മുംബൈ: ലോകക്രിക്കറ്റിന്റെ വാഴ്ത്തുമൊഴികളിൽ നിറയുകയാണ് മലയാളത്തിന്റെ പ്രിയതാരം സഞ്ജു സാംസൺ. മനസ്സാന്നിധ്യവും സാങ്കേതികത്തികവും കളിമിടുക്കും ഒത്തുചേർന്ന മാസ്മര ഇന്നിങ്സിലൂടെ ഇന്ത്യയെ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് കൈപിടിച്ചുയർത്തിയ സഞ്ജു വിമർശകർക്കും തന്റെ കഴിവിൽ സംശയമുന്നയിച്ചവർക്കൊക്കെ തകർപ്പൻ മറുപടി നൽകിയിരിക്കുകയാണ്.
വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിങ്സ് അയാളിലെ അർഹിച്ച പ്രതിഭയുടെ ആളിക്കത്തലായിരുന്നു. എത്ര തിളങ്ങിയിട്ടും തന്നെ മാറ്റിനിർത്താൻ പദ്ധതിയിട്ടവർക്കുമുമ്പാകെ, ഇനിയത് അത്ര എളുപ്പമായിരിക്കില്ലെന്നതിന്റെ വിളംബരം കൂടിയായിരുന്നു ഈഡൻ ഗാർഡനിലെ ആ അത്യുജ്വല ഉയിർത്തെഴുന്നേൽപ്.
സഞ്ജുവിന്റെ ഇന്നിങ്സിനെയും അയാളിലെ പ്രതിഭയെയുമൊക്കെ മുക്തകണ്ഠം പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. ഒടുവിൽ അർഹിച്ച വിജയം സഞ്ജുവിനെ തേടിയെത്തിയെന്നായിരുന്നു ഗവാസ്കറുടെ പ്രതികരണം. സഞ്ജു മികച്ച രീതിയിൽ കളിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും ആത്മാർഥതയുള്ള താരമായ അവൻ വാഗ്ദാനങ്ങളെ പ്രകടനമാക്കി മാറ്റുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സഞ്ജുവിന്റെ ചുമലിലുള്ള ഭാരം മാത്രമല്ല, എന്തൊരു മികച്ച കളിക്കാരനാണ് അവനെന്ന് കരുതുന്ന എല്ലാവരുടെയും ചുമലിലുള്ള ഭാരമാണ് ആ 97 റൺസിന്റെ തകർപ്പൻ ഇന്നിങ്സ് കുടഞ്ഞുകളഞ്ഞത്. ഉയർച്ച താഴ്ചകളുള്ള കരിയറാണ് അവന്റേത്. സഞ്ജു അത്ര മിടുക്കനായതുകൊണ്ടാണ് അതൊക്കെ നമ്മെ ബാധിക്കുന്നതും. അവൻ നന്നായി കളിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടായിരുന്നു’ -സ്റ്റാർ സ്പോർട്സിനോട് ഗവാസ്കർ പറഞ്ഞു.
അത്രയും ആത്മാർഥതയുള്ള കളിക്കാരനായ സഞ്ജു ഒടുവിൽ അർഹിച്ച വിജയത്തിലെത്തിയതുകണ്ട് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ഏറെ സന്തോഷവാന്മാരായിരിക്കും. ജയം അനിവാര്യമായ ഒരു സുപ്രധാന മത്സരത്തിൽ െപ്ലയർ ഓഫ് ദ മാച്ചാവുന്നത് ഏതൊരു കളിക്കാരന്റേയും സ്വപ്ന സാക്ഷാത്കാരമാണ്. വിജയ റൺ നേടിയശേഷമുള്ള അവന്റെ മുഖത്തെ വികാരവായ്പ് അതിനു തെളിവാണെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി.
സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ഇർഫാൻ പത്താൻ, ദിനേഷ് കാർത്തിക്, വസീം ജാഫർ, ശിഖർ ധവാൻ. ആർ. അശ്വിൻ തുടങ്ങി ഇന്ത്യൻ ക്രിക്കറ്റിലെ വമ്പൻ താരനിര സഞ്ജുവിനെ പ്രശംസിച്ച് രംഗത്തുവന്നു. സഞ്ജുവിനെ ട്വന്റി20 ടീമിൽ സ്ഥിരസാന്നിധ്യമാക്കണമെന്നായിരുന്നു സൗരവ് ഗാംഗുലിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.