പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്ന സി.ജെ.പി പ്രതിഷേധങ്ങൾക്കിടയിൽ സമരത്തിന്‍റെ ഭാഗമായ വിദ്യാർഥികളെ ഏതുവിദേനയും പിരിച്ചുവിടാനുള്ള നീക്കത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പലയിടത്തും ഇന്‍റർനെറ്റ് വിച്ഛേദിച്ചിരുന്നു. എന്നാൽ സന്ദേശങ്ങൾ കൈമാറാൻ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ ബിറ്റ്‌ചാറ്റ് എന്ന ആപ്പ് ഉപയോഗിക്കിന്നുണ്ടെന്നാണ് പൊലീസ് വാദം.
ബ്ലൂടൂത്ത് വഴിയുള്ള സന്ദേശവിനിമയ ആപ്പായ ബിറ്റ്‌ചാറ്റിന്റെ കോഡ് റിപ്പോസിറ്ററികൾ നീക്കം ചെയ്യാൻ ഗിറ്റ്ഹബിന് ഉത്തരവ് നൽകിയിരിക്കുകയാണ് ഇപ്പോൾ കേന്ദ്രസർക്കാർ. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പ്രതിഷേധക്കാർ പരസ്പരം ബന്ധപ്പെടാൻ ഈ ആപ്പ് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി.
ട്വിറ്റർ സഹസ്ഥാപകനായ ജാക്ക് ഡോസി വികസിപ്പിച്ചെടുത്ത ബിറ്റ്‌ചാറ്റിന്റെ പ്രധാന റിപ്പോസിറ്ററികളും ആൻഡ്രോയിഡ് പതിപ്പും നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ജൂലൈ 23-ന് പുറത്തിറക്കിയ നോട്ടീസിന്റെ സ്ക്രീൻഷോട്ടുകൾ സ്ഥാപകനായ ജാക്ക് ഡോസി എക്സിൽ പങ്കുവെച്ചു.
ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ സെക്ഷൻ 79(3)(b), ഐ.ടി. ചട്ടങ്ങൾ 2021 ലെ റൂൾ 3(1)(d) എന്നിവ പ്രകാരമാണ് നടപടി. മൂന്ന് മണിക്കൂറിനുള്ളിൽ റിപ്പോസിറ്ററികളിലേക്കുള്ള പ്രവേശനം ബ്ലോക്ക് ചെയ്യാനാണ് നിർദ്ദേശം.
മൊബൈൽ നെറ്റ്‌വർക്കുകളോ സെൻട്രൽ സർവറുകളോ ഇല്ലാതെ ബ്ലൂടൂത്ത് നെറ്റ്‌വർക്കുകൾ വഴി പരസ്പരം സന്ദേശങ്ങൾ അയക്കാൻ സഹായിക്കുന്ന വികേന്ദ്രീകൃത പ്ലാറ്റ്‌ഫോമാണിത്. ഇന്റർനെറ്റ് ഷട്ട്ഡൗണുകളെ മറികടക്കാനും അന്വേഷണ ഏജൻസികളുടെ നിരീക്ഷണം വെട്ടിക്കാനും ഇത്തരം ആപ്പുകൾ ഇടയാക്കുമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നോട്ടീസിൽ പറയുന്നത്.
പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന രീതിയിലും നിയമവിരുദ്ധ കൂട്ടായ്മകൾ ഏകോപിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കപ്പെട്ടേക്കാം എന്ന വിലയിരുത്തലിലാണ് സർക്കാർ നീക്കം. ഡൽഹിയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തിയതിനെ തുടർന്ന് പ്രതിഷേധക്കാർ ബ്ലൂടൂത്ത് അധിഷ്ഠിത സന്ദേശവിനിമയ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് ഡൽഹി പോലീസ് പരിശോധിച്ചു വരികയാണ്. എങ്കിലും ബിറ്റ്‌ചാറ്റ് തന്നെയാണോ ഇവർ ഉപയോഗിച്ചതെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.