വാഷിങ്ടൺ: എ.ഐ ലോക സമ്പദ്‌വ്യവസ്ഥയിൽ വരുത്താൻ പോകുന്ന പ്രത്യാഘാതങ്ങളെയും വൻതോതിലുള്ള തൊഴിൽ നഷ്ടത്തെയും നേരിടാൻ ഭരണകൂടങ്ങളും വ്യവസായ പ്രമുഖരും അടിയന്തരമായി തയ്യാറെടുക്കണമെന്ന മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധരും ഗവേഷകരും. സ്റ്റാൻഫോർഡ് യൂനിവേഴ്‌സിറ്റിയുടെ ഡിജിറ്റൽ ഇക്കോണമി ലാബിന്റെ നേതൃത്വത്തിൽ 16 നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ മുന്നൂറോളം വിദഗ്ധരാണ് സർക്കാരുകൾക്ക് മുന്നറിയിപ്പുമായി തുറന്ന കത്ത് പുറത്തിറക്കിയിരിക്കുന്നത്.
വ്യാവസായിക വിപ്ലവത്തേക്കാൾ തീവ്രവും എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് സംഭവിക്കുന്നതുമായ മാറ്റങ്ങൾക്കാണ് വരുംവർഷങ്ങളിൽ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് കത്ത് ഓർമ്മിപ്പിക്കുന്നു. വൻതോതിലുള്ള തൊഴിൽ നഷ്ടം പോലുള്ള പ്രതിസന്ധികൾക്കൊപ്പം ജീവിതനിലവാരത്തിൽ വലിയ കുതിച്ചുചാട്ടത്തിനുള്ള അവസരങ്ങളും എ.ഐ മുന്നോട്ടുവെക്കുന്നുണ്ട്. ഈ മാറ്റങ്ങളെ മനുഷ്യന് സഹായകമാകുന്ന രീതിയിലും സമൂഹത്തിന് ഗുണകരമായും മാറ്റിയെടുക്കാൻ ഭരണകൂടങ്ങൾ അടിയന്തരമായി നയങ്ങളും നിയന്ത്രണങ്ങളും രൂപീകരിക്കണം.
മാറ്റങ്ങൾ പൂർണമായും സംഭവിച്ചതിന് ശേഷം പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നത് വൈകിപ്പോകുമെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയ വിർജീനിയ യൂനിവേഴ്‌സിറ്റി പ്രൊഫസർ ആന്റൺ കൊറിനെക്ക് വ്യക്തമാക്കി. ആമസോൺ പോലുള്ള വൻകിട കമ്പനികൾ ജോലികൾ വെട്ടിക്കുറച്ച് തുടങ്ങിയത് തൊഴിൽ വിപണിയിലുണ്ടാകുന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള വേദികളിൽ നിന്നുയർന്ന മുന്നറിയിപ്പുകൾ പോലെ, സമ്പന്നരും ദരിദ്രരുമായ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം വർധിപ്പിക്കാൻ കൂടി എ.ഐ കാരണമായേക്കുമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.