തമിഴ്നാട്ടിൽ ടി.വി.കെയുടെ അട്ടിമറിജയം: നടൻ വിജയിയുടെ പാട്ടാഭിഷേകം നാളെയോ!

ചെന്നൈ: പരമ്പരാഗത രാഷ്ട്രീയപാർട്ടികളുടെ ആധിപത്യം തകർത്ത് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കാമെന്ന് റിപ്പോർട്ട്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എ.എൻ.ഐ റിപ്പോർട്ടിൽ പറയുന്നു. മതേതര സർക്കാർ രൂപീകരിക്കുന്നതിന് ടി.വി.കെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി ബുധനാഴ്ച ഏകകണ്ഠമായി തീരുമാനിച്ചിരുന്നു.

234 അംഗ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 എം.എൽ.എമാരുടെ പിന്തുണ വേണം.ടി.വി.കെ 108 സീറ്റുകൾ നേടി. ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റുകൾ നേടിയിട്ടുണ്ട്. ഇവരുടെ പിന്തുണ ലഭിക്കുന്നതോടെ സീറ്റുകളുടെ എണ്ണം 113 ആയി. കാബിനറ്റിൽ രണ്ടു മന്ത്രി സ്ഥാനം കോൺഗ്രസ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

മറ്റ് പ്രധാന ഡി.എം.കെ സഖ്യകക്ഷികളായ സി.പി.ഐ (രണ്ട് സീറ്റുകൾ), സി.പി.എം (രണ്ട് സീറ്റുകൾ), വി.സി.കെ (രണ്ട് സീറ്റുകൾ) എന്നിവരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി ടി.വി.കെയിലെ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ വോട്ടെടുപ്പിൽ നിന്ന് ഡി.എം.കെ വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡി.എം.കെ 59 സീറ്റുകൾ മാത്രം നേടിയപ്പോൾ, എം.കെ. സ്റ്റാലിനും തന്റെ ശക്തികേന്ദ്രമായ കൊളത്തൂരിൽ നിന്ന് ടി.വി.കെയെ തോൽപ്പിച്ചു. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) 47 സീറ്റുകൾ നേടി. എന്നാൽ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ടി.വി.കെയെ കോൺഗ്രസ് പിന്തുണയ്ക്കുന്നതിൽ ശക്തമായ എതിർപ്പുമായി ഡി.എം.കെ രംഗത്തെത്തി.

കോൺഗ്രസ് വിശ്വാസ വഞ്ചന കാണിച്ചതായും ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിച്ചു. ഡി.എം.കെയുമായി സഖ്യം ചേർന്നതുകൊണ്ടാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അഞ്ച് സീറ്റുകൾ ലഭിച്ചതെന്നും അല്ലെങ്കിൽ ഒരു സീറ്റും ലഭിക്കില്ലായിരുന്നുവെന്നും ശരവണൻ പറഞ്ഞു.

ബി.ജെ.പിയോട് അടുപ്പമുള്ള പാർട്ടിയാണ് ടി.വി.കെ. "ബി.ജെ.പിക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ എതിരെ ടി.വി.കെ ഇതുവരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. വാസ്തവത്തിൽ, വിജയ് ആദ്യമായി നന്ദി പറയുന്നത് സംസ്ഥാനത്തെ ജനങ്ങളോടോ, തന്നെ തെരഞ്ഞെടുത്ത നിയോജകമണ്ഡലങ്ങളോടോ, തന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച പാർട്ടി പ്രവർത്തകരോടോ അല്ല. പ്രധാനമന്ത്രി മോദിയോടാണ് അദ്ദേഹം ആദ്യം നന്ദി പറഞ്ഞത്. രാഹുൽ ഗാന്ധി ഇത്തരമൊരു വ്യക്തിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ?" ശരവണൻ ചോദിച്ചു. "ഇന്ത്യ സഖ്യം എന്നത് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സഖ്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - TVK party leader Vijay is likely to take oath as the new chief minister of Tamil Nadu on May 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.