ഏറ്റവും വലിയ ചിപ് നിർമാതാക്കളായ എൻവിഡിയയുടെ പെർപ്ലെക്സിറ്റി, കോമറ്റ് എന്ന പേരിൽ എ.ഐ വെബ് ബ്രൗസർ അവതരിപ്പിച്ചിരിക്കുന്നു. എ.ഐ അധിഷ്ഠിത വെബ് ബ്രൗസർ ഉടൻ ഇറക്കുമെന്ന് ഓപൺ എ.ഐയും പ്രഖ്യാപിച്ചിരിക്കുന്നു. എന്താണ് എ.ഐ ബ്രൗസർ ?
ക്രോമും ഫയർഫോക്സും നടത്തുന്ന ‘പരമ്പരാഗത’ ബ്രൗസിങ്ങെല്ലാം കാലഹരണപ്പെട്ടിരിക്കുന്നു. പെർപ്ലെക്സിറ്റിയുടെ ‘കോമറ്റ്’ ബ്രൗസർ കാര്യങ്ങളെല്ലാം ബ്രൗസിങ്ങിന്റെ വ്യകാരണം മാറ്റിമറിച്ചിരിക്കുകയാണ്. പിന്നാലെ, ഓപൺ എ.ഐയുടെ ബ്രൗസറും വരുന്നു. നിലവിലുള്ള ബ്രൗസറുകളുടെ അതേ ശൈലിയിൽ കൂടുതൽ മികച്ച പ്രവർത്തനമാണോ അതോ പൂർണമായും പുതിയ ബ്രൗസിങ് അനുഭവമാണോ ഇവയെന്ന് നോക്കാം.
എ.ഐ സഹായത്താൽ ചിന്തിക്കാനും അതിന് അനുസരിച്ച് പ്രവർത്തിക്കാനും യൂസർക്കുവേണ്ടി തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ബ്രൗസറാണ് കോമറ്റ്. ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാം, ടാസ്കുകൾ നിശ്ചയിക്കാം, ഗവേഷണം നടത്താം എന്നു തുടങ്ങി ഒട്ടേറെ ഇന്ററാക്ടിവ് സേവനങ്ങൾ നൽകുന്ന കോമറ്റ്, ഇപ്പോൾ കാണുന്ന ബ്രൗസറുകളുമായി ഒരു താരതമ്യത്തിനും ഇടയില്ലാത്തവിധം കിടിലനാണ്. ഉൽപന്നങ്ങൾ തമ്മിൽ താരതമ്യം ചെയ്യാനും വിവരങ്ങൾ സംഗ്രഹിക്കാനും മീറ്റിങ് ഷെഡ്യൂൾ ചെയ്യാനും സങ്കീർണ പ്രവൃത്തികൾ ലളിതമാക്കാനുമെല്ലാം ഈ ബ്രൗസറിന് കഴിയും. പെർപ്ലെക്സിറ്റി മാക്സ് വരിക്കാർക്കാണ് (മാസം 200 ഡോളർ) നിലവിൽ കോമറ്റ് ലഭ്യമാവുക.
ഇതിനു പുറമെ, ഒരു പേഴ്സനൽ അസിസ്റ്റന്റ് പോലെ പ്രവർത്തിക്കുന്ന കോമറ്റ് അസിസ്റ്റന്റ് എന്നൊരു ടൂളുമുണ്ട്. ഇ-മെയിലുകൾ സംഗ്രഹിക്കാനും കലണ്ടർ സെറ്റ് ചെയ്യാനും തുടങ്ങി ദൈനംദിന പ്രവൃത്തികൾക്ക് ഇത് സഹായിയാണ്. ചുരുക്കിപ്പറഞ്ഞാൽ, ബ്രൗസറും പേഴ്സനൽ അസിസ്റ്റന്റുമാണ് കോമറ്റ്.
എ.ഐ ബ്രൗസറുകൾ വരുമ്പോൾ, ക്രോമിന്റെ ഉടമകളായ ഗൂഗ്ൾ വെറുതെയിരിക്കുന്നില്ല. എ.ഐ അധിഷ്ഠിത റൈറ്റിങ് ഹെൽപ്, എ.ഐ മേൽനോട്ടത്തിലുള്ള സെർച്ച് തുടങ്ങിയവയും ക്രോമിൽ ചേർത്തിരിക്കുകയാണ്.
ബ്രൗസിങ് അനുഭവത്തിലേക്ക് ചാറ്റ് ജി.പി.ടിയെ കൂടി ചേർക്കുന്ന വിധം വിപുലമായ ബ്രൗസറായിരിക്കും ഓപൺ എ.ഐ പുറത്തിറക്കുകയെന്ന് സംസാരമുണ്ട്. അടുത്തയാഴ്ച പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന ബ്രൗസർ, നിലവിലെ ക്ലിക്ക് ആൻഡ് റീഡ് സങ്കൽപത്തിനപ്പുറം ചാറ്റ് അധിഷ്ഠിതമായിരിക്കും പ്രവർത്തനം. ഒന്നിലേറെ ടാബുകൾ ഓപൺ ചെയ്തും പേജുകളിൽനിന്ന് പേജുകളിലേക്ക് ഊളിയിട്ടും ഉത്തരം ശേഖരിക്കേണ്ടിവരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.