തകർച്ചയിൽനിന്ന് സി.പി.എം പഠിക്കുമോ?

സി.പി.എമ്മിന് കനത്ത തോൽവി ജനം സമ്മാനിച്ചതിന് പല കാരണങ്ങളുണ്ട്. ധാർഷ്ട്യം, അഹങ്കാരം, ദുഷ് പെരുമാറ്റം, സ്വജനപക്ഷപാതം എന്നിങ്ങനെ ജനങ്ങളിൽനിന്ന് അകന്നത് എന്തുകൊണ്ടെന്ന് ആ പാർട്ടി ഇനി പരിശോധിക്കുമോ? പഠിക്കുമോ? ‘‘മന്ത്രിയായശേഷം മത്സരിച്ചവരും പരാജയപ്പെട്ടിട്ടുണ്ടല്ലോ. മന്ത്രിമാർ തോൽക്കുന്നത് ഇതാദ്യമല്ലല്ലോ!’’ –തോൽവിയെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി എം.ബി. രാജേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. പരാജയം സ്വാഭാവികമാണെന്ന നിസ്സാരവത്കരണത്തിൽനിന്ന് വ്യക്തമാകുന്നത്, സി.പി.എം േതാറ്റടിഞ്ഞിട്ടും ഇനിയും ഒന്നും പഠിക്കാൻ തയാറെല്ലന്ന ധാർഷ്ട്യത്തിന്റെ അവലക്ഷണമാണ്. ഇതദ്ദേഹം...

സി.പി.എമ്മിന് കനത്ത തോൽവി ജനം സമ്മാനിച്ചതിന് പല കാരണങ്ങളുണ്ട്. ധാർഷ്ട്യം, അഹങ്കാരം, ദുഷ് പെരുമാറ്റം, സ്വജനപക്ഷപാതം എന്നിങ്ങനെ ജനങ്ങളിൽനിന്ന് അകന്നത് എന്തുകൊണ്ടെന്ന് ആ പാർട്ടി ഇനി പരിശോധിക്കുമോ? പഠിക്കുമോ?

‘‘മന്ത്രിയായശേഷം മത്സരിച്ചവരും പരാജയപ്പെട്ടിട്ടുണ്ടല്ലോ. മന്ത്രിമാർ തോൽക്കുന്നത് ഇതാദ്യമല്ലല്ലോ!’’ –തോൽവിയെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി എം.ബി. രാജേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. പരാജയം സ്വാഭാവികമാണെന്ന നിസ്സാരവത്കരണത്തിൽനിന്ന് വ്യക്തമാകുന്നത്, സി.പി.എം േതാറ്റടിഞ്ഞിട്ടും ഇനിയും ഒന്നും പഠിക്കാൻ തയാറെല്ലന്ന ധാർഷ്ട്യത്തിന്റെ അവലക്ഷണമാണ്. ഇതദ്ദേഹം കണ്ടുപഠിച്ചത് പത്തുവർഷം അദ്ദേഹത്തിന്റെ ക്യാപ്റ്റനായിരുന്ന മുഖ്യമന്ത്രിയിൽനിന്നായിരുന്നു. ഇൗ ധാർഷ്ട്യവും അഹങ്കാരവും സമൂഹത്തോടുള്ള ദുഷ്പെരുമാറ്റവും സമ്മാനിച്ച കനത്ത തോൽവി സ്വന്തം അണികളും പ്രവർത്തകരും സമ്മാനിച്ചതാണെന്ന ബോധം ഇനിയും ഉദിക്കാത്തതിന്റെ ലക്ഷണമാണ്. പാർട്ടിയുടെ വിവിധ തട്ടിലുള്ള നേതാക്കളിൽ ഇൗ രോഗം കാര്യമായി ബാധിച്ചു എന്നതിന്റെ ലക്ഷണമാണ്, രാേജഷിൽ കണ്ടത്. കനത്ത തോൽവിക്കു കാരണം ഭരണത്തോടുള്ള എതിർപ്പാണെന്ന് പൊതുവേ വിലയിരുത്തലുണ്ടെങ്കിലും അതിനുമപ്പുറം പാർട്ടിയെ ഗ്രസിച്ചത് ഒരു വ്യക്തിയിേലക്കുള്ള അധികാര കേന്ദ്രീകരണമായിരുന്നു.

