയെ തളിരിലകൾ വീശി അലസയായിട്ടിരിക്കുന്നു എന്റെ മാവിന്നുടൽ! മാസക്കുളി നിന്നതായിരിക്കുമോ? 03 പിന്നാലെ വന്ന് കെട്ടിപ്പിടിച്ച് മുതുകിൽ മുഖം ചേർത്തു. എനിക്കു പുറംതിരിഞ്ഞു...

01

ഉച്ചമയക്കത്തിൽ,

തൊടിയിൽ

ആളുകൾ നടക്കുംപോലെ

ഇലകൾ

സംസാരിക്കുന്നു!

എന്തൊരു ശല്യം!

ചുണ്ടിൽ വിരൽ വെച്ച്

മിണ്ടരുത് എന്ന് പറയാൻ

തോന്നുന്നു!

02

പൂക്കാഞ്ഞിട്ടിപ്പോൾ മൂന്നു വർഷം!

മുറതെറ്റാതെ വർഷം വർഷം

കടും ചൊനമാങ്ങ നീട്ടിത്തന്നിരുന്നവൾ!

ചുറ്റുമുള്ളവരെല്ലാം കൊച്ചു പച്ചമുത്തുമാല കോർത്തപോലെ പൂക്കുല നീർത്തി ആർത്തുചിരിക്കുമ്പോൾ

പ്രാരബ്ധമൊഴിഞ്ഞ മധ്യവയസ്ക സാവകാശം എണ്ണതേച്ചു

മുടി കോതിയിരിക്കുംപോലെ

നിറയെ തളിരിലകൾ

വീശി അലസയായിട്ടിരിക്കുന്നു

എന്റെ മാവിന്നുടൽ!

മാസക്കുളി നിന്നതായിരിക്കുമോ?

03

പിന്നാലെ വന്ന്

കെട്ടിപ്പിടിച്ച്

മുതുകിൽ മുഖം ചേർത്തു.

എനിക്കു പുറംതിരിഞ്ഞു നീ

ഹൃദയത്തിൽ പറഞ്ഞതെല്ലാം

ഞാൻ കേട്ടു.

04

ദുഃഖത്തെ ഞാൻ

മരത്തടിയിലെ

അടർന്ന പോളകളാക്കി

സൂക്ഷിക്കുന്നു.

ചില

പക്ഷികൾ

കൂർത്ത കൊക്കു താഴ്ത്തി

അതിൽനിന്നു പുഴുവിനെ

പിടിക്കുന്നു.

ആർക്കാണു വേദനിക്കുക?

പുഴുവിനോ

മരത്തിനോ

എനിക്കോ?

05

ഒരു മുട്ടയെടുത്ത്

ചുട്ടുപഴുത്ത

പാറമേലേക്കെറിഞ്ഞ്

പൊട്ടിക്കുംപോലെ

എറിഞ്ഞുടയ്ക്കാൻ

തോന്നുന്നു എന്നെ!

06

ഞാനില്ലാത്ത ദിനങ്ങളിൽ പൂക്കൾ വിരിയും. ചെമ്പരത്തികൾ ചുവക്കും. മരത്തിൽ ഇലകൾ പഴുത്തു മഞ്ഞയ്ക്കും. മഴ വീഴും, കുട്ടികൾ മഴയിൽ ചക്രവണ്ടിയോട്ടിച്ചിരിക്കും. മതിലിൽ കാക്കകൾ വന്നിരുന്ന് വിളിക്കും. മരത്തിൽ അണ്ണാന്മാരോടും. പഴയ സാധനങ്ങൾ എടുക്കുന്നവർ പേപ്പറുണ്ടോ എന്ന് വിളിച്ചു ചോദിക്കും, മുറ്റത്തു കിളി പറക്കും, പതിവു പോലെ എന്തോ അഗാധ ചിന്തയിലാണ്ട കറുത്ത പൂച്ച ചിന്തകനെപ്പോലെ നടന്നുപോവും. പട്ടികൾ ചളിയിൽ നടന്ന കാലുകൾ ഉമ്മറത്തു പതിപ്പിക്കും. അയൽപക്കക്കാരി മുറ്റത്തു ചെടികൾ നടും. പശു തൊഴുത്തിൽക്കിടന്നു കരയുംവയ്ക്കോൽപ്പുരയ്ക്കു മേൽ മത്തൻ വള്ളി പടർന്നേറും. പുതുതായ് നട്ട മുരിങ്ങാത്തണ്ടിൽ ചെറിയ ഇലകൾ മുളയ്ക്കും. മതിലിൽ പായൽച്ചെടികൾ വളരും. അവയുടെ ഇലത്തുമ്പിൽ സംഗീതചിഹ്നം തെളിയും. കാറ്റടിക്കും. ഉണങ്ങിയ ഇലകൾ വീഴുന്ന ശബ്ദം കേൾക്കും.

എല്ലാം പഴയതുപോലെ തന്നെ ഇരിക്കും. ഒരൊറ്റ വ്യത്യാസം മാത്രം കാണും.

വേലിക്കൽനിന്നു ചെമ്പരത്തി അടുക്കള ജനാലയിലൂടെ ഉള്ളിലേക്കു നോക്കുമ്പോൾ എന്നെ മാത്രം കാണില്ല. ചെമ്പരത്തിയുടെ കാഴ്ചയിൽ അതൊരു വ്യത്യാസം തന്നെ!

ചെറുകാറ്റിൽ പുതുതായ് വന്ന ഇലകൾ ഇളക്കി സന്തോഷിക്കുന്ന മുരിങ്ങാക്കൊമ്പ് തൊട്ടപ്പുറം മുറ്റമടിക്കുന്ന ആളെ കാണാതെ ഒരു നിമിഷം ഇളക്കം നിർത്തും. ഹേയ്, പൂച്ച എന്ന വിളി കേൾക്കുന്നില്ലല്ലോ എന്ന് നടപ്പിനിടയിൽ തലപൊക്കി ഒന്നു നോക്കി കറുപ്പൻ പൂച്ച നടപ്പു തുടരും... ഇലത്തുമ്പിൽ സംഗീത ചിഹ്നം വരച്ചത് ശരിയല്ലേ എന്ന് പായൽപ്പച്ച തലപ്പ് പൊക്കി നോക്കും. മുന്നിലൊരു മുഖം കാണാതെ തല കുനിക്കും... എല്ലാം പഴയതുതന്നെ. ഒരു ഞൊടി വ്യത്യാസം മാത്രം!

Tags:    
News Summary - madhyamam weekly poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.