നാഗ ഭാരത് ഡാകയും പവൻ കുമാർ ചന്ദനയും
ഹൈദരാബാദ്: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിൽ വലിയ മുന്നേറ്റത്തിന് നേതൃത്വം നൽകുകയാണ് മുൻ ഐ.സ്.ആർ.ഒ ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദനയും നാഗ ഭാരത് ഡാകയും. ഹൈദരാബാദ് ആസ്ഥാനമായി ഇവർ സ്ഥാപിച്ച സ്കൈറൂട്ട് എയറോസ്പേസ് ഇന്ത്യയുടെ ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കുകയാണ്. പതിറ്റാണ്ടുകളോളം ഇന്ത്യയിലെ ബഹിരാകാശ ഗവേഷണവും വിക്ഷേപണ പ്രവർത്തനങ്ങളും പ്രധാനമായും സർക്കാർ സ്ഥാപനമായ ഐ.സ്.ആർ.ഒയുടെ കീഴിലായിരുന്നു. ഉയർന്ന ചെലവും ദീർഘമായ കാത്തിരിപ്പ് സമയവും കാരണം സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉപഗ്രഹ വിക്ഷേപണ രംഗത്ത് വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് 2018ൽ പവൻ കുമാർ ചന്ദനയും നാഗ ഭാരത് ഡാകയും ചേർന്ന് സ്കൈറൂട്ട് എയറോസ്പേസ് ആരംഭിച്ചത്. കുറഞ്ഞ ചെലവിൽ കൂടുതൽ വേഗത്തിൽ ഉപഗ്രഹ വിക്ഷേപണ സേവനങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നു കമ്പനിയുടെ പ്രധാന ലക്ഷ്യം. നിലവിൽ പവൻ കുമാർ ചന്ദന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും നാഗ ഭാരത് ഡാക ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും പ്രവർത്തിക്കുന്നു. ആയിരത്തിലധികം വിദഗ്ധർ അടങ്ങുന്ന സംഘമാണ് ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്.
2022ൽ സ്കൈറൂട്ട് എയറോസ്പേസ് ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായക നേട്ടം സ്വന്തമാക്കി. മിഷൻ പ്രാരംഭ് എന്ന ദൗത്യത്തിലൂടെ കമ്പനി വികസിപ്പിച്ച വിക്രം-എസ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയിലെ ആദ്യ സ്വകാര്യമായി വികസിപ്പിച്ച റോക്കറ്റ് എന്ന നേട്ടമാണ് വിക്രം-എസ് സ്വന്തമാക്കിയത്. ഇതിന് മുമ്പും കമ്പനി നിരവധി സാങ്കേതിക പരീക്ഷണങ്ങളിൽ വിജയം നേടിയിരുന്നു. 2020ൽ ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് എൻജിനായ രമൺ-1 വിജയകരമായി പരീക്ഷിച്ചു. 2021ൽ ക്രയോജനിക് എൻജിനായ ധവൻ-1 പരീക്ഷണവും പൂർത്തിയാക്കി. നിലവിൽ കമ്പനിയുടെ പ്രധാന വിക്ഷേപണ വാഹനമായ വിക്രം-1 അതിന്‍റെ ചരിത്രപരമായ വിക്ഷേപണം പൂർത്തിയാക്കിയിരിക്കുകയാണ്.
സ്കൈറൂട്ടിന്റെ മുന്നേറ്റം അന്താരാഷ്ട്ര നിക്ഷേപകരുടെ ഇടയിലും ശ്രദ്ധ നേടിയിട്ടുണ്ട്. പ്രമുഖ നിക്ഷേപകരിൽ നിന്ന് 160 മില്യൺ അമേരിക്കൻ ഡോളറിന്റെ നിക്ഷേപം കമ്പനി സമാഹരിച്ചിട്ടുണ്ട്. ഇതോടെ കമ്പനിയുടെ മൂല്യം 1.1 ബില്യൺ അമേരിക്കൻ ഡോളറായി ഉയർന്നു. ഇന്ത്യയുടെ ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്കായി തുറക്കപ്പെടുന്ന ഈ ഘട്ടത്തിൽ, കുറഞ്ഞ ചെലവിൽ ഉപഗ്രഹ വിക്ഷേപണ സേവനങ്ങൾ നൽകുന്ന ആഗോള കേന്ദ്രമായി രാജ്യത്തെ മാറ്റാനുള്ള ശ്രമത്തിലാണ് സ്കൈറൂട്ട് എയറോസ്പേസ്. സർക്കാർ സ്ഥാപനങ്ങളിലെ അനുഭവവും സ്വകാര്യ മേഖലയിലെ നവീകരണ ശേഷിയും ഒന്നിച്ചാൽ ഇന്ത്യക്ക് ലോക ബഹിരാകാശ വിപണിയിൽ നിർണായക സ്ഥാനം നേടാനാകും എന്നതാണ് മുൻ ഐ.സ്.ആർ.ഒ ശാസ്ത്രജ്ഞരായ ചന്ദനയും ഡാകയും തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.