സമഗ്രാധിപത്യ പ്രവണതയുടെ ഭീകരരൂപമായിരുന്നു. പിണറായിസം എന്നായിരുന്നു, ആ അവസ്ഥയുടെ ചെല്ലപ്പേര്. പിണറായിസത്തിലേക്ക് പാർട്ടിയും സെക്രട്ടറിയും മറ്റു സംവിധാനങ്ങളും താദാത്മ്യം പ്രാപിക്കുകയായിരുന്നു. പഴയ സോവിയറ്റ് യൂനിയനിൽ ഇതിന് സ്റ്റാലിനിസം എന്നാണ് പറഞ്ഞിരുന്നത്. വളരെ പഴകിയതും ലോക കമ്യൂണിസെത്തയാകെ ഉലച്ചതുമായ ഇൗ പകർച്ചവ്യാധിയെയാണ് ഇക്കഴിഞ്ഞ ദശാബ്ദക്കാലം മുഴുവൻ പാർട്ടി കൊണ്ടുനടന്നത്. അതിനെ തൂെത്തറിയാനുള്ള എളിയ ശ്രമമാണ്, ഇൗ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകരടങ്ങളുന്ന ജനസമൂഹം കാഴ്ചവെച്ചതെങ്കിലും അതു മനസ്സിലാക്കാനുള്ള മാനസികാവസ്ഥ നേതാക്കൾക്ക് ഉണ്ടാകുന്നിെല്ലന്നതിന്റെ സൂചനയാണ്, എം.ബി. രാജേഷിൽനിന്നും നമ്മൾ കേട്ടത്.

പിണറായി ഭരണത്തിന്റെ ‘കടക്കു പുറത്ത്’ എന്ന ആപ്തവാക്യം മുഖമുദ്രയായിരുന്ന ആദ്യ ടേമിനുശേഷം നടന്ന 2021ലെ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറാനായത് തന്റെ സമീപനത്തോടുള്ള ജനങ്ങളുടെ അനുഭാവവും പ്രീതിയുമാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കണം. യഥാർഥത്തിൽ േകാവിഡ് എന്ന പകർച്ചവ്യാധി സമൂഹത്തിനു സമ്മാനിച്ച അരക്ഷിതബോധവും ബി.ജെ.പിയെന്ന വർഗീയതയെ തളക്കാൻ ഇടതുമുന്നണിക്കേ കഴിയൂ എന്ന കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്കുണ്ടായ തെറ്റിദ്ധാരണയുമായിരുന്നു എന്ന് വിലയിരുത്തുന്നതിൽ പാർട്ടിക്കു പറ്റിയ തെറ്റിൽനിന്നാണ് ഇൗ ‘ഇസം’ അതിന്റെ ഭീകരരൂപം കൈവരിച്ചത്. രണ്ടാം ടേമിൽ തനിക്ക് കൈയിലൊതുങ്ങുന്നവരെ ഉൾപ്പെടുത്തിയുണ്ടാക്കിയ മന്ത്രിസഭയിൽ നേരിട്ടു ചോദ്യങ്ങളുയർത്താനാരുമുണ്ടായില്ല. പുറത്താരെങ്കിലും ചോദിച്ചാൽ ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന ധിക്കാരഭാവത്തിന് പിണിയാളുകൾ പിന്തുണ നൽകി.

