ദുബൈയുടെ മലയോര പ്രദേശമായ ഹത്ത സന്ദര്‍ശകരുടെ ഇഷ്ടമേഖലയാകുന്നു. കുന്നുകളും കാര്‍ഷിക മേഖലകളും പൗരാണിക ചരിത്രശേഷിപ്പുകളും വെള്ളത്തിന്‍െറ ഉദ്ഭവ കേന്ദ്രങ്ങളും ഹത്തയെ ഇഷ്ടകേന്ദ്രമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇവിടേക്കുള്ള യാത്ര തന്നെ മനോഹരമാണ്. വിവിധ എമിറേറ്റുകളും ഒമാനും ഹത്ത യാത്രയിലേക്ക് കടന്നുവരും. ഷാര്‍ജയുടെ ഭാഗമായ മദാം കഴിഞ്ഞാല്‍ ഒമാന്‍െറ ഭാഗമായ റൗദയാണ്. ഒമാനിലെത്തിയാല്‍ മൊബൈല്‍ ഫോണില്‍ സന്ദേശമെത്തും. പിന്നെ സൂക്ഷിക്കണം. വിളിച്ചാലും വിളി സ്വീകരിച്ചാലും റോമിങ് ഇനത്തില്‍ പണം പോകും.
ഒമാന്‍ ഗ്രാമങ്ങള്‍ക്കിടയില്‍ ഷാര്‍ജയുടെ കുഞ്ഞുഗ്രാമമായ നസ്ബയുമുണ്ട്. ഇത് കഴിയുമ്പോള്‍ അജ്മാന്‍ എമിറേറ്റിന്‍െറ ഭാഗമായ മുസീറയും മസ്ഫൂത്തുമെത്തും. പിന്നെയാണ് ദുബൈയുടെ ഗ്രാമങ്ങള്‍ പ്രത്യക്ഷപ്പെടുക. രണ്ട് പരിശോധനാ കേന്ദ്രങ്ങളാണ് യു.എ.ഇ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. സൈന്യത്തിനാണ് പരിശോധന ചുമതല. കൃത്യമായ രേഖകള്‍ ഹത്ത യാത്രയില്‍ നിര്‍ബന്ധമാണ്. രേഖകളില്ലാതെ ഒമാനിലേക്കും മറ്റും കടക്കാന്‍ ശ്രമിച്ച നിരവധിയാളുകളെ പരിശോധനക്കിടെ പിടികൂടുന്നുണ്ട്. ഒമാന്‍ തുടങ്ങുന്നതിന് മുമ്പാണ് ആദ്യ പരിശോധന കേന്ദ്രം. മുസീറയിലാണ് രണ്ടാമത്തേത്. ഹത്തയിലെ കാര്‍ഷിക മേഖല സമ്പന്നമാണ്. വിവിധ തരം വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, ഈന്തപ്പഴം എന്നിവ യഥേഷ്ടം വിളഞ്ഞ് കിടക്കുന്ന വയലുകള്‍ കാണാം. ജല ലഭ്യതയാണ് ഇവിടുത്തെ കാര്‍ഷിക മേഖലയെ സമ്പന്നമാക്കുന്നത്. രണ്ട് അണക്കെട്ടുകളാണ് ഇവിടെയുള്ളത്. തോട്ടങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. ഹത്തയുടെ പരമ്പരാഗത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാതെ മടങ്ങരുത്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളും കിടപ്പ് മുറികളും മജ്ലിസുകളും ശത്രുക്കളെ നിരീക്ഷിക്കാനായി തീര്‍ത്ത കോട്ടകളും ആരെയും അത്ഭുതപ്പെടുത്തും. 1880ല്‍ അന്നത്തെ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് ഹശര്‍ ബിന്‍ മക്തൂം ബിന്‍ ബൂത്തിയാണ് ഇവ നിര്‍മിച്ചത്. ശത്രുക്കളുടെ നീക്കം മനസ്സിലാക്കാനും അവരെ നേരിടാനും കഴിയുന്ന തരത്തിലുള്ള നിര്‍മിതി പ്രാചീന കലാവിരുതിന്‍െറ തിളക്കം കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.