‘യുവാക്കളെ അടിമകളാക്കുന്ന തരത്തിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം രൂപകൽപ്പന ചെയ്തു’; ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരിയുടെ മൊഴിയെടുത്തു

വാഷിങ്ടൺ: കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഇൻസ്റ്റഗ്രാം അവതരിപ്പിച്ച ‘ടേക്ക് എ ബ്രേക്ക്’ ഫീച്ചർ ഡിഫോൾട്ടായി സജ്ജമാക്കുന്നതിന് മുമ്പ് വളരെ കുറച്ച് പേർ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി കോടതിയിൽ സമ്മതിച്ചു.

യുവാക്കളെ സോഷ്യൽ മീഡിയക്ക് അടിമകളാക്കുന്ന തരത്തിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ രൂപകൽപ്പന ചെയ്തെന്ന ആരോപണത്തിൽ മെറ്റ നേരിടുന്ന വിചാരണയിലാണ് ആദം മൊസേരി മൊഴി നൽകിയത്. 29 അമേരിക്കൻ സംസ്ഥാനങ്ങളാണ് മെറ്റക്കെതിരെ കേസ് നൽകിയിരിക്കുന്നത്.

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചർ കൗമാരക്കാർക്കായി ഡിഫോൾട്ടായി സജ്ജമാക്കുന്നത് 2024 സെപ്റ്റംബർ വരെ വൈകിപ്പിച്ചെന്ന സംസ്ഥാനങ്ങളുടെ ആരോപണം മൊസേരി നിഷേധിച്ചു. ഭൂരിഭാഗം കൗമാരക്കാർക്കും ഫീച്ചറിൽ താൽപര്യമില്ലായിരുന്നെങ്കിലും അത് നടപ്പാക്കാൻ കമ്പനി തീരുമാനിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കൊളറാഡോയുടെ അഭിഭാഷകൻ ജേസൺ സ്ലോതൗബറിന്റെ ചോദ്യം ചെയ്യലിലാണ് ഫീച്ചറിന്റെ ഉപയോഗം ആകെ അക്കൗണ്ടുകളുടെ ഒന്നോ രണ്ടോ ശതമാനം മാത്രമായിരുന്നുവെന്ന് മൊസേരി സമ്മതിച്ചത്.

2021 ഡിസംബറിലെ ബ്ലോഗ് കുറിപ്പിൽ ഫീച്ചർ സ്വമേധയാ സജീവമാക്കിയ 90 ശതമാനത്തിലധികം കൗമാരക്കാരും അത് തുടർന്നും ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ആ കണക്ക് ഫീച്ചർ സജീവമാക്കിയവരെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ആകെ ഉപയോഗം ഒന്നോ രണ്ടോ ശതമാനം മാത്രമായിരുന്നുവെന്ന വിവരം കമ്പനി പുറത്തുവിട്ടിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം ഇല്ലെന്ന് മറുപടി നൽകി.

2024ൽ അവതരിപ്പിച്ച ‘ടീൻ അക്കൗണ്ട്സ്’ സംവിധാനത്തിൽ സുരക്ഷാ ഫീച്ചറുകൾ ഡിഫോൾട്ടായി സജ്ജമാക്കിയെന്നും രക്ഷിതാക്കൾക്കുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ മെറ്റ ജീവനക്കാരും സുരക്ഷാ ഫീച്ചറുകളുടെ ഉപയോഗം വളരെ കുറവായിരുന്നുവെന്ന് കോടതിയിൽ മൊഴി നൽകി. ‘ടേക്ക് എ ബ്രേക്ക്’, ‘ക്വയറ്റ് മോഡ്’ തുടങ്ങിയ സംവിധാനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകാത്തതായിരുന്നുവെന്നും അവർ പറഞ്ഞു. ഇത്തരം ഫീച്ചറുകൾ ഡിഫോൾട്ടായി സജ്ജമാക്കിയാൽ ഉപയോക്താക്കളുടെ ഇടപെടൽ കുറയുമായിരുന്നുവെന്നും മുൻ ജീവനക്കാരനായ ജോർജ് വോളിച്ചെങ്കോ മൊഴി നൽകി.

അതേസമയം, കുട്ടികളെ സോഷ്യൽ മീഡിയക്ക് അടിമകളാക്കാൻ ശ്രമിച്ചെന്ന ആരോപണം മെറ്റ നിഷേധിച്ചു. കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗവും മാനസിക ക്ഷേമക്കുറവും തമ്മിൽ വ്യക്തമായ ബന്ധമില്ലെന്നാണ് കമ്പനിയുടെ വാദം. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്നും സംസ്ഥാനങ്ങൾ ആരോപിക്കുന്നു. ഏകദേശം 200 ബില്യൺ ഡോളർ നഷ്ടപരിഹാരമാണ് അവർ ആവശ്യപ്പെടുന്നത്. ആറ് ആഴ്ച വരെ വിചാരണ നീളാനാണ് സാധ്യത.

Tags:    
News Summary - Instagram Chief Faces Meta Trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.