എക്സ് എഐ ഇനി സ്പേസ് എക്സ് എഐ; എഐ മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ഇലോൺ മസ്ക്

ടെക്സസ്: ഇലോൺ മസ്കിന്റെ എഐ സംരംഭമായ എക്സ് എഐയുടെ പേര് ഔദ്യോഗികമായി സ്പേസ് എക്സ് എന്ന് മാറ്റിയിരിക്കുകയാണ്. സ്പേസ് ടെക്നോളജി, സോഷ്യൽ മീഡിയ, നിർമ്മിത ബുദ്ധി എന്നീ മൂന്ന് മേഖലകളെയും ഒരൊറ്റ കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക മാറ്റം.

തിങ്കളാഴ്ചയോടെയാണ് കമ്പനി ഔദ്യോഗികമായി പേര് മാറ്റം പ്രഖ്യാപിച്ചത്. എക്സ് പ്ലാറ്റ്‌ഫോമിലെ കമ്പനിയുടെ ഔദ്യോഗിക ഹാൻഡിൽ @SpaceXAI എന്ന പേരിലേക്ക് മാറ്റി. പഴയ എക്സ് എഐ ലോഗോ മാറി പുതിയ സ്പേസ് എക്സ് എഐ ലോഗോ പ്രത്യക്ഷപ്പെടുന്ന വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ സ്പേസ് എക്സ് എക്സ് എഐ ഏറ്റെടുത്തതോടെയാണ് ഇതിന്റെ തുടക്കം കുറിച്ചത്.

ഇതോടെ ചാറ്റ്ബോട്ട് ഗ്രോക്ക്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് എന്നിവയെല്ലാം സ്പേസ് എക്സിന്റെ ഭാഗമായി മാറി. ജൂണിൽ നടന്ന സ്പേസ് എക്സിന്റെ ചരിത്രപരമായ ഐപിഒ തരംഗത്തിന് പിന്നാലെയാണ് ഈ പുനർനാമകരണം നടക്കുന്നത്. 75 ബില്യൺ ഡോളർ സമാഹരിച്ച ഐപിഒയിലൂടെ സ്പേസ് എക്സിന്റെ മൂല്യം 1.77 ട്രില്യൺ ഡോളറിലെത്തുകയും, ഇലോൺ മസ്ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയറായി മാറുകയും ചെയ്തിരുന്നു.

റോക്കറ്റ് വിക്ഷേപണത്തിലും സ്റ്റാർലിങ്ക് സാറ്റലൈറ്റ് നെറ്റ്‌വർക്കിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സ്പേസ് എക്സ് ഇപ്പോൾ നിർമ്മിത ബുദ്ധിയിൽ വൻ നിക്ഷേപമാണ് നടത്തുന്നത്. 2025-ൽ മാത്രം 12.7 ബില്യൺ ഡോളറാണ് കമ്പനി എഐ മേഖലയിൽ ചെലവഴിച്ചത്. ബഹിരാകാശത്തെ ഡാറ്റാ സെന്ററുകൾ ഭാവിയിൽ നിർമ്മിത ബുദ്ധി ലോകത്തിലെ ഏറ്റവും വലിയ വിപണിയായി മാറുമെന്ന് സ്പേസ് എക്സ് നേതൃത്വം വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായി 2028-ഓടെ ബഹിരാകാശത്ത് എഐ കമ്പ്യൂട്ട് സാറ്റലൈറ്റുകൾ വിന്യസിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഇതിനകം തന്നെ ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ വമ്പൻ കമ്പനികളുമായി വൻ തുകയ്ക്കുള്ള കരാറുകളിൽ സ്പേസ് എക്സ് ഒപ്പിട്ടുകഴിഞ്ഞു. നിലവിൽ ഗൂഗിൾ പ്രതിമാസം 920 ദശലക്ഷം ഡോളറും ആന്ത്രോപിക് 1.25 ബില്യൺ ഡോളറുമാണ് സ്പേസ് എക്സിന്റെ എഐ കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾക്കായി നൽകുന്നത്.

Tags:    
News Summary - X AI now Space X AI; Elon Musk to assert dominance in AI sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.