സെവിയ്യ : റയൽ മഡ്രിഡ് ആരാധകരെയും ഫ്രഞ്ച് ഫുട്ബോൾ ലോകത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തി സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് പരിക്ക്. റയൽ ബെറ്റിസിനെതിരായ മത്സരത്തിന്റെ 81-ാം മിനിറ്റിലാണ് ഇടതുകാലിന് അസ്വസ്ഥത അനുഭവപ്പെട്ട താരം മാറ്റം ആവശ്യപ്പെട്ടത്. സ്കോർ 1–0ന് റയലിന് അനുകൂലമായി നിൽക്കെയാണ് താരം മൈതാനം വിട്ടത്.
എംബാപ്പെയുടെ പരിക്ക് എത്രത്തോളം ഗൗരവകരമാണെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പരിശീലകൻ ആൽവാരോ അർബെലോവ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താരത്തിന്റെ ഇടതുകാലിലെ പേശികൾക്ക് ഉണ്ടായ ആയാസമാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. വല്ഡെബെബാസിലെ പരിശീലന കേന്ദ്രത്തിൽ നാളെ നടത്തുന്ന വിശദമായ പരിശോധനകൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
ലോകകപ്പ് അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ പരിക്ക് സാരമുള്ളതാണെങ്കിൽ ഫ്രഞ്ച് ടീമിനും അത് കനത്ത തിരിച്ചടിയാകും. സബ്സ്റ്റിറ്റ്യൂഷൻ ചോദിക്കുമ്പോൾ താരത്തിന്റെ മുഖത്തുണ്ടായിരുന്ന നിരാശ ആരാധകർക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പരിക്ക് വഷളാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് എംബാപ്പെ ഉടൻ തന്നെ കളം വിട്ടതെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.