പുതിയ ഫോൾഡബിൾ ഐഫോണോ, വിദേശയാത്രയോ? മൂന്ന് ലക്ഷം കൊണ്ട് എന്ത് തിരഞ്ഞെടുക്കും?
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണിയിലെത്തിയതോടെ ഇന്റർനെറ്റിൽ ട്രോളുകളുടെയും കണകൂട്ടലുകളുടെയും പൂരമാണ് നടക്കുന്നത്. 7.6 ഇഞ്ച് ഇന്നർ ഡിസ്‌പ്ലേയും 5.4 ഇഞ്ച് ഔട്ടർ സ്‌ക്രീനുമുള്ള ഈ ഫോണിന്റെ 256GB പതിപ്പിന് ഇന്ത്യയിൽ ഏകദേശം 3 ലക്ഷം രൂപ ആണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ പണമുണ്ടെങ്കിൽ യു.എസിലേക്ക് റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റെടുത്ത്, ഒറിഗോൺ അല്ലെങ്കിൽ ഡെലവെയർ പോലുള്ള സ്ഥലങ്ങളിൽ പോയി ഫോണും വാങ്ങി ഇന്ത്യയിൽ തിരിച്ചെത്തിയാൽ പോലും 30,000 രൂപ വരെ ലാഭിക്കാം എന്നാണ് ചിലരുടെ അഭിപ്രായം.
ഡൽഹിയിൽ നിന്ന് ഒക്ടോബർ 1 മുതൽ ഒക്ടോബർ 8 വരെ ഒരു സോളോ ട്രിപ്പ് പ്ലാൻ ചെയ്യുകയാണെങ്കിൽ ഇതേ തുകകൊണ്ട് യൂറോപ്പിലെയും ഏഷ്യയിലെയും പ്രമുഖ നഗരങ്ങൾ ആഡംബരമായി കണ്ടുതീർക്കാം എന്നതാണ് യാഥാർത്ഥ്യം. പ്രാഗിലേക്ക് ഒരു യാത്ര പോകാൻ തീരുമാനിക്കുകയാണെങ്കിൽ രണ്ടര ലക്ഷം രൂപയ്ക്കുള്ളിൽ 7 ദിവസങ്ങൾ കൊണ്ട് അസ്ട്രോണമിക്കൽ ക്ലോക്ക്, ചാൾസ് ബ്രിഡ്ജ്, പ്രാഗ് കാസിൽ, ജൂത ക്വാർട്ടർ, വൽറ്റാവ നദി എന്നിവ സന്ദർശിക്കാം.
പുരാതന ഗ്രീസിന്റെ ബാക്കി ആസ്വദിക്കാൻ താല്പര്യമുള്ളവരാണെങ്കിൽ ഈ തുക കൊണ്ട് ആതൻസിൽ പോയി അക്രോപോളിസ്, പാർത്ഥിനൺ, നാഷണൽ ഗാർഡൻ, അഥീനിയൻ എന്നിങ്ങനെയുള്ള പ്രശസ്തമായ സ്ഥലങ്ങൾ കണ്ട് മടങ്ങിവരാം. ഫ്‌ളൈറ്റ് ടിക്കറ്റും യാത്രാച്ചിലവും വിസയും കൂടെ ആകെ ചെലവ് രണ്ടര ലക്ഷത്തിൽ താഴെയേ വരൂ.
യൂറോപ്പിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ സൂറിച്ച് പോലും ഈ ഐഫോണിന്റെ വിലയേക്കാൾ കുറഞ്ഞ ചെലവിൽ കണ്ടുതീർക്കാം.ഗ്രോസ്മുൻസ്റ്റർ, ലേക്ക് സൂറിച്ച്, ലൂസേൺ നഗരം, റൈൻ വെള്ളച്ചാട്ടം എന്നിങ്ങനെ മനോഹരമായ കാഴ്ചകൾ കണ്ട് മടങ്ങി വരാൻ ഏകദേശം 2.30 ലക്ഷം വരെയേ ആകുള്ളൂ.
ഇനി ജപ്പാനിലേക്ക് ഒരു യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ഫ്‌ളൈറ്റ് ടിക്കറ്റും വിസയുമടക്കം ഏകദേശം 1.70 ലക്ഷം മുതൽ 2 ലക്ഷം വരെയാണ് ചെലവ്. ചുരുക്കത്തിൽ, നിങ്ങളുടെ കൈയിലുള്ള 3 ലക്ഷം രൂപ കൊടുത്ത് മടക്കാവുന്ന ഒരു ഫോൺ വാങ്ങണോ, അതോ ആയുസ്സിൽ ഒരിക്കലും മറക്കാത്ത ഒരു വിദേശ ട്രിപ്പ് അടിച്ചുപൊളിക്കണോ എന്ന തീരുമാനം നിങ്ങളുടേതാണെന്ന് സാമൂഹിക മാധ്യമ ട്രോളുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.