സ്വാർഥതാൽപര്യങ്ങളും സ്ഥാപിത താൽപര്യങ്ങളും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇൗ കാലഘട്ടത്തിൽ സ്വന്തം കാര്യം നോക്കാൻ പാർട്ടി സെക്രട്ടറി അടക്കമുള്ളവർക്കും സ്വാതന്ത്ര്യം കിട്ടി. 2021ൽ തങ്ങളെ സഹായിച്ച ന്യൂനപക്ഷെത്ത മറന്നു. അവരുമായി അകലുകയും അവരെ അവഹേളിക്കുന്നത് മുഖമുദ്രയാക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ ഇൗ മാനസികാവസ്ഥയിൽ എത്തിച്ചതിനു പിന്നിൽ ഇക്കുറി തവന്നൂരിൽ തോറ്റുപോയ മുൻമന്ത്രി കെ.ടി. ജലീൽ മുന്നിലുണ്ടായിരുന്നു എന്നാണ്, ഉപശാലാ സംസാരം. അതെന്തുമാകെട്ട, മലപ്പുറെത്തയും മതന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്ന ചില സാമുദായിക നേതാക്കളെ േതാളിലേറ്റി നടക്കാൻ സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ ഒരു മടിയുമുണ്ടായില്ല. ജമാഅെത്ത ഇസ്‍ലാമിെയ അവഹേളിക്കുകയും പഴിചാരുകയും ചെയ്തതിൽ തുടങ്ങി, ഒരു ന്യൂനപക്ഷ സമുദായെത്തയും ആ സമുദായം ഭൂരിപക്ഷമായ ജില്ലയെയും പഴിക്കുന്നതിൽ വരെ അതു ചെെന്നത്തി. അതിനിടയിൽ ക്രിസ്തീയ സഭാനേതാക്കൾക്കും കിട്ടി, അതിലൊരു പങ്ക്. നികൃഷ്ടജീവി’ പോലുള്ള പദാവലികൾ അതിനുള്ളതായി മാറി.

 

പൗരസ്വാതന്ത്ര്യവും അവകാശങ്ങളും പാർട്ടി നിശ്ചയിക്കുന്നതു മാത്രമായി മാറിയത് വളരെ പെെട്ടന്നല്ല. പാർട്ടിയുടേതുമാത്രമായ നീതിന്യായ വ്യവസ്ഥയുണ്ടായി. പാർട്ടിക്കാരായ കുറ്റവാളികൾ സംരക്ഷിക്കെപ്പടുന്ന അവസ്ഥയുണ്ടായി. ടി.പി വധക്കേസ് ഉൾപ്പെടെയുള്ള, പാർട്ടിക്കാർ പ്രതികളായ കേസിൽ ഇഷ്ടംപോലെ പരോൾ. സർക്കാറിന്റെ പണം മുടക്കിയുള്ള കേസ് നടത്തിപ്പ്. മറ്റുള്ളവർ കുറ്റവാളികൾ അല്ലെങ്കിൽപോലും പൊലീസിനെയും അണികളെയും ഉൾെപ്പടുത്തിയുള്ള ആക്രമണം. നവകേരളജാഥ പോലുള്ള പ്രഹസനത്തിനു മുന്നിൽ പ്രതിഷേധവുമായെത്തിയ എതിർ പാർട്ടിക്കാർക്ക് പൊലീസിന്റെയും പാർട്ടി പ്രവർത്തകരുടെയും മാത്രമല്ല, സ്വന്തം ഗൺമാന്റെവരെ ആക്രമണം. വലിയ ചെടിച്ചട്ടികൾ വരെയുള്ള മാരകവസ്തുക്കൾ ആയുധങ്ങളായി. അതിന് രക്ഷാപ്രവർത്തനം എന്നായി ഒാമനപ്പേര്. അതിൽ തലപൊട്ടിയ ചെറുപ്പക്കാരനാണ് ഇക്കുറി ആലപ്പുഴയിൽ ചിത്തരഞ്ജൻ എം.എൽ.എയെ തറപറ്റിച്ച എ ഡി തോമസ് എന്നത്, വി.ഡി. സതീശനും കെ.സി. വേണുഗോപാലും കൂടി തങ്ങളുടെ പ്രവർത്തകനു നൽകിയ കാവ്യനീതി.

