കോഴിക്കോട്: കേരള വോളിബാൾ അസോസിയേഷനിലെ അഴിമതി അന്വേഷിക്കണമെന്നും വിജിലൻസ് കേസിലുൾപ്പെട്ട സംസ്ഥാന െസക്രട്ടറി നാലകത്ത് ബഷീറിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സ്പോർട്സ് കൗൺസിലിന് പരാതി. പേരാവൂരിലെ ജിമ്മി ജോർജ് ഫൗേണ്ടഷൻ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജാണ് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മേഴ്സിക്കുട്ടന്‍ പരാതി നൽകിയത്. ഇതിഹാസതാരമായ ജിമ്മി ജോർജിെൻറ സഹോദരനും മുൻ താരവുംകൂടിയായ സെബാസ്റ്റ്യൻ ജോർജ് നൽകിയ പരാതിയിൽ കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ കണക്കുകളിൽ വൻകൃത്രിമം നടന്നതായി ആരോപിക്കുന്നു.
പെരിന്തൽമണ്ണയിൽ നടന്ന ദേശീയ സബ് ജൂനിയർ വോളി ചാമ്പ്യൻഷിപ്പിനുവേണ്ടി ദേശീയ വോളിബാൾ ഫെഡറേഷൻ നൽകിയ ആറു ലക്ഷം രൂപ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടും പരാതിയിൽ പറയുന്നു. നാലകത്ത് ബഷീറിനെതിരെ മലപ്പുറം വിജിലൻസ് അന്വേഷണം നടത്തി 2014ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്ന് വിജിലൻസ് ശിപാർശ ചെയ്തു. വിജിലൻസ് ഡയറക്ടർ ഇക്കാര്യം വിജിലൻസ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് 2015ൽ വോളിബാൾ അസോസിയേഷൻ പ്രസിഡൻറിന് സംസ്ഥാന സ്പോർട്സ് കൗൺസിൽ കത്ത് നൽകിയിരുന്നു. എന്നാൽ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിശദമായ അന്വേഷണവും നടപടികളും മരവിപ്പിച്ചിരിക്കുകയാണെന്നും സെബാസ്റ്റ്യൻ ജോർജ് ആരോപിക്കുന്നു.
കേന്ദ്ര സർക്കാർ ഗ്രാൻറിൽനിന്ന് വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ നൽകിയ ലക്ഷങ്ങൾ തിരിമറി നടത്തിയ വ്യക്തി ഫെഡറേഷൻ അസോസിയേറ്റ് സെക്രട്ടറി, സംസ്ഥാന അസോസിയേഷൻ സെക്രട്ടറി, കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹി എന്നീ പദവികളിൽ തുടരുന്നതിൽ അനൗചിത്യമുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 2018 ഫെബ്രുവരിയിൽ കോഴിക്കോട്ട് നടത്തിയ ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ വരവുചെലവ് കണക്കുകൾ സംഘാടക സമിതി യോഗം ചേർന്ന് അംഗീകരിച്ചിട്ടില്ല. സ്പോൺസർഷിപ് തുക മുഴുവൻ സംഘാടക സമിതിയുടെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. അസോസിയേഷൻ പിരിച്ചെടുത്ത 20 ലക്ഷത്തിലധികം രൂപ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിൽ വ്യവസായിക്ക് കൈമാറിയതിൽ അപാകതയുണ്ട്. മൂന്ന് അക്കൗണ്ടുകളിലൂടെയാണ് ചാമ്പ്യൻഷിപ്പിെൻറ തുക സമാഹരിച്ചത്. എന്നാൽ, ഒരു അക്കൗണ്ടിൽ ലഭിച്ച തുക മാത്രമാണ് സംഘാടക സമിതിയുടെ കണക്കിലുൾപ്പെടുത്തിയത് - പരാതിയിൽ സെബാസ്റ്റ്യൻ ജോർജ് ഉന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.