പ്രതീകാത്മക ചിത്രം

എന്തുകൊണ്ട് വിശാഖപട്ടണം? കോടികളുടെ എ.ഐ ഡാറ്റാ സെന്റർ ഹബ്ബുകൾ നിർമിക്കാൻ ഗൂഗ്ളും അദാനിയും റിലയൻസും

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ഇന്ത്യയിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്റർ ഹബ്ബായി മാറുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ഗൂഗ്ൾ, അദാനി തുടങ്ങിയ വൻകിട കമ്പനികൾ കോടാനുകോടി രൂപയുടെ നിക്ഷേപവുമായാണ് വിശാഖപട്ടണത്തിലേക്ക് എത്തുന്നത്. ആന്ധ്ര സർക്കാരിന്റെ പുതിയ ഡാറ്റാ സെന്റർ നയവും അടിസ്ഥാന സൗകര്യങ്ങളുമാണ് ലോകോത്തര കമ്പനികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

വിശാഖപട്ടണത്ത് 1.5 ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റർ ക്ലസ്റ്റർ നിർമിക്കാൻ 1.6 ലക്ഷം കോടി രൂപ (17 ബില്യൺ ഡോളർ) റിലയൻസ് ഇൻഡസ്ട്രീസ് നിക്ഷേപിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ക്ലസ്റ്ററായിരിക്കും ഇത്. ഏപ്രിൽ 25ന് നടന്ന നിക്ഷേപ പ്രമോഷൻ കമ്മിറ്റി യോഗത്തിൽ ഇതിന് അംഗീകാരം ലഭിച്ചു. വിശാഖപട്ടണത്തെ ഭോഗാപുരം വിമാനത്താവളത്തിന് സമീപം 935 ഏക്കറിലാണ് ഈ പദ്ധതി വരുന്നത്. സ്വന്തമായി സോളാർ ബാറ്ററി സ്റ്റോറേജ് സംവിധാനവും ഇതിനുണ്ടാകും. 2028 ഒക്ടോബറോടെ ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

റിലയൻസിന് പിന്നാലെ ഗൂഗ്ളും വലിയ നിക്ഷേപവുമായി നഗരത്തിൽ എത്തുന്നുണ്ട്. 1 ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റർ നിർമിക്കാൻ 15 ബില്യൺ ഡോളറാണ് ഗൂഗ്ൾ ചിലവഴിക്കുന്നത്. ഇതിന്റെ ശിലാസ്ഥാപനം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് നിർവഹിച്ചു. അദാനി എന്റർപ്രൈസസും എഡ്ജ് കണക്സും ചേർന്നുള്ള 'അദാനി കണക്സ്', എയർടെൽ എന്നിവരുമായി ചേർന്നാണ് ഗൂഗ്ൾ ഈ പദ്ധതി നടപ്പിലാക്കുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലെ എ.ഐ മേഖലയുടെ ഗതി നിർണയിക്കുന്ന കേന്ദ്രമായി വിശാഖപട്ടണം മാറും.

ആന്ധ്ര സർക്കാരിന്റെ 'ഡാറ്റാ സെന്റർ പോളിസി 4.0' പ്രകാരം നിക്ഷേപകർക്ക് വൻ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. മൂലധന ഉപകരണങ്ങൾക്കുള്ള ജി.എസ്.ടിയിൽ 100 ശതമാനം റീഇംബേഴ്സ്‌മെന്റ് ഉൾപ്പടെയുള്ള ഇളവുകൾ ഇതിലുണ്ട്. സിഫി, ഡിജിറ്റൽ കണക്ഷൻ, അനന്ത് രാജ് ക്ലൗഡ് തുടങ്ങി ഒട്ടേറെ പ്രമുഖ കമ്പനികളും വിശാഖപട്ടണത്തിൽ ഡാറ്റാ സെന്ററുകൾ തുടങ്ങാൻ കരാറൊപ്പിട്ടു കഴിഞ്ഞു.

Tags:    
News Summary - എന്തുകൊണ്ട് വിശാഖപട്ടണം? കോടികളുടെ എ.ഐ ഡാറ്റാ സെൻ്റർ ഹബ്ബുകൾ നിർമ്മിക്കാൻ ഗൂഗിളും അദാനിയും റിലയൻസും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.