മറച്ചുപിടിയ്ക്കൽ

എന്റെ പച്ചിലകളെയും

പൂക്കളെയും

അതീവ സുതാര്യമായി

മുമ്പിൽ നിവർത്തിവച്ചിരുന്നു

അക്കാലത്ത്,

എങ്കിലും വേരുകളെ

കാറ്റുപോലും കാണാതെ

ഒളിപ്പിച്ചുവച്ചു

എന്റെ കൊക്കും

തലയും

കാലും ചിറകും

ഒരു മറയുമില്ലാതെ

എല്ലാവരുടേയും മുമ്പിൽ

തുറന്നുകാട്ടി,

എന്നാൽ ചില സ്വരങ്ങളെ മാത്രം,

പുറത്തുവിടാതെ

മറച്ചുപിടിച്ചിട്ടുണ്ട്

അന്നും.

മേഘമായി

പലവഴിക്കും പോവുമ്പൊഴൊക്കെ

അകവും പുറവും ഒന്നായ

തുണിസ്സഞ്ചിയായി

മലർത്തിക്കാട്ടി

ഹൃദയം.

അപ്പൊഴും

ചില

മിന്നൽപ്പിണരുകൾ

ഉള്ളിൽ

ഒതുക്കി.

സ്ഫടികജലമായി

പുഴ അവസാനിക്കുന്നിടത്ത്,

അവിടെയും

കുറച്ചു തിരകൾ

ആഴത്തിൽ വച്ചു

ഒാരോന്നു

തുറക്കുംതോറും

പുതിയ പുതിയ

ഓരോരോ മറകൾ

തെളിഞ്ഞു തെളിഞ്ഞു വന്നു

ഒരിക്കലെങ്കിലും

ഒക്കെ തുറന്നു പറയണമെന്നു

വിചാരിച്ചതാണ്

പക്ഷേ

പറ്റിയില്ല

അതിനുമുമ്പ് തന്നെ

മറ്റൊരാൾ വന്നു

ഉടൽ മുഴുവനായും മൂടി.

Tags:    
News Summary - Madhyamam weekly kavitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.