യു.പി.ഐ ഇടപാടുകൾക്ക് ഇനി ഇന്‍റർനെറ്റും സ്മാർട്ട്ഫോണും വേണ്ട; ഫീച്ചർ ഫോണുകളിൽ പുതിയ സേവനം അവതരിപ്പിച്ച് ഫോൺ പേ

ഇന്‍റർനെറ്റും സ്മാർട്ട് ഫോണുമില്ലെങ്കിലും നിങ്ങൾക്കിനി യുപിഐ ഇടപാടുകൾ നടത്താം. സാധാരണ കീപാഡ് ഫോണുകൾ വഴി യുപിഐ പെയ്‌മെന്റുകൾ നടത്താൻ കഴിയുന്ന പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ പെയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോൺപേ. ഫോൺപേ യുപിഐ 123പേ എന്ന പുതിയ സംവിധാനത്തിലൂടെയാണ് ഇന്റർനെറ്റില്ലാതെ പണമിടപാടുകൾ സാധ്യമാക്കുന്നത്. ഇതോടെ രാജ്യത്തെ ഇരുപതിലധികം കോടി വരുന്ന ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ഡിജിറ്റൽ പെയ്‌മെന്റിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കുന്ന ആദ്യത്തെ പ്രധാന തേർഡ്-പാർട്ടി ആപ്ലിക്കേഷനായി മാറിയിരിക്കുകയാണ് ഫോൺപേ.

നോക്കിയ, എച്ച്എംഡി, ലാവ ഇന്റർനാഷണൽ, ഐടെൽ മൊബൈൽ തുടങ്ങിയ പ്രമുഖ ഫീച്ചർ ഫോൺ ബ്രാൻഡുകളിൽ ഈ സേവനം മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. 2ജി കണക്റ്റിവിറ്റി മാത്രമുള്ള ഉൾഗ്രാമങ്ങളിൽ പോലും തടസ്സമില്ലാതെ ഇടപാടുകൾ നടത്താൻ എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

മൊബൈൽ നമ്പർ വഴിയോ യുപിഐ ഐഡി വഴിയോ പണം അയക്കാനും സ്വീകരിക്കാനും സാധിക്കും. ക്യാമറ സൗകര്യമുള്ള ഫീച്ചർ ഫോണുകൾ ഉപയോഗിച്ച് ക്യൂആർ കോഡ് സ്കാൻ ചെയ്തും പണം നൽകാം. പണമിടപാടുകൾക്ക് പുറമെ ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും ട്രാൻസാക്ഷൻ ഹിസ്റ്ററി മനസ്സിലാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

ഉപയോക്താക്കളെ സഹായിക്കുന്നതിനായി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വോയ്സ് ഹെൽപ്പ്‌ലൈനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഇംഗ്ലീഷ് ഉൾപ്പെടെ 12 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഡിജിറ്റൽ പെയ്‌മെന്റ് സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക ചുവടുവെപ്പെന്ന് ഫോൺപേ സ്ഥാപകനും സിഇഒയുമായ സമീർ നിഗം വ്യക്തമാക്കി.

സ്മാർട്ട്ഫോൺ ഇല്ലാത്ത സാധാരണക്കാരെയും ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കാൻ ഈ പുതിയ പദ്ധതിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. യുട്ടിലിറ്റി ബില്ലുകൾ അടയ്ക്കൽ, മൊബൈൽ റീചാർജ്, ആധാർ അടിസ്ഥാനമാക്കിയുള്ള രജിസ്ട്രേഷൻ തുടങ്ങിയ സൗകര്യങ്ങൾ വരും ദിവസങ്ങളിൽ ഈ സേവനത്തിൽ ഉൾപ്പെടുത്തുമെന്നും ഫോൺപേ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - PhonePe enables UPI payments without internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.