ന്യൂയോർക്ക്: കൃത്രിമബുദ്ധി മൂലം ജോലി നഷ്ടപ്പെടുമെന്ന് ഭയന്നിരിക്കുന്നവർക്കു മുന്നിലേക്ക് ‘കൗതുക’വാർത്തയുമായി എത്തിയിരിക്കുകയാണ് ആഗോള കമ്പനിയായ സ്റ്റാർബക്സ്. എ.ഐയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടുകൊണ്ടാണ് സ്റ്റാർബക്സ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
വടക്കേ അമേരിക്കയിലെ സ്റ്റോറുകളിലാണ് സ്റ്റാർബക്സ് എ.ഐ ടെക്നോളജി നടപ്പാക്കിയത്. എന്നാൽ ഇതു നടപ്പാക്കി ഒമ്പത് മാസത്തിന് ശേഷം സ്റ്റാർബക്സ് എ.യെയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
വിൽപ്പനയെ ബാധിച്ചിരുന്ന, കോഫി ശൃംഖലയുടെ ഉൽപ്പന്ന ക്ഷാമ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സ്റ്റാർബക്സ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങുന്നത്. സി.ഇ.ഒ ബ്രയാൻ നിക്കോളിന്റെ ആശയമായിരുന്നു ഇത്. ഈ സാങ്കേതികവിദ്യ വഴി തൊഴിലാളികൾക്ക് ഒരു ടാബ് ഉപയോഗിച്ച് ഇൻവെന്ററി സ്കാൻ ചെയ്യാനും പാൽ കാർട്ടണുകൾ അടക്കമുള്ളവയുടെ എണ്ണമെടുക്കാനും കഴിഞ്ഞിരുന്നു.
എന്നാൽ നിർഭാഗ്യവശാൽ ഈ സാങ്കേതികവിദ്യ പരാജയപ്പെട്ടു. എ.ഐ സാങ്കേതിക വിദ്യ ഇനങ്ങൾ തെറ്റായി എണ്ണാനും, ലേബൽ ചെയ്ത ഉൽപ്പന്നങ്ങളെ തെറ്റായി മനസിലാക്കാനും തുടങ്ങിയപ്പോഴാണ് സ്റ്റാർബക്സ് പ്രതിസന്ധി നേരിട്ടത്. നിരവധി ഉൽപ്പന്നങ്ങൾ നശിക്കാനും ഇത് കാരണമായി. സംഭവത്തെതുടർന്ന് സ്റ്റാർബക്സ് തങ്ങളുടെ എ.ഐ സാങ്കേതികവിദ്യ തിരിച്ചുവിളിക്കുകയായിരുന്നു. പഴയ രീതികളിൽതന്നെ മുന്നോട്ടുപോകാൻ തീരുമാനിച്ചതായി സ്റ്റാർബക്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.