മിൻഗാഓ നൈ
ഇനി പുതിയ പുഞ്ചിരി വിരിയും
പതിറ്റാണ്ടിന്റെ പരിശ്രമത്തിനൊടുവിൽ അതു സാധ്യമായിരിക്കുന്നു. ശരിക്കും മനുഷ്യനെപ്പോലെ ചിരിക്കുന്ന റോബോട്ടുകളെ ഇനി നമുക്ക് കാണാം. മനുഷ്യ തൊലിയുടെ ജീവനുള്ള ടിഷ്യൂകൾ റോബോട്ടിക് മുഖങ്ങളിൽ പിടിപ്പിക്കാനുള്ള ജപ്പാനിലെ ടോക്യോ സർവകലാശാലയിലെ ഗവേഷണം വിജയിച്ചതോടെയാണ് ഇനി റോബോട്ടുകളിൽ പുതിയ പുഞ്ചിരി വിരിയാൻ പോകുന്നത്.
വൈദ്യശാസ്ത്ര -കോസ്മെറ്റിക്സ് രംഗത്തും ചലനങ്ങൾ സൃഷ്ടിക്കാൻ വഴിഴൊരുക്കുന്ന കണ്ടുപിടിത്തമാണിത്. മനുഷ്യ മുഖത്തിന്റെ ആകൃതിയിൽ ലബോറട്ടറിയിൽ തൊലി വികസിപ്പിച്ചെടുത്ത്, ലിഗ്മെന്റുകൾ പിടിപ്പിക്കുന്ന പോലെ റോബോട്ടിക് മുഖത്ത് അത് വെച്ചുപിടിപ്പിക്കുകയായിരുന്നുവെന്ന് ഗവേഷണസംഘാംഗം മിൻഗാഓ നൈ വിശദീകരിക്കുന്നു. യഥാർഥ മനുഷ്യപ്രകൃതിയിൽ റോബോട്ടുകളെ സൃഷ്ടിക്കുകയെന്നതിലെ നിർണായക കണ്ടെത്തലാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ‘സെൽ റിപ്പോർട്ട്സ് ഫിസിക്കൽ സയൻസ്’ ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലോഹം, പ്ലാസ്റ്റിക് തുടങ്ങിയവയെ അപേക്ഷിച്ച് ത്വക് ടിഷ്യൂകൾ ഉപയോഗിച്ചാൽ മനുഷ്യസമാനമായ പ്രതിഫലനം റോബോട്ടിക് മുഖങ്ങൾക്ക് സാധ്യമാകുമെന്ന് മിൻഗാഓ പറയുന്നു. അടുത്ത ഘട്ടമായി നാഡികളും ചംക്രമണ സംവിധാനവും പരീക്ഷിക്കാനാകും. ഇതു വഴി, കോസ്മെറ്റിക് വ്യവസായത്തിൽ പുതിയ ഉൽപന്നങ്ങൾ ഫലപ്രദമായി പരീക്ഷിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.