യാഥാസ്ഥിതികരും ഭീരുക്കളുംദുഷ്ടബുദ്ധികളും പരദൂഷകരും നിർദയരും നിർലജ്ജരും പരപീഡരതികളും അൽപരുമായവർക്കൊപ്പം പണിയെടുത്തു പണിയെടുത്തപരിചിതമായ നാട്ടിൽ പാർത്തു വരവെ നാടെന്നു പറഞ്ഞാൽ സ്നേഹമോ ദ്വേഷമോ എന്നൊന്നുമറിയാത്ത ദേശ- ത്തുന്തിയ പല്ലുപോലെ ജീവിച്ചു വരവെ ക്ഷമിച്ചാലും എന്ന മട്ടിൽ എന്റെ നാട്ടിൽ ജീവിതമുന്തിയൊരാൾ ഓർമ കേറിവന്നു. പിന്നെ ജനിച്ചുപോയല്ലോ എന്ന സങ്കട മുടലാകെയായവരെയും ഇനി ഞാൻ എന്തു ചെയ്യണം എന്നൊരു ചോദ്യം...
യാഥാസ്ഥിതികരും ഭീരുക്കളും
ദുഷ്ടബുദ്ധികളും പരദൂഷകരും
നിർദയരും നിർലജ്ജരും
പരപീഡരതികളും അൽപരുമായവർക്കൊപ്പം
പണിയെടുത്തു പണിയെടുത്തപരിചിതമായ
നാട്ടിൽ പാർത്തു വരവെ
നാടെന്നു പറഞ്ഞാൽ
സ്നേഹമോ ദ്വേഷമോ
എന്നൊന്നുമറിയാത്ത ദേശ-
ത്തുന്തിയ പല്ലുപോലെ ജീവിച്ചു വരവെ
ക്ഷമിച്ചാലും എന്ന മട്ടിൽ
എന്റെ നാട്ടിൽ
ജീവിതമുന്തിയൊരാൾ
ഓർമ കേറിവന്നു.
പിന്നെ
ജനിച്ചുപോയല്ലോ എന്ന സങ്കട
മുടലാകെയായവരെയും
ഇനി ഞാൻ എന്തു ചെയ്യണം
എന്നൊരു ചോദ്യം തോന്നിച്ച്
ഇരിക്കപ്പൊറുതിയില്ലാതായവരെയും
ഇതെന്റെ നാടല്ലെന്നൊ-
രന്ധാളിച്ച പരിവേഷമാർന്നവരെയും
എന്റെ ദൈവങ്ങളല്ല ഇവരാരുമെന്ന
നെടുവീർപ്പായവരെയും
ഒരു ദുഃസ്വപ്നത്തിൻ
മുടുക്കിലെന്നപോൽ
ഏതോ കുറ്റബോധം
പരുങ്ങുമുടലാണ്ടവരെയും
ആരുടെ ഔദാര്യമാണു ഞാ
നെന്ന വിങ്ങലായവരെയും
ദുരിതങ്ങൾ മാത്രമാണെങ്കിലും
അവ ചിരിച്ചു പറയുന്നവരെയും
എന്നിങ്ങനെ
ആകുലതകളുടെ ഭാഷയായി-
ത്തീർന്നവരെപ്പറ്റിയുള്ള ആലോചന
ഒടിഞ്ഞ കാലുപോലെ കിടന്നു
എന്നിലും (നിന്നിലും)
അവർ തന്നെ
പല പാകത്തിൽ
പാർക്കുന്നുണ്ടെന്ന സത്യത്തിന്റെ
അച്ചുതണ്ട്
ജീവിതത്തെ ചരിച്ചുവച്ചു
വീണേടത്തുനിന്ന്
വീണ്ടും എണീൽക്കാനുള്ള ശ്രമംപോലെ
ഉടൽ തന്നെ മനസ്സായവരെക്കുറിച്ച്
‘സോദരത്വേന’* ചിന്തിക്കവെ
ഇളിഭ്യതകൊണ്ട് സ്വയം വെറുത്തേക്കാം
അവരെ തിരിച്ചറിയാനായെന്നുറച്ചാൽ
എന്തുമാത്രം എന്നൊരു
ചോദ്യത്തിന്റെ സ്ഫിങ്സി*നെ
നേരിടണം വഴിക്ക്.
കപടതയുടെ ഉൾക്കൂനുകളെ
എങ്ങനെ ഒളിപ്പിക്കുന്നു
നമ്മളൊക്കെ-
അതിന്റെ ചലവും നീരും
എപ്പോഴാണ് പുറത്തേക്കു വമിക്കുന്നത്-
എന്ന ചോദ്യങ്ങൾ പക്ഷേ
കേൾവിക്കുറവായി
അതിശൈത്യം പിടിച്ചുകിടക്കുകയാണ്
ആത്മനിന്ദതൻ മരണങ്ങളെത്രയാ-
ണോരോ ദിവസവും ചവുട്ടി
മെതിച്ചു പോകുന്നത്,
രക്തഗന്ധിയാണല്ലോ ചരിത്രം,
അന്തസ്സിൻ ശിൽപികൾ
തോറ്റുപോവുകയാണല്ലോ മണ്ണിൽ,
എന്നൊക്കെയുമുള്ളവ
കാഴ്ചക്കേടിൽ പുതഞ്ഞ്
വീണ്ടും കറങ്ങിക്കൊണ്ടിരിക്കുകയാണ്.
* ശ്രീനാരായണ ഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്നു തുടങ്ങുന്ന ശ്ലോകം.
* സ്ഫിങ്സ് (sphinx): ഗ്രീക് പാരമ്പര്യത്തിലെ ഒരു മിത്തിക്കൽ ജീവി. ഇതിന് മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലും പരുന്തിന്റെ ചിറകുമുള്ളതായി സങ്കൽപം. ഈ ജീവിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെങ്കിൽ കൊന്നുതിന്നും. ഉത്തരം നൽകിയവരെയും കൊന്നു തിന്നിട്ടുള്ളതായി സൂചനകളുണ്ട്. ഈഡിപ്പസ് ഈ ജീവിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി വധിച്ചതായാണ് കഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.