ഒരു കുഞ്ഞിന് രണ്ട് അമ്മമാര്‍

കിയവ്: വന്ധ്യത ചികിത്സാരംഗത്തെ ഏറ്റവും നൂതന സങ്കേതം ഉപയോഗിച്ച് ഡോക്ടര്‍മാര്‍ യുക്രെയ്നില്‍ അപൂര്‍വ കുഞ്ഞിന് ജന്മംനല്‍കി. മാതാപിതാക്കള്‍ക്കു പുറമെ മറ്റൊരു സ്ത്രീയുടെ അണ്ഡത്തിന്‍െറ സഹായത്തോടെയാണ് വൈദ്യശാസ്ത്രം ‘ത്രീ പേഴ്സന്‍ ഐ.വി.എഫ്’ എന്നുവിളിക്കാവുന്ന പുതിയ നേട്ടം കൈവരിച്ചത്.
നേരത്തേ ജനിതക പ്രശ്നങ്ങളുള്ള അണ്ഡമുള്ളതിനാല്‍ ഗര്‍ഭിണിയാകാന്‍ കഴിയാത്ത യുവതിക്കാണ് യുക്രെയ്ന്‍ തലസ്ഥാനമായ കിയവിലെ നദിയ ക്ളിനിക്കില്‍ കുഞ്ഞ് പിറന്നത്. മാതാവിന്‍െറ അണ്ഡത്തില്‍നിന്നെടുത്ത ന്യൂക്ളിയസ്, ഒരു ദാതാവിന്‍െറ ന്യൂക്ളിയസ് നീക്കംചെയ്ത അണ്ഡവുമായി സംയോജിപ്പിച്ചശേഷം പിതാവിന്‍െറ ബീജവുമായി സങ്കലനം നടത്തുന്നതാണ് പുതിയരീതി. പുതിയ കുഞ്ഞിന് ഫലത്തില്‍ പിതാവിന് പുറമെ ഡി.എന്‍.എ നല്‍കിയ ഒരു മാതാവും ഡി.എന്‍.എ നീക്കംചെയ്ത അണ്ഡം നല്‍കിയ മറ്റൊരു മാതാവുമാണുണ്ടാവുക. ഇന്‍വിര്‍ട്ടോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഡോക്ടര്‍മാര്‍ ജനിതകരോഗ സാധ്യതയില്ലാത്ത കുഞ്ഞിന് ജന്മംനല്‍കിയത്. ‘പ്രോ ന്യൂക്ളിയര്‍ ട്രാന്‍സ്ഫര്‍’ എന്നാണ് ഈ രീതിക്ക് പേരുനല്‍കിയത്.സാധാരണയായി ജനിതക രോഗമുള്ള സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് അതേ രോഗം ഉണ്ടാകാനുള്ള സാധ്യത ഏറെയായതിനാല്‍ ഡോക്ടര്‍മാര്‍ ഗര്‍ഭധാരണം പ്രോത്സാഹിപ്പിക്കാറില്ല. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന ദമ്പതികള്‍ക്കാണ് പുതിയ ചികിത്സാരീതി തുണയാവുക. കഴിഞ്ഞവര്‍ഷം മെക്സികോയില്‍ ഇത്തരമൊരു കുഞ്ഞ് പിറന്നിരുന്നു. നിലവില്‍ ഇംഗ്ളണ്ടില്‍ ഇത്തരം പരീക്ഷണങ്ങള്‍ നിയമപരമായി അനുവദിച്ചിട്ടുണ്ട്.
ലോകത്ത് ഇത്തരത്തിലുള്ള രണ്ടാമത്തെ നേട്ടമാണ് തന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ കൈവരിച്ചിരിക്കുന്നതെന്ന് പ്രഫ. വലേരി സൂകിന്‍ പറഞ്ഞു. അതേസമയം, പുതിയ സങ്കേതികവിദ്യ പരീക്ഷണഘട്ടത്തിലാണെന്നും ഇതിന്‍െറ ശാസ്ത്രീയത ഇനിയും തെളിയക്കപ്പെടേണ്ടതുണ്ടെന്നും ബ്രിട്ടീഷ് ഫെര്‍ട്ടിലിറ്റി സൊസൈറ്റി ചെയര്‍മാന്‍ പ്രഫ. ആദം ബലേന്‍ പറഞ്ഞു.
Tags:    
News Summary - Three-parent baby born to 'infertile' woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.