മൊബൈല്‍ റീചാർജ് താരിഫുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍. 10-15 ശതമാനം വരെ വർധനയുണ്ടാകാമെന്ന തരത്തിലുള്ള അനുമാനങ്ങൾ വിപണിയിൽ സജീവമാണെങ്കിലും, ഇതുസംബന്ധിച്ച് കമ്പനികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഡിസംബറോടെ പൊതുവായ താരിഫ് വർധന ഉണ്ടായേക്കുമെന്നാണ് വിവിധ അനലിസ്റ്റുകളുടെ വിലയിരുത്തൽ. ജനപ്രിയ എൻട്രി ലെവൽ, മിഡ് റേഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ച് ഉപഭോക്താക്കളെ കൂടുതൽ വിലയുള്ള പ്ലാനുകളിലേക്ക് മാറ്റുന്നതിനായി ടെലികോം കമ്പനികൾ പരോക്ഷമായ നിരക്ക് വർധന നടപ്പാക്കിവരുകയാണ്.
ഇതിന്‍റെ ഭാഗമായാണ് എയര്‍ടെല്‍ അവരുടെ 299, 319, 579, 619, 649 രൂപയുടെ പ്ലാനുകൾ നിർത്തലാക്കിയത്. ഓരോന്നിന്റെയും തൊട്ടുമുകളിലുള്ള പ്ലാനുകൾക്ക് നിലവിലുള്ളതിനേക്കാൾ അഞ്ചുമുതൽ 16 വരെ ശതമാനം നിരക്ക് അധികമാണ്. ഉദാഹരണത്തിന്, 299 രൂപയുടെ ജനപ്രിയ പ്ലാൻ നിർത്തിയതോടെ, തൊട്ടടുത്ത പ്ലാൻ 349 രൂപയുടേതാണ്. ഫലത്തിൽ 16 ശതമാനം വർധന. എന്നാൽ 199, 219 രൂപയുടെ പ്ലാനുകൾക്ക് മാറ്റമില്ല. 10-15 ശതമാനം വർധന ഇനിയും വരുത്തിയേക്കുമെന്ന സൂചനയുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എ.ആർ.പി.യു) വർധിപ്പിക്കാനാണ് കമ്പനികളുടെ നീക്കം. ജൂൺ പാദ കണക്കുകൾ പ്രകാരം 264 രൂപയാണ് എയർടെലിന് ലഭിക്കുന്ന എ.ആർ.പി.യു. ഇത് ഉയർത്തുകയാണ് ലക്ഷ്യം. വോഡഫോൺ ഐഡിയയുടേത് 177, ജിയോയുടേത് 215.6 എന്നിങ്ങനെയാണ്.
നിരക്ക് വർധനയിലൂടെ, കടബാധ്യത നേരിടുന്ന വോഡഫോൺ ഐഡിയയും (വി.ഐ) വലിയ സാമ്പത്തിക നേട്ടമാണ് ലക്ഷ്യമിടുന്നത്. എ.ആർ.പി.യു ഉയർത്തുന്നത് കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണ്. അതേസമയം, 5ജി സേവനങ്ങൾക്കായി നടത്തിയ വൻ നിക്ഷേപത്തിൽ നിന്ന് കൂടുതൽ വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളും ടെലികോം കമ്പനികൾ നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.