പ്രതീകാത്മക ചിത്രം
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും കുട്ടികളുടെ മാനസികാരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന കേസുകളിൽ മെറ്റ വൻ തുക നഷ്ടപരിഹാരം നൽകാൻ ധാരണയായി. യു.എസിലെ വിവിധ സംസ്ഥാനങ്ങളും ഭരണപ്രദേശങ്ങളും നൽകിയ കേസ് ഒത്തുതീർപ്പാക്കുന്നതിനായി 18 ബില്യൺ ഡോളർ (ഏകദേശം 13.3 ബില്യൺ പൗണ്ട്) നൽകാനാണ് മെറ്റ സമ്മതിച്ചത്.
മെറ്റയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണിത്. നഷ്ടപരിഹാരത്തിന് പുറമെ, കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി പ്ലാറ്റ്‌ഫോമുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനും കമ്പനി നിർബന്ധിതരായിട്ടുണ്ട്.
നഷ്ടപരിഹാര കരാറിന്റെ ഭാഗമായി കുട്ടികളുടെ സുരക്ഷ മുൻനിർത്തി പ്രധാന നിയന്ത്രണങ്ങൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നടപ്പിലാക്കാൻ മെറ്റ ബാധ്യസ്ഥരാണ്. രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ നോട്ടിഫിക്കേഷനുകൾ തടയുന്ന 'നൈറ്റ് മോഡ്' ഡിഫോൾട്ടായി (സ്വയം) ഓണായിരിക്കും. രക്ഷിതാക്കൾക്ക് മാത്രമേ ഇത് മാറ്റാൻ സാധിക്കൂ.
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ചേർത്ത് ദിവസവും പരമാവധി 2 മണിക്കൂർ മാത്രമേ കുട്ടികൾക്ക് ഉപയോഗിക്കാനാകൂ. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ ഈ പരിധി ഉയർത്താനാകൂ. സ്‌കൂൾ സമയങ്ങളിൽ (രാവിലെ 8 മുതൽ വൈകുന്നേരം 3 വരെ) നോട്ടിഫിക്കേഷനുകൾ സ്വയം മ്യൂട്ടാകും.
അൽഗോരിതം വഴി നിയന്ത്രിക്കപ്പെടാത്ത ഫീഡുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ലഭിക്കും. 'ലൈക്കുകൾ' മറച്ചുവെക്കുക, തുടർച്ചയായ ഉപയോഗ മുന്നറിയിപ്പുകൾ നൽകുക, വിഡിയോകൾ സ്വയം പ്ലേ ആകുന്നത് തടയുക, ഫിൽട്ടറുകൾ പരിമിതപ്പെടുത്തുക തുടങ്ങിയവയും നടപ്പിലാക്കും.
കാലിഫോർണിയൻ ജഡ്ജി ഇവോൺ ഗോൺസാലസ് റോജേഴ്സ് ഒത്തുതീർപ്പിന് അംഗീകാരം നൽകി. കുട്ടികളെ സോഷ്യൽ മീഡിയയുടെ പ്രതികൂല ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാനും കമ്പനിയുടെ പ്രവർത്തനരീതിയിൽ മാറ്റം വരുത്താനും ഈ തീരുമാനം സഹായിക്കുമെന്ന് ജഡ്ജി വ്യക്തമാക്കി.
2023ൽ 29 സംസ്ഥാനങ്ങൾ ചേർന്നാണ് മെറ്റക്കെതിരെ കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും ലംഘിച്ചുവെന്ന് കാണിച്ച് ആദ്യം ഹരജി നൽകിയത്. പിന്നീട് കൂടുതൽ സംസ്ഥാനങ്ങൾ ഇതിൽ പങ്കാളികളായി. വിചാരണ വേളയിൽ പുറത്തുവന്ന മെറ്റയുടെ ആന്തരിക രേഖകളും ഇമെയിലുകളും കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു.
10 വർഷത്തെ വാർഷിക ഗഡുക്കളായാണ് മെറ്റ ഈ തുക നൽകുക. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ മറ്റ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ടിക് ടോക്, യൂട്യൂബ് എന്നിവരും സമാനമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കണമെന്നും മെറ്റ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.