ന്യൂഡൽഹി: അന്തരിച്ച അമേരിക്കൻ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യണമെന്ന ഉത്തരവിനെതിരെ നൽകിയ ഹർജിയിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ മകൾ ഹിമയാനി പുരിയുടെ നിലപാട് തേടി ഡൽഹി ഹൈക്കോടതി. ഹിമയാനിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച മാർച്ച് 17-ലെ ഇടക്കാല വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ കുനാൽ ശുക്ല സമർപ്പിച്ച അപേക്ഷയിലാണ് ജസ്റ്റിസ് മിനി പുഷ്കർണ നോട്ടീസ് അയച്ചത്.
തനിക്ക് കൃത്യമായ നോട്ടീസ് നൽകാതെയാണ് സിംഗിൾ ബെഞ്ച് വിലക്ക് ഏർപ്പെടുത്തിയതെന്നും പൊതുരേഖകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് താൻ പങ്കുവെച്ചതെന്നുമാണ് ശുക്ലയുടെ വാദം. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ഒരു പ്രൊഫഷണലായ തന്നെ കേന്ദ്രമന്ത്രിയുടെ മകൾ എന്ന നിലയിൽ ബോധപൂർവ്വം ലക്ഷ്യം വെക്കുകയാണെന്നും ഹിമയാനി കോടതിയെ അറിയിച്ചു. അപകീർത്തികരമായ പ്രചരണങ്ങൾക്കെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹിമയാനി കോടതിയെ സമീപിച്ചിരിക്കുന്നത്. മെയ് ഏഴിന് കോടതി ഈ വിഷയത്തിൽ വിശദമായ വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.