പാറ്റകൾ അങ്ങനെ ചില്ലറക്കാരല്ല, ഇനി മുതൽ ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ഇവയെ ഉപയോഗിക്കും. പ്രകൃതിദുരന്തങ്ങളിൽ പെട്ടുപോകുന്നവരെ കണ്ടെത്താൻ ഇനി സങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സൈബോർഗ് പാറ്റകളെ രംഗത്ത് കൊണ്ടുവരികയാണ് ശാസ്ത്രജ്ഞർ.
വെള്ളപ്പൊക്കമോ കനത്ത മഴയോ ഉണ്ടാകുന്ന ദുരന്തമുഖങ്ങളിൽ വെള്ളത്തിനടിയിലൂടെയും ഇടുങ്ങിയ ഇടങ്ങളിലൂടെയും സഞ്ചരിച്ച് രക്ഷാപ്രവർത്തനം നടത്താൻ സഹായിക്കുന്ന പ്രത്യേക ഡൈവിംഗ് സ്യൂട്ടുകൾ ഇവക്കായി ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയർ ഹിരോടാക സറ്റോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ വിപ്ലവകരമായ മുന്നേറ്റത്തിന് പിന്നിൽ.
പൂർണ്ണമായും റോബോട്ടുകൾ നിർമ്മിക്കുന്നതിന് പകരം, ജീവനുള്ള പാറ്റകളുടെ ശരീരത്തിൽ വയർലെസ് നിയന്ത്രണ സംവിധാനങ്ങളും ഇലക്ട്രോണിക് ബാക്ക്പാക്കുകളും ഘടിപ്പിച്ചാണ് സൈബോർഗ് കീടങ്ങളെ ഉണ്ടാക്കുന്നത്. ഇവയുടെ നാഡീവ്യൂഹത്തിലേക്ക് വൈദ്യുത സിഗ്നലുകൾ അയച്ചുകൊണ്ട് പാറ്റകൾ സഞ്ചരിക്കുന്ന ദിശ നിയന്ത്രിക്കാൻ ഗവേഷകർക്ക് സാധിക്കും. സ്വന്തം പേശികൾ ഉപയോഗിച്ച് ചലിക്കുന്നതിനാൽ പരമ്പരാഗത റോബോട്ടുകളെ അപേക്ഷിച്ച് ഇവക്ക് കമ്പ്യൂട്ടിങ് പവർ വളരെ കുറച്ചു മാത്രം മതി.
പാറ്റകൾക്ക് വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ സഹായിക്കുന്ന 3ഡി പ്രിന്റഡ് ഡൈവിംഗ് സ്യൂട്ടുകളാണ് ഇപ്പോൾ പുതിയതായി വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യർ ഡൈവിംഗ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഓക്സിജൻ ടാങ്കിന്റെ മാതൃകയിലാണ് ഇത് പ്രവർത്തിക്കുന്നത്. പരീക്ഷണ വേളയിൽ പാറ്റകൾക്ക് മൂന്ന് മണിക്കൂർ വരെ കൃത്രിമ ശ്വാസമെടുക്കാനും സ്വൂട്ട് ധരിച്ച് വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാനും കഴിഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഈ മുന്നേറ്റം മികച്ച സംഭാവന നൽകുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.