ആപ്പിൾ ഇനിയും Costly ആകും

ആപ്പിളിന്റെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ ഉപയോഗിക്കാൻ ഭാവിയിൽ ഉപയോക്താക്കൾ പ്രത്യേക സബ്‌സ്‌ക്രിപ്ഷൻ ഫീസ് നൽകേണ്ടിവന്നേക്കും. വർഷങ്ങളായി കൂടുതൽ ബുദ്ധിശേഷിയുള്ള ‘ആപ്പിൾ സിരി’ക്കായി കാത്തിരിക്കുന്ന ആപ്പിൾ ഉപയോക്താക്കൾക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.

സ്മാർട്ട്‌ഫോൺ വിപണിയിൽ എ.ഐ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ മിക്ക കമ്പനികളും ശ്രമിക്കുമ്പോഴാണ് ആപ്പിൾ വ്യത്യസ്തമായ ഒരു ബിസിനസ് മാതൃകയിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. പുതിയ എ.ഐ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഉയർന്ന കമ്പ്യൂട്ടിങ് ചെലവുകളാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. കമ്പനി സി.ഇ.ഒ ടിം കുക്കും ഇതുസംബന്ധിച്ച് സൂചന നൽകിയിട്ടുണ്ട്. കൂടുതൽ എ.ഐ ശേഷികൾ ആവശ്യമുള്ള ഉപയോക്താക്കൾക്കായി ഐ ക്ലൗഡ് പ്ലസ് മുഖേന അധിക അപ്‌ഗ്രേഡ് ഒപ്ഷനുകൾ അവതരിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതായത്, അടിസ്ഥാന എ.ഐ സൗകര്യങ്ങൾ സൗജന്യമായിരിക്കുമെങ്കിലും കൂടുതൽ പ്രീമിയം ഫീച്ചറുകൾ സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിൽ മാത്രമാകും ലഭ്യമാവുക.

ഐഫോൺ 16 പുറത്തിറങ്ങിയപ്പോൾ ആപ്പിൾ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നിരവധി എ.ഐ ഫീച്ചറുകൾ കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും ഉപയോക്താക്കൾ പ്രതീക്ഷിച്ച വലിയ മാറ്റങ്ങൾ ഇതുവരെ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ സബ്‌സ്‌ക്രിപ്ഷൻ മോഡലിലൂടെ എ.ഐ സേവനങ്ങൾ കൂടുതൽ വിപുലമായി അവതരിപ്പിക്കാൻ കമ്പനി തയാറെടുക്കുന്നതെന്നാണ് വിലയിരുത്തൽ. 2026 സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 18 പ്രോ മോഡലുകളോടൊപ്പം എത്തുന്ന ഐ.ഒ.എസ് 27 അപ്‌ഡേറ്റിലാകും പൂർണമായും നവീകരിച്ച എ.ഐ സിരി അവതരിപ്പിക്കുക. ഇതിന്റെ പബ്ലിക്ക് ബീറ്റ പതിപ്പ് ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. മാക് ഒ.എസ് ഉപയോക്താക്കൾക്കും ഈ എ.ഐ സൗകര്യങ്ങളുടെ പ്രയോജനം ലഭിച്ചേക്കും.

സബ്‌സ്‌ക്രിപ്ഷന്റെ നിരക്ക് എത്രയാകും എന്ന കാര്യത്തിൽ ആപ്പിൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ, ഇതിനകം തന്നെ കോടിക്കണക്കിന് ഉപയോക്താക്കൾ ഐ ക്ലൗഡ് സ്റ്റോറേജിനായി പണം നൽകുന്ന സാഹചര്യത്തിൽ, എ.ഐ സേവനങ്ങളും അതേ പ്ലാറ്റ്ഫോമിലേക്ക് ഉൾപ്പെടുത്തുന്നത് കമ്പനിയുടെ സേവന വരുമാനം ഗണ്യമായി വർധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Tags:    
News Summary - ആപ്പിൾ ഇനിയും Costly ആകും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.