ശ്രീനഗർ: ലഡാക്കിലെ കാർഗിൽ മേഖലയിലുള്ള നൺകുൻ മലനിരകളിൽ 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം. ട്രെക്കിങ്ങിനിടെ പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്യാൻ ദുർഘടമായ, കുത്തനെയുള്ള മഞ്ഞുമലയിലാണ് സേന ഹെലികോപ്റ്റർ ഇറക്കിയത്. പ്രതികൂല കാലാവസ്ഥയെയും ശക്തമായ കാറ്റിനെയും അതിജീവിച്ചാണ് ആർമി ഏവിയേഷൻ പൈലറ്റുമാർ ഈ അസാധ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
ലാൻഡിങ് സൗകര്യമില്ലാത്ത കുത്തനെയുള്ള മലഞ്ചെരുവിൽ അതീവ അപകടകരമായ 'വൺ-സ്കിഡ് ലാൻഡിങ്' (ഹെലികോപ്റ്ററിന്റെ ഒരു ഭാഗം മാത്രം മലയിൽ മുട്ടിച്ച് നിർത്തുന്ന രീതി) നടത്തിയാണ് സേന രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. അസാധ്യമെന്ന് തോന്നിയ ദൗത്യം പൂർത്തിയാക്കിയ സൈന്യത്തിന്റെ കൃത്യതയ്ക്കും ധീരതയ്ക്കും വലിയ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.
ഹെലികോപ്റ്ററിന്‍റെ ഭാരം പരമാവധി കുറച്ചായിരുന്നു ഈ നിർണായക ദൗത്യം പൈലറ്റുമാർ സാധ്യമാക്കിയത്. ഇതിനായി രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഇന്ധനം മാത്രമാണ് ചോപ്പറിൽ നിറച്ചിരുന്നത്. വണ്‍-സ്കിഡ് ലാൻഡിങ്ങിലൂടെ പരിക്കേറ്റയാളെ അതിവേഗം ഹെലികോപ്റ്ററിലേക്ക് കയറ്റുകയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരിക്കേറ്റയാളുടെ കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.