മലപ്പുറം: നഷ്ടകിരീടത്തിന്‍െറ ഓര്‍മകള്‍ മറന്ന് മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം അന്താരാഷ്ട്ര സ്കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റായ സുബ്രതോ കപ്പ് അണ്ടര്‍ 17 വിഭാഗത്തില്‍ ബുധനാഴ്ച ആദ്യ അങ്കത്തിന്. ന്യൂഡല്‍ഹിയിലെ എന്‍.ഡബ്ള്യൂ.സി റേസ് കോഴ്സില്‍ വൈകുന്നേരം നാലിന് ഉത്തരാഖണ്ഡുമായാണ് കളി. ആര്‍മി ബോയ്സ്, ചണ്ഡിഗഢ്, ഗുജറാത്ത്, തമിഴ്നാട് ടീമുകള്‍കൂടി ഉള്‍പ്പെടുന്ന പൂള്‍ ‘എ’യിലാണ് കേരളം. കോയമ്പത്തൂരില്‍ നിന്ന് വിമാനമാര്‍ഗം ഞായറാഴ്ച വൈകീട്ട് ഡല്‍ഹിയിലത്തെിയ എം.എസ്.പി ടീം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കഠിന പരിശീലനത്തിലായിരുന്നു.
ബ്രസീല്‍, യുക്രെയ്ന്‍, ഒമാന്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളടക്കം പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ മികവ് തുടരാനാവുമെന്ന പ്രതീക്ഷയാണ് പരിശീലകന്‍ ബിനോയ് സി. ജെയിംസും താരങ്ങളും പ്രകടിപ്പിക്കുന്നത്. എട്ട് പൂളിലെയും ജേതാക്കള്‍ക്ക് മാത്രമേ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശമുള്ളൂവെന്നതിനാല്‍ ഓരോ മത്സരവും എം.എസ്.പിക്ക് നിര്‍ണായകമാണ്. ഒക്ടോബര്‍ 16ന് അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ കാണാന്‍ ഫുട്ബാള്‍ ഇതിഹാസം പെലെ എത്തും. ടീം: അഖില്‍രാജ്, സാരിസ്, അക്ബര്‍, രാഗില്‍, ഗിഫ്റ്റി ഗ്രേഷ്യസ്, രാഹുല്‍, ബിബിന്‍ ബാബു, സജ്ജാദ്, ഷഹജാസ്, ദേവാംഗ്, അര്‍ജുന്‍, അഖില്‍, അഭിഷേക്, വിഷ്ണുവര്‍മ, ദീപു.
എം.എസ്.പിയുടെ മത്സരങ്ങള്‍: സെപ്റ്റംബര്‍ 30 -ഉത്തരാഖണ്ഡ്. ഒക്ടോബര്‍ ഒന്ന് -ആര്‍മി ബോയ്സ്. ഒക്ടോബര്‍ രണ്ട് -തമിഴ്നാട്. ഒക്ടോബര്‍ മൂന്ന് -ചണ്ഡിഗഢ്. നാല് -ഗുജറാത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.