ഭരണത്തിലുടനീളം ജനങ്ങെള പറഞ്ഞുപറ്റിക്കുന്ന സത്യസന്ധതയില്ലായ്മ പ്രകടമായിരുന്നു. ബജറ്റുകളിൽ പ്രഖ്യാപിക്കുന്ന സാമൂഹിക ക്ഷേമ പരിപാടികൾ ഏട്ടിൽതെന്ന അവശേഷിച്ചു. നടപ്പാക്കാത്തവ നിരവധിയായിരുന്നു. കിഫ്ബി വഴിയുള്ള സമാന്തര ബജറ്റിനെ വികസനപ്രവർത്തനങ്ങൾക്കുപകരം സർക്കാറിന്റെ പരസ്യങ്ങൾക്കും മറ്റു താൽപര്യങ്ങൾക്കും വഴിമാറ്റി. സഹകരണ ബാങ്കുകളിൽ കൊള്ള നടത്തിയവർക്കും കൂട്ടാളികൾക്കും പാർട്ടിയുടെ സംരക്ഷണമായിരുന്നു. അവയുടെ ബാധ്യതകൾ സർക്കാർ ഖജനാവിൽനിന്നാണ് തീർത്തത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ടെസ്റ്റ് എഴുതാത്തവർ പാർട്ടിയുടെ ഒത്താശയിൽ പൊലീസ്പോലെ സുപ്രധാന വകുപ്പുകളിൽ പറ്റിക്കൂടിയത് പുതിയ ചരിത്രമായി. പിൻവാതിൽ നിയമനങ്ങൾ സ്വാഭാവികരീതിയായി. പാർട്ടി അനുഭാവികൾക്കും പിണിയാളുകൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം നിൽക്കുന്ന പ്രവർത്തകർക്കും പദവികളും യോഗ്യത നോക്കാതെ സ്ഥാനമാനങ്ങളും സാമ്പത്തിക നേട്ടങ്ങളും വാരിക്കോരി നൽകി.

പാർട്ടിയും ഭരണകൂടവും ഒരാളിൽ കേന്ദ്രീകരിക്കെപ്പട്ടാൽ  ഇതൊക്കെ ആരു ചോദിക്കാൻ? തൊഴിലാളികൾക്കും അധഃസ്ഥിതർക്കും ദരിദ്രവിഭാഗങ്ങൾക്കുമായിരുന്നില്ല, പിണിയാളുകൾക്കായിരുന്നു, മുൻഗണന. ഇടതുപക്ഷത്തിനെതിരെ ഒരിക്കലും കാണാൻ കഴിയാത്തവിധം അഴിമതി ആരോപണങ്ങൾ വ്യാപകമായി. സ്വർണക്കടത്ത്, ശബരിമല സ്വർണെക്കാള്ള തുടങ്ങിയ കുറ്റകൃത്യങ്ങൾ വരെ ആരോപണ വിഷയങ്ങളായി. കേന്ദ്ര ഫാഷിസ്റ്റ് ഭരണകൂടെത്ത ചെറുക്കുമെന്നു കരുതിയവർ അവരുമായി സന്ധിചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സർക്കാർ പുതുതായി പരിചയിച്ചുവന്ന പുതുമുതലാളിത്ത ബോധത്തെ മാർക്സിസം ലെനിനിസമെന്ന് അണികളെ തെറ്റിദ്ധരിപ്പിക്കുന്നിടത്തേക്ക് കാര്യങ്ങൾ ചെെന്നത്തി. കീഴാളവർഗ പ്രശ്നങ്ങളിൽ പാർട്ടിയുടെ പിന്തുണ നൽകുന്നതിനു പകരം അടിച്ചമർത്തലിേലക്കുള്ള നവമുതലാളിത്ത രീതികൾ കടന്നുവന്നത് ചോദിക്കാൻ നേതൃത്വമില്ലാതായി. പാർട്ടി അനുഭാവികളായിട്ടുപോലും ആന്തൂർ സാജൻ എന്ന ചെറുകിട വ്യവസായിക്കും നവീൻ ബാബു എന്ന ഡെപ്യൂട്ടി കലക്ടർക്കും ആത്മഹത്യചെയ്യേണ്ട അവസ്ഥയുണ്ടായി.

ആന്തൂരിൽ സാജനെ ലൈസൻസ് നൽകാതെ പീഡിപ്പിച്ച മുനിസിപ്പൽ ചെയർപേഴ്സനായിരുന്ന പി.കെ. ശ്യാമളെയ (സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ)  അർഹയായ സുകന്യയെപ്പോലുള്ളവരെ മാറ്റിനിർത്തി, സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ജില്ല സെക്രേട്ടറിയറ്റ് അംഗമായ ടി.െക. ഗോവിന്ദൻ പാർട്ടി വിട്ടതും പാർട്ടി കോട്ടയായ തളിപ്പറമ്പിൽ ശ്യാമളക്കെതിരെ മത്സരിച്ച് വൻഭൂരിപക്ഷത്തിൽ ജയിച്ചതും. പാർട്ടിയുടെ രക്തസാക്ഷിയായ ധനരാജിന്റെ കുടുംബത്തിനായി പിരിച്ച ഫണ്ട്, ഏരിയ കമ്മിറ്റി ഒാഫിസുണ്ടാക്കാൻ സ്വരൂപിച്ച ഫണ്ട്, തെരഞ്ഞെടുപ്പു ഫണ്ട് എന്നിവയിലെ വെട്ടിപ്പ് ഒാഡിറ്റിങ്ങിൽ കണ്ടെത്തിയതിന്റെ പ്രതികാരത്തിനിരയായതിനെ തുടർന്നാണ്, വി. കുഞ്ഞികൃഷ്ണൻ മെറ്റാരു പാർട്ടി കോട്ടയായ പയ്യന്നൂരിൽ ആരോപണവിധേയനായ ടി.െഎ. മധുസൂദനനെതിരെ മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചത്. പാർട്ടിയുടെ നയവൈകല്യങ്ങൾെക്കതിെര ശബ്ദമുയർത്തിക്കൊണ്ടാണ് പാർട്ടിയുടെ രക്തസാക്ഷികൾ ഉറങ്ങുന്ന പുന്നപ്ര ഉൾെപ്പട്ട അമ്പലപ്പുഴയിൽ ജി. സുധാകരൻ മത്സരിച്ച് എച്ച്. സലാമിനെ തറപറ്റിച്ചത്. ഇവരുടെയൊെക്ക ശബ്ദങ്ങളെ അവഗണിച്ചതിന്റെ കൂടിഫലമാണ് പാർട്ടി കഴിഞ്ഞ അമ്പതു വർഷത്തിനിടയിൽ നേരിട്ട ഏറ്റവും കനത്ത ഇൗ തോൽവി.

ചൂഷണത്തിനെതിരായ തൊഴിലാളി-കർഷക-ദലിത്-സ്ത്രീ -വിദ്യാർഥി-പിന്നാക്ക-ന്യൂനപക്ഷ പ്രശ്നങ്ങളെ, ഫാഷിസ്റ്റ്^മുതലാളിത്ത^കോർപറേറ്റ് മൂലധന സന്ധിയിൽ അകപ്പെട്ട പാർട്ടി മറന്നേപോയി. അതേസമയം, ആവക പ്രശ്നങ്ങൾ വലതുപക്ഷ പാർട്ടിയായിരുന്ന കോൺഗ്രസ് ഏറ്റെടുക്കുകയും രാഹുൽഗാന്ധി വരെയുള്ള വലിയ നേതാക്കൾ ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള പ്രക്ഷോഭങ്ങൾക്ക് മുന്നിൽ നിൽക്കുകയും ചെയ്തപ്പോൾ അവർക്ക് ഇടതുപക്ഷ ഛായ വന്നത് സ്വാഭാവികം. കമ്യൂണിസ്റ്റു പാർട്ടികൾ ഉൾപ്പെടുന്ന ഇടതുപക്ഷ സർക്കാറാകെട്ട അപ്പോൾ തീവ്ര വലതുപക്ഷവുമായുള്ള സന്ധിയിൽപെട്ട് പ്രശ്നങ്ങൾ മറന്നുപോകുകയും പി.എം ശ്രീ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് പാർട്ടി നേതൃത്വംപോലും അറിയാതെ കരാറുണ്ടാക്കുകയും മതന്യൂനപക്ഷ അധിക്ഷേപത്തിന് കുടപിടിക്കുകയുമായിരുന്നു.

കൂട്ടത്തിൽ അതിദരിദ്രരുണ്ടായിട്ടും അവർക്കായുള്ള കേന്ദ്രപദ്ധതി ആനുകൂല്യങ്ങൾപോലും കിട്ടാത്തവിധം അവർ കേരളത്തിൽ ഇെല്ലന്ന പ്രഖ്യാപനം നടത്തി കൈയടി വാങ്ങാനുള്ള ശ്രമവും ഉണ്ടാകാതിരുന്നില്ല. ഫാഷിസ്റ്റ് ശക്തികളാകെട്ട, േകാൺഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇടതുപക്ഷത്തെ ആയുധമാക്കിയപ്പോൾ അത് തെരെഞ്ഞടുപ്പു താൽപര്യങ്ങൾക്കുള്ള കുറുക്കുവഴിയായി കാണാനാണ് പാർട്ടി നേതൃത്വം ശ്രമിച്ചത്. ഇക്കാര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുപോലും സി.പി.എമ്മിനെ പാഠംപഠിപ്പിക്കാനായില്ല. വർഷങ്ങളായി കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിന്ന മതന്യൂനപക്ഷങ്ങൾ അങ്ങനെ മറുപക്ഷത്തേക്ക് പോയപ്പോൾ അത് ഭൂരിപക്ഷത്തെ ആകർഷിക്കാനുള്ള വഴിയായാണ് നേതൃത്വം കണ്ടത്. എസ്.എൻ.ഡി.പി, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വങ്ങളെ പ്രീണിപ്പിക്കാനും ന്യൂനപക്ഷാധിക്ഷേപങ്ങൾ നടത്തുന്നവരെ ന്യായീകരിക്കാനുമുള്ള ശ്രമമാണ് പിന്നീട് നടന്നത്.

 

എം.വി. ഗോവിന്ദൻ,ടി.പി. ചന്ദ്രശേഖരൻ

മറുവശത്ത് വി.ഡി. സതീശന്റെ നേതൃത്വത്തിൽ ശക്തമായ മുന്നൊരുക്കങ്ങൾ നടക്കുകയായിരുന്നു. യു.ഡി.എഫ് എന്ന സംവിധാനത്തിനും സി.പി.എമ്മിലെ അതൃപ്തർക്കും വലിയ ആത്മധൈര്യം പകരാനായത്, സതീശന്റെ തന്ത്രപരമായ കഴിവും ധൈര്യവുംകൊണ്ടാണ്. ശരിക്കും ഒരു ഇരട്ടച്ചങ്കനെ കേരള ജനത കണ്ടത്, പ്രചാരണരംഗത്തിറങ്ങിയ ആരെയും കൂസാത്ത സതീശനിലാണ്. സതീശന്റെ നേതൃപാടവവും കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയതന്ത്രജ്ഞതയും ഇല്ലായിരുെന്നങ്കിൽ ഘടകകക്ഷികൾക്ക് ഇത്ര ആത്മവിശ്വാസം ലഭിക്കുമായിരുന്നില്ല. സി.പി.എമ്മിലെ പ്രമുഖരായ അതൃപ്തരെ (ജനപ്രീതിയില്ലാത്ത പി.കെ. ശശിയിൽമാത്രം അത് പിഴച്ചു) മുൻനിർത്തി നടത്തിയ യുദ്ധത്തിൽ നൂറുമേനി വിളയിക്കാൻ കോൺഗ്രസിനു കഴിഞ്ഞു.

ഇടതുപക്ഷത്തെ ചെറു പാർട്ടികളെല്ലാം നാമമാത്രമായി. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫിൽ ചേക്കേറാൻ മാണിഗ്രൂപ്പിനു ക്ഷണം കിട്ടിയതാണ്. സി.പി.എം വിലക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം ജോസ് കെ. മാണി മുന്നണി മാറാൻ സന്നദ്ധനുമായിരുന്നു. എന്നാൽ, മന്ത്രി റോഷി അഗസ്റ്റിൻ വഴി പിണറായി അതിനു തടയിട്ടു. ഫലം ആ പാർട്ടി മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും അടപടലേ തോറ്റുതുന്നംപാടി. രണ്ടില കരിയിലയായി മാറി. പാർട്ടിയുടെ അസ്തിത്വം വരെ അങ്ങനെ ചോദ്യചിഹ്നത്തിലായി. ചിന്ന പാർട്ടികളുടെ കാര്യം പറയുകയും വേണ്ട. സി.പി.െഎ തൽക്കാലത്തേക്കു പിടിച്ചുനിൽക്കാനുള്ള നാമമാത്ര സീറ്റിൽ ഒതുങ്ങി. മാർക്സിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ തട്ടകവും ഉരുക്കുകോട്ടയുമെന്നറിയെപ്പട്ടിരുന്ന കണ്ണൂരിൽ അടപടലേ പാർട്ടി വീണു. മന്ത്രിമാരിൽ മിക്കവരും കടപുഴകി വീണു. ശക്തിദുർഗങ്ങൾ തകർന്നു. പിണറായി വിജയൻപോലും ആദ്യ റൗണ്ടുകളിൽ പരാജയഭീതിയിലായിരുന്നു. പിന്നീട് കഷ്ടിച്ച് കരകയറി. അങ്ങനെ ഇന്ത്യയിലെവിടെയും ഇടതുഭരണം ഇല്ലാതാക്കിയ ചരിത്രം ഉണ്ടാക്കാനുള്ള ദൗർഭാഗ്യം കേരളത്തിന് ഉണ്ടാക്കിക്കൊടുത്തു.

ഇപ്പുറത്ത് താക്കോൽ സ്ഥാനങ്ങൾ അന്വേഷിച്ചു നടന്ന സാമുദായിക നേതാക്കൾക്ക് പുല്ലുവിലയാണ്, സതീശൻ കൊടുത്തത്. ന്യൂനപക്ഷാധിക്ഷേപങ്ങൾക്ക് ചുട്ട മറുപടിയും നൽകി. (താക്കോൽ മോഹികളായ ചില കോൺഗ്രസ് നേതാക്കൾ ഇൗ നേതാക്കളെ കാണാൻ പോയിെല്ലന്നല്ല). പാർട്ടിയിലും സാധാരണ ജനങ്ങളിലും വിശ്വാസമർപ്പിച്ചു മുന്നോട്ടുപോയ സതീശന്, ഘടകകക്ഷികൾെക്കല്ലാം നല്ല ജയം നൽകാൻ കഴിഞ്ഞു. കോൺഗ്രസിന്റെ ചരിത്രത്തിൽതന്നെ എറ്റവും കൂടുതൽ േപരെ വിജയിപ്പിക്കാനായി. മുസ്‍ലിം ലീഗിന് ചരിത്രവിജയം ഉണ്ടായി. ജോസഫ് ഗ്രൂപ്പിൽ മത്സരിച്ച എട്ടിൽ ഏഴു പേരും ജയിച്ചു. ആർ.എസ്.പിയിൽ അഞ്ചിൽ നാലു ജയം! ഒറ്റക്കക്ഷികളെയെല്ലാം ജയിപ്പിച്ച് നേതൃഗുണമെന്തെന്ന് സതീശൻ കാട്ടിെക്കാടുത്തു. പുതുപ്പള്ളിയിൽ പണമിറക്കാതെ സൈക്കിളിൽ നടന്നു പ്രചാരണം നടത്തിയ ചാണ്ടി ഉമ്മൻ റെേക്കാഡ് ഭൂരിപക്ഷം നേടി മുന്നണികളെ ഞെട്ടിച്ചു. പ്രചാരണത്തിനുള്ള പണംകൊണ്ട്, ഭവനരഹിതർക്ക് വീടുണ്ടാക്കി നൽകാനാണ് തീരുമാനം

ടി.പി. ചന്ദ്രശേഖരന്റെ 12ാം ഒാർമദിനമായ മേയ് നാലിനാണ് ഫലപ്രഖ്യാപനമുണ്ടായത്. ‘പാർട്ടിയുടെ ദുഷ്ചെയ്തികളെ ചോദ്യംചെയ്ത ചന്ദ്രശേഖരനെ കുലംകുത്തിയെന്നാക്ഷേപിച്ച് കൊല്ലാൻ ആഹ്വാനംചെയ്ത പിണറായി വിജയൻ പൊരിവെയിലിൽ നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ചന്ദ്രശേഖരന് കഴിഞ്ഞു’ എന്നായിരുന്നു, ഫലെത്തക്കുറിച്ചുള്ള കെ.കെ. രമയുടെ പ്രതികരണം. പൊതുവേ നോക്കിയാൽ യു.ഡി.എഫ്, ഇടതുപക്ഷത്തേക്കാൾ ഇടത്തോട്ടു ചരിയുന്നു എന്ന തോന്നൽ ഉണ്ടാക്കാൻ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ആ സംവിധാനത്തിന്റെ ജനിതക സ്വഭാവമനുസരിച്ചുള്ള അഴിമതികളിലേക്കും തൊഴുത്തിൽകുത്തിേലക്കും മറ്റ് അലവലാതിത്തരങ്ങളിലേക്കും കടക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അതിന്റെ നേതൃത്വമാണ്. അതിന് പ്രചാരണരംഗത്ത് ശോഭിച്ചതുപോലുള്ള നിലപാടുള്ള നേതൃത്വം ഉണ്ടാകണം.

Tags:    
News Summary - Assembly elections and